Search This Blog

Tuesday, November 3, 2020

ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം ഒക്ടോബർ 31

വിനാശ കാലേ വിപരീത ബുദ്ധി എന്നു പറഞ്ഞപോലെ ഇന്ദിരാഗാന്ധിയുടെ ഏറ്റവും ദുർബ്ബലമായ നിമിഷത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതും നിസ്സാരമായ ഒരു കോടതി വിധിയുടെ പേരിൽ. അതുപോലെയൊരു നേതാവ് കോൺഗ്രസ്സിൽ പിന്നീടൊരിക്കലുമുണ്ടായില്ല. കോൺഗ്രസ്സിന്റെ അന്ത്യത്തിന്റെ ആരംഭമായിരുന്നു അവരുടെ അന്ത്യം. ഖലിസ്ഥാൻ തീവ്രവാദികളോട് അവരെടുത്ത ധീരമായ നിലപാട് സ്തുത്യർഹമായിരുന്നു. എന്നാൽ, സ്വന്തം സുരക്ഷാ ഭടന്മാരിൽ നിന്ന് തത്ക്കാലത്തേക്കെങ്കിലും സിക്കുകാരെ ഒഴിവാക്കുക എന്നത് അന്നത്തെ അന്തരീക്ഷത്തിൽ വളരെ ലളിതമായ സാമാന്യ യുക്തിയായിരുന്നു. അവിടേയും ഗുരുതരമായ വിധിവൈപരീത്യം അവരെ വേട്ടയാടി.
അടിയന്തരാവസ്ഥയെപ്പറ്റി എത്ര പഴി പറഞ്ഞാലും രാജ്യത്തൊട്ടാകെയുണ്ടായ അതിന്റെ ഗുണഫലങ്ങളും മറക്കാനാവില്ല. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എല്ലാം അപ്രത്യക്ഷമായി, ഭക്ഷ്യക്ഷാമം കുറഞ്ഞു. ഓഫീസുകൾ ശരിക്കു പ്രവർത്തിക്കാൻ തുടങ്ങി. സാധാരണക്കാരുടെ ജീവിതത്തിൽ ഗുണപരമായ വലിയ മാറ്റങ്ങളുണ്ടാക്കി എന്നത് അനിഷേധ്യമായ വസ്തുതയാണ്, നമ്മുടെ മഹാ ബുദ്ധിജീവികൾ അതു ചൂണ്ടിക്കാട്ടിയാൽ ഉറഞ്ഞു തുള്ളുമെങ്കിലും.
പിന്നീട് വന്നവർ അധികാരം കുരങ്ങന്റെ കയ്യിൽ കിട്ടിയ മാലയാക്കിയപ്പോൾ ജനം നിസ്സംശയം അവരെ തിരിച്ചുകൊണ്ടു വന്നത് അവരുടെ നേതൃത്വ ഗുണത്തിന്റെ ചരിത്രസാക്ഷ്യമാണ്.

Wednesday, October 21, 2020

യൂറോപ്യൻ അധിനിവേശം

നമ്മുടേതായ എല്ലാം മോശം എന്ന മന:സ്ഥിതി വളർത്തിയെടുക്കുക എന്നതാണ് യൂറോപ്പ്യൻ സായിപ്പുമാർ വളരെ വിജയകരമായി നടപ്പിലാക്കിയ അധിനിവേശ തന്ത്രം. അതിക്രമിച്ചു കടന്ന എല്ലാ ഭൂപ്രദേശങ്ങളിലും അവർ അത് കുത്തിവെക്കുന്നതിൽ വിജയിച്ചു. കാലം അവർക്കനുകൂലമായിരുന്നു. ഭരണപരമായി പിൻവാങ്ങിയപ്പോഴും തലമുറകളിലായി ഈ മാനസിക അധിനിവേശം അവർ തുടരുന്നു. പിന്നീടു വന്ന കമ്മ്യൂണിസവും മറ്റൊരു വിധത്തിൽ അതു തന്നെയാണ് ചെയ്യാൻ ശ്രമിച്ചത്. പക്ഷെ, ശൈലി വ്യത്യസ്തമായിരുന്നതിനാലും കാലം മാറിയതിനാലും അവർക്ക് അധികാലം അതിൽ വിജയിക്കാൻ കഴിഞ്ഞില്ല.

Wednesday, September 23, 2020

FB Posts


‘പെൻഷൻ പറ്റീന്നു കേട്ടു; ഇന്യെന്താ പരിപാടി?‘
‘ഏയ്, ഒന്നും‌ല്യ, ആരേയും ബുദ്ധിമുട്ടിക്കാതെ സ്ഥലം വിടാ. അത്രന്നെ!’ :)
18/10 /18
The next vehicle should be electric!
18/10/2019

ഇപ്പോഴും ബുദ്ധിജീവികൾ അടച്ചു പൂട്ടിയതിന് മോദിയെ ചീത്ത വിളിക്കുന്നു...! 11/10/20

പാലാരിവട്ടം പാലം പൊളിച്ചുപണിയുകയാണെങ്കിൽ അതിന്റെ ചെറിയൊരു ഭാഗം സ്മാരകമായി നിലനിർത്തേണ്ടതാണ്. നാണവും മാനവുമുള്ളവർ അതിലൂടെ പോകുമ്പോഴെങ്കിലും ലജ്ജിച്ചു തലതാഴ്ത്തട്ടെ! 23/9/20

കാലവർഷവും തുലാവർഷവും കൂട്ടിയോജിപ്പിക്കാനാണോ പരിപാടി!? 😊

ബില്ല് അകത്ത്, രാഹു പുറത്ത്! 😀 22/9/2020

ചാലഞ്ചുകൾ പോയ് ചാകട്ടെ! :) 21/9/2020

വൻകിട കർഷകർക്ക് പുതിയ കാർഷിക നിയമങ്ങൾ ഗുണം ചെയ്യുമായിരിക്കും. ചെറുകിടക്കാരന്റെ കാര്യം കട്ടപ്പൊക! ആത്മഹത്യകൾ ഇനിയും പ്രതീക്ഷിക്കാം!21/2/2020

സപ്ത.15: ദൂരദർശൻ സ്ഥാപകദിനം. മറ്റു ചാനലുകൾക്കൊന്നും താല്പര്യമില്ലാത്ത കച്ചേരി, നൃത്തം, പല വിഷയങ്ങളിൽപ്പെട്ട ഡോക്യൂമെന്ററികൾ എന്നിവയെല്ലാം പരസ്യശല്യമില്ലാതെ കാണാൻ ദൂരദശൻ മാത്രം!15/9/2020

അന്തരിച്ച വ്യക്തിയുടെ ഷഷ്ടിപൂർത്തിയും നവതിയുമൊക്കെ അതേ പേരിൽ (മുമ്പ് ജന്മവാർഷികം എന്നായിരുന്നു) ആഘോഷിക്കുന്നത് ഉചിതമാണോ? അയ്യപ്പപ്പണിക്കർ ക്ഷമിക്കുക. 13/9/2020

രണ്ടു പേർക്കും ഓരോ ഇല കൊടുത്ത് ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ പറ്റോ? 🙂 (രണ്ടില ചിഹ്നത്തിനു വേണ്ടി കേരള കോൺഗ്രസ്സ് മാണി, ജോസഫ് ഗ്രൂപ്പുകളുടെ തർക്കം) 11/9/2020

കർണ്ണന് സൂതൻ ജീവിതകാലം മുഴുവൻ അപകർഷതയുടെ നീറ്റലായിരുന്നു.
കണ്ണന് സൂതൻ സകലതും നിയന്ത്രിക്കുന്ന മർമ്മസ്ഥാനമായിരുന്നു. 10/9/2020

ഏറ്റവും cheap ആയ ഗെയിം ഷോ അവതരണം: അമൃത ടിവിയിലെ 'പറയാം,നേടാം '6/9/2020

സ്വർണ്ണം, മയക്കുമരുന്ന്...എല്ലാം 1960കളെ ഓർമ്മിപ്പിക്കുന്നു. മയക്കുമരുന്നിനെപ്പറ്റിയുള്ള അവബോധത്തിൽ നാം കുറെ മുന്നോട്ടു പോയി എന്ന ധാരണയെല്ലാം വെറുതെ... 6/9/2020

ശരശയ്യയിൽ കിടക്കുന്ന ഭീഷ്മാചാര്യനെപ്പോലെ ഒരാൾ...6/9/2020 ( വി എസിന്റെ ഇപ്പോഴത്തെ അവസ്ഥ) 6/9/2020

Sep.5: Teacher's Day. Perhaps, the most challenging times for education in recent history. Hope everything will be back to normal before next Teacher's Day! 5/9/2020

If Pranab Mukherji had been PM in the place of Manmohan Singh (at least in the 2nd term) Cong. wouldn't have fallen so low and BJP wouldn't have had such astounding victory. 1/9/2020

പ്രണബ് മുഖർജി: എന്തുകൊണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രി ആവേണ്ടിയിരുന്ന മഹനീയ വ്യക്തിത്വം. 31/8/2020

ഓണമില്ലാത്ത (മാതൃഭൂമി) ഓണപ്പതിപ്പ്. ദോഷം പറയരുതല്ലോ, ഉണ്ട് കുറെ ഓണപ്പരസ്യങ്ങൾ! 31/8/2020
പ്രകടനപത്രികകൾ വെറുമൊരു ആചാരം മാത്രം. ആരെങ്കിലും അവയെ ഗൗരവമായി എടുക്കുന്നുണ്ടോ?
19/3/21

When will be the independence day from Covid-19!? 15/8/2020

കോവിഡ് ആസ്പത്രി പോലെ കോവിഡ് ജയിലും വേണ്ടി വരുമോ? 14/8/2020

ഭൂപരിഷ്ക്കരണനിയമം കേരളത്തിൽ നക്സലിസത്തിന്റെ മുനയൊടിക്കാൻ വളരെയേറെ സഹായിച്ചിട്ടുണ്ട്. ഇന്നും നക്സൽപ്രശ്നം നിലനില്ക്കുന്ന സംസ്ഥാനങ്ങളിൽ ഈ കേരളാ മോഡൽ പരീക്ഷിക്കാവുന്നതാണ്.
-ഹോർമിസ് തരകൻ (സഫാരി ടി വിയിൽ 'ചരിത്രം എന്നിലൂടെ' എന്ന പരമ്പരയിൽ ) 20/6/21

ചില ബുദ്ധിജീവികൾ വടക്കുനോക്കിയന്ത്രങ്ങളാണ്. അവർ വടക്കുള്ളതു മാത്രമേ കാണുകയുള്ളു. 14/8/2020

മതം ചിന്തയിൽനിന്നുദിക്കുന്നു; ആരാധനയിലസ്തമിക്കുന്നു. രാഷ്ട്രീയവും വ്യത്യസ്തമല്ല. 12/8/2020

ഓരോ കൊല്ലവും പ്രകൃതി നമ്മെ ഗാഡ്ഗിലിനെ ഓർമ്മിപ്പിക്കുന്നു. ഓരോ കൊല്ലവും നമ്മൾ അതു സൗകര്യപൂർവ്വം മറക്കുന്നു. 8/8/2020

എല്ലാവരുംകൂടി പാസ്സാക്കിക്കൊടുത്ത കാർഷിക ബില്ലുകളിൽ രാഷ്ട്രപതി ഒപ്പു വെച്ചു: സന്തോഷായി. ഇനി 'വന്നന്ത്യേ കാണാം'. 27/9/2020
ശാസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രശ്നം അനന്തതയാണെന്നു തോന്നുന്നു. എവിടെയെല്ലാം അനന്തത എന്ന പദം പ്രയോഗിക്കുന്നുവോ അവിടെയെല്ലാം ശാസ്ത്രത്തിന്റെ കൃത്യത നഷ്ടപ്പെടുന്നു. 4/10/20
കൊല, കൊല, കൊല.... ഇനി എല്ലാ ദിവസവും വൈകുന്നേരം കൊലയുടെ കണക്കും അവതരിപ്പിക്കേണ്ടിവരുമോ!?😲
27/12/20
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കിംകിഡുക്കിനെപ്പറ്റി വിജയലക്ഷ്മി എഴുതിയ ലേഖനം വായിച്ചപ്പോൾ അയാളുടെ ഒരു സിനിമപോലും കണ്ടില്ല എന്നതിൽ ഒരു പ്രയാസവും തോന്നുന്നില്ല! To hell with his films!
26/12/20
DDയിൽ രംഗോളി. എം.ജി രാധാകൃഷ്ണന്റെ മാത്രം ഗാനങ്ങൾ. എം.ജി ആറിന്റെ ഗാനങ്ങളുടെ സ്ഥായിയായ ഭാവം തീക്ഷ്ണമായ വിഷാദമാണെന്നു തോന്നുന്നു.
11/1/2021

In spite of all limitations, we can confidently say that India has played its leading role in combating Covid-19 
16/1/2021
മ്മടെ കെ എസ് ആർ ടി സിയും കുതിരാനും തമ്മിലെന്തു ബന്ധം? രണ്ടും ഒരിക്കലും നന്നാവുന്ന മട്ടില്ല!😊
19/1/2021
വർഷങ്ങളായി  കോൺഗ്രസ്സിന്റെ രക്തം കുടിച്ച് ചീർക്കുകയും അതിന്റെ രക്തം ദുഷിപ്പിക്കുകയും ചെയ്യുന്ന അട്ടകളെ പറിച്ചെറിഞ്ഞ് ഒരു ഡയാലിസിസ് നടത്തിയാൽ കോൺഗ്രസ്സ് രക്ഷപ്പെടും.
16/1/2021

ബഡായി ബഡ്ജറ്റ് എന്ന് പ്രാസമൊപ്പിച്ച് ചെന്നിത്തല.
ബഡാ OR ബഡായി? എന്ന് 24News
16/1/2021

ഒരു പക്ഷെ, ലോകത്തിൽത്തന്നെ അനന്യമായ ഒരു കാർട്ടൂൺ പരമ്പര! എന്നാൽ, സിനിമാമേഖലയിലേക്കു ചേക്കേറിയപ്പോൾ അരവിന്ദനിലെ കാർട്ടൂണിസ്റ്റിനെ നാം മറന്നില്ലേ എന്നൊരു സംശയം.
26/1 /21
#CoronaEffect
So much money, time and effort are saved by turning conferences and useless inaugurations into online exercises!
18/2/21
നല്ല കാലം മുഴുവൻ മറ്റു മേഖലകളിൽ പ്രവർത്തിച്ചതിനുശേഷം ഇനിയല്പം രാഷ്ട്രീയം നോക്കാം എന്ന മട്ടിൽ രാഷ്ട്രീയത്തിലേക്കു വരുന്നവരെക്കൊണ്ട് നാടിന് എന്തെങ്കിലും ഗുണമുണ്ടോ?
19/2/21
Thus became part of world history - took Covid-19 vaccination. :) 18/3/2021
എല്ലാ കക്ഷികളും വൻ ഭൂരിപക്ഷത്തോടെ ജയിക്കും! 😊 3/4/21

കഴിഞ്ഞ കൊല്ലം ഇക്കാലത്ത് എന്തെല്ലാം പ്രവചനങ്ങളായിരുന്നു! എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് മഹാമാരി മുന്നോട്ടുതന്നെ!!
19/4/21
സലിൽ ചൗധരിക്കുശേഷം മലയാള ചലചിത്ര ഗാനങ്ങൾക്ക് വ്യത്യസ്തമായ അനുഭൂതിസാന്ദ്രത നല്കിയത് ജോൺസണാണ്, ശരിയല്ലേ?
19/4/21
പൂരം ഗംഭീരമായി നടത്തിയാൽ തെരഞ്ഞെടുപ്പാഘോഷത്തിന്റെ പകുതി പാപഭാരം അതിന്മേൽ കെട്ടിവെക്കാം!
19/4/21

പുതിയ രോഗികളിൽ എത്ര പേർ ആദ്യത്തേയും രണ്ടാമത്തേയും കുത്തിവെപ്പ് എടുത്തു എന്ന വിവരം രേഖപ്പെടുത്തേണ്ടതല്ലേ? വാക്സിന്റെ കാര്യക്ഷമത നിർണ്ണയിക്കാൻ അതത്യാവശ്യമല്ലേ?
21/4/21
അടുത്ത കാലത്ത് സംസ്ഥാനത്തെ മൊത്തം കൊവിഡ് കണക്ക് ഇപ്പോൾ ഒരു ജില്ലക്കു മാത്രമായി !
21/4/21
മുൻ അനുഭവവുമില്ലാഞ്ഞിട്ടും കൊവിഡിന്റെ ആദ്യ വരവിൽ സ്തുത്യർഹമാംവിധം പിടിച്ചു നിന്ന ഇന്ത്യക്ക് രണ്ടാം വരവിൽ എല്ലാ സംവിധാനങ്ങളും വാക്സിനുമുണ്ടായിട്ടും വൻ പരാജയം! കഷ്ടം തന്നെ!
24/4/21
കേരളത്തിൽ ശരാശരി ദിവസം 30000 കൊവിഡ് കേസുകൾ എന്നു കണക്കാക്കിയാൽ ഏതാണ്ട് 1100 ദിവസം കൊണ്ട് മുഴുവൻ ജനങ്ങൾക്കും അതു വന്നു പോകാം. ഇതിനകം വന്നു പോയവർക്കും കുത്തിവെപ്പ് എടുത്തവർക്കും വീണ്ടും വരില്ലെന്നു കണക്കാക്കിയാൽ ഇത് ഏതാനും ആഴ്ചകൾ കൊണ്ട് പൂട്ടിക്കെട്ടേണ്ടതല്ലേ? ഇന്ത്യയുടെ കാര്യവും വ്യത്യസ്തമല്ല. 😊
29/4/21
എല്ലാ മഹാ തെരഞ്ഞെടുപ്പ് ) പ്രവചനങ്ങൾക്കും അതീതമായി ജനം- വെറും സാക്ഷി! 😊
30/4/21
നമ്മുടെ നഗരങ്ങളിലെങ്കിലും വൈദ്യുതി പോസ്റ്റുകളും അവയിൽ മാറാല പോലെ പടർന്നു കിടക്കുന്ന വൈദ്യുതി, കേബിൾ കമ്പികളും കാണാതാവാൻ, അങ്ങനെ, അവയ്ക്കു വേണ്ടി തണൽ മരങ്ങൾ മുറിച്ചു മാറ്റുന്ന പരിപാടി അവസാനിക്കാൻ എത്ര ദശാബ്ദങ്ങൾ വേണ്ടി വരും?
1/5/21
ആദ്യവരവിൽ ഉടൻ Lockdown പ്രഖ്യാപിച്ച് ഒരു പരിധിവരെയെങ്കിലും തടഞ്ഞുവെച്ച നടപടിയെ തെറി വിളിച്ച് അർമാദിച്ച ബുദ്ധിജീവികൾ ഇപ്പോൾ എന്തു പറയുന്നു ആവോ ! അതുണ്ടായിരുന്നില്ലെങ്കിൽ ഇന്ത്യയുടെ ജനസംഖ്യ എത്ര കുറയുമായിരുന്നു എന്ന് ആർക്കറിയാം!
1/5/21
അഭിപ്രായ സർവ്വെ :
തെരഞ്ഞെടുപ്പ് നാടക അനുഷ്ഠാനങ്ങളിൽ ഒന്ന്. വെറും പാഴ് വ്യായാമം. കാണാൻ പോകുന്ന പൂരത്തിനു വേണ്ടി എത്ര ഊർജ്ജമാണ് നിരർത്ഥകമായ ഈ കാര്യത്തിനു വേണ്ടി പാഴാക്കുന്നത്!  കഷ്ടം!

മൂന്നു പ്രധാന നാമനിർദ്ദേശപത്രികകൾ തള്ളിപ്പോയപ്പോൾത്തന്നെ ബി.ജെ.പിയുടെ കാര്യം ഏതാണ്ട് ഉറപ്പായി!
2/5/21
ഏതു പാർട്ടിയുടേയും പരാജയം അരക്കിട്ടുറപ്പിക്കുന്നത് എതിരാളികളേക്കാൾ കപ്പലിലെ കള്ളന്മാരാണ്.
5/5/21
ഇത്തവണത്തെ അടച്ചുപൂട്ടൽ ശരിയാംവണ്ണം പാലിക്കപ്പെടുകയാണങ്കിൽ അടച്ചുപൂട്ടലുകളുടെ ഗുണഫലത്തെപ്പറ്റി നമുക്ക് കൃത്യമായ ഒരു ചിത്രം ലഭിക്കും.
6/5/21
ഇപ്പോൾ പത്രത്തിൽ കൊവിഡ് ചരമ കോളവും തുടങ്ങിയിരിക്കുന്നു. സ്ഥലം ഒട്ടും കുറവല്ലതാനും! 13/5/21
20 സെക്കന്റ് സോപ്പിട്ടു കഴുകിയാൽ നശിക്കുന്ന വൈറസിനെ രണ്ടു ദിവസമായി തിമിർത്തു പെയ്യുന്ന മഴയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയേണ്ടതല്ലേ? 15/5/21
വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ ഒരു വിമർശനവും ഏൽക്കില്ല. എല്ലാം ദുർവ്യാഖ്യാനം ചെയ്യപ്പെടും. 19/5/21

ഒരു പുതിയ നേതാവ് വന്നാൽ തീരുന്ന രോഗമാണോ ഇവിടത്തെ പ്രതിപക്ഷത്തിനുള്ളത്? മജ്ജയിലെ അസുഖത്തിന് തൊലിപ്പുറത്ത് ചികിത്സിച്ചിട്ട് എന്തു ഫലം!? നേതാവിന്റെ കഷ്ടകാലം തന്നെ! 23/5/21
ഓരോ ദിവസവും മരിക്കുന്നത് നാലായിരത്തോളം പേർ. കാർഗിൽ യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം എണ്ണൂറോളമായിരുന്നു എന്ന് ഓർമ്മ. ഇതെന്തു യുദ്ധം! 25/5/21
നല്ല ഉശിരൻ മഴ! കള്ളക്കർക്കിടകമാണെന്ന് വിചാരിച്ചോ, ആവോ! ഇക്കാലത്ത് അല്പസ്വല്പം ഓർമ്മപ്പിശകില്ലാത്ത ആരാ ഉള്ളത്! :) 25/5/21

ഇന്നു പരിസ്ഥിതി ദിനാത്രേ! ദീപസ്തംഭം മഹാശ്ചര്യം..! 5/6/21

ഇനി മനുഷ്യൻ മരത്തിനു തണലാവണം. 5/6/21

പെൻഷൻ പോലെ എല്ലാ നേതാക്കന്മാർക്കും ജനത്തിന്റെ ചെലവിൽ സ്മാരകമുയരുന്ന (എം പി, എംഎൽഎ ഫണ്ട് വേറെ എന്തിനാ?) സുവർണ്ണകാലത്തിനു കാത്തിരിക്കാം!

കാലത്തിന് എന്തൊരു സ്പീഡ്! എന്നാണല്ലോ നമ്മുടെ സ്ഥിരം പരാതി. 2019നു ശേഷം സ്പീഡല്പം കുറച്ചത് മാന്യ പരാതിക്കാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? 6/6/21
കാലത്തിന് എന്തൊരു സ്പീഡ്! എന്നാണല്ലോ നമ്മുടെ സ്ഥിരം പരാതി. 2019നു ശേഷം സ്പീഡല്പം കുറച്ചത് മാന്യ പരാതിക്കാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?

അടച്ചുപൂട്ടിയാലും കീഴടങ്ങാതെ മരണം! 8/6/21

ഇന്ധനവിലയും കൊറോണയും കൈകോർത്തു കൊണ്ട് മുന്നോട്ട്! 11/6/21
Delta Plus - മൊബൈൽ ഇറങ്ങുന്നതുപോലെയാണല്ലോ കൊവിഡിന്റെ വരവ്! 24/6/21
കണ്ടവരുണ്ടോ?
കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ Cowin Siteൽ തൃശ്ശൂർ ജില്ലയിൽ എവിടെയെങ്കിലും കൊവിഡ് കുത്തിവെപ്പ് സ്ലോട്ട് ഒഴിവുള്ളതായി കണ്ട ആരെങ്കിലുമുണ്ടോ? 9/7/21
ചെന്നൈയിലും ബംഗലൂരിലുമെല്ലാം വീടുകളിൽ വന്ന് കൊവിഡ് കുത്തിവെപ്പ് നടത്തുന്നു. കേരളത്തിൽ എവിടെയെങ്കിലും അങ്ങനെയൊരു സംവിധാനമുണ്ടോ? 12/7/21
കീറ്റെക്സിന് ഇതിലും വലിയ ഒരു സൗജന്യ പരസ്യം കിട്ടാനുണ്ടോ? 😊 12/7/21

ശ്ലോകരചന അക്ഷരങ്ങളുടെ സുഡോക്കുവാണ്. ശ്ലോകം സൂക്ഷിച്ചു വെക്കാം. അതു ജീവിക്കുന്നു. സുഡോക്കു ജനിച്ചാലുടൻ മരിക്കുന്നു.
20/9/21
മനുഷ്യന്റെ സർഗ്ഗാത്മകതയെ അടിച്ചമർത്തുകയും നിരോധിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങൾ അല്പായുസ്സായിരിക്കും എന്നതിന് ചരിത്രം സാക്ഷി.
15/10/21
സർക്കാരാപ്പീസിലും പബ് തുടങ്ങിയാൽ മുഷീല്യ. വട്ടച്ചെലവൊപ്പിക്കാം. എന്തേ മിണ്ടീല്യ?😊
4/11/21
വായിക്കാതെ, വിവരം നേരെ തലയിലേക്കു കേറ്റുന്ന വിവരസാങ്കേതികവിദ്യയുണ്ടോ, ആവോ!?
5/11/2017























The Death of Ivan ||ych

ലിയോ ടോൾസ്റ്റോയിയുടെ അനന്യമായ ഒരു രചനയാണ് 1885ൽ പ്രസിദ്ധീകരിക്കപ്പെട്ട  The Death of Ivan Illych എന്ന ചെറുനോവൽ. ഇതിന്റെ ഇതിവൃത്തം ഒറ്റനോട്ടത്തിൽ വളരെ ലളിതമാണ്. സ്വപ്രയത്നത്തിലൂടെ പടിപടിയായി ഉന്നത ഉദ്യോഗസ്ഥനാവുകയും സമൂഹത്തിലെ ഉന്നതശ്രേണിയിലെത്തപ്പെടുകയും യാതൊരു തടസ്സവൂമില്ലാതെ ഇഷ്ടപ്പെട്ട സ്ത്രീയും രണ്ടു കുട്ടികളുമൊത്ത് കുടുംബജീവിതം നയിക്കുകയും ചെയ്യുന്ന ഇവാൻ ഇല്ലിച്ച് എന്ന കഥാനായകൻ പൊതുവെ സമൂഹത്തിൽ സാധാരണം എന്നു തോന്നാവുന്ന ദാമ്പത്യസ്വരച്ചേർച്ചയിൽപെട്ട് വലയുന്നു. എന്നാൽ, അതിനെക്കാളേറെ അയാളുടെ ജീവിതം മാറ്റിമറിച്ചത് ഒരു ചെറിയ വീഴ്ചയെത്തുടർന്നുണ്ടായ ദുരൂഹമായ രോഗാവസ്ഥയാണ്. 
അതോടെ, കുടുംബം വൈകാരികമായി അകന്നു പോവുകയും താൻ ഒറ്റപ്പെടുകയും ചെയ്തു എന്ന ബോധം അയാളെ കീഴടക്കുന്നു. അയാൾക്ക് കാര്യമായ പ്രശ്നമൊന്നുമില്ല എന്ന സ്വാന്തനവാക്കുകൾ മരണോന്മുഖനായ അയാളിൽ വിപരീത ഫലമാണ് ഉളവാക്കുന്നത്. സമർപ്പണബോധത്തോടെ അയാളെ പരിചരിക്കുന്ന ജെറാസിം എന്ന ഭൃത്യൻ മാത്രമാണ് അയാളിൽ അല്പമെങ്കിലും സ്വാന്തനം പകരുന്നത്. ഡോക്ടർമാർ മാറിമാറി വരുന്നുണ്ടെങ്കിലും അവർക്കൊന്നും അയാളുടെ മരണോന്മുഖതയുടെ കെട്ട് പൊട്ടിക്കാൻ കഴിയുന്നില്ല.
തുടർന്ന് അയാൾ പതുക്കെ, പതുക്കെ ജീവിതവുമായുള്ള പിടുത്തം വിട്ട് വഴുതി, വഴുതി മരണത്തിലേക്കു പതിക്കുന്നു.
ശാരീരികമായ വേദന അയാളെ തളർത്തുന്നുണ്ടെങ്കിലും അതിനേക്കാളെല്ലാമുപരി അയാളെ മഥിക്കുന്നത് ജീവിതവും മരണത്തിനിടയിലുമുള്ള അനിശ്ചിതത്വവും അന്തർസംഘർഷങ്ങളും സൃഷ്ടിക്കുന്ന അസ്തിത്വവ്യഥകളാണ്. ജീവിതം മരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പായി മാറുന്നു. ഇവിടെയാണ് നോവൽ ദശാബ്ദങ്ങൾ പിന്നിട്ട് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉയർന്നുവന്ന അസ്തിത്വപ്രശ്നത്തിന്റെ ഭാവുകത്വം സ്വീകരിക്കുന്നത്. കപടവും സ്നേഹശൂന്യവുമായ ജീവിതം വെറും പൊയ്ക്കോലം പോലെ വ്യാജമായിരുന്നു എന്ന ചിന്ത നിരന്തരമായി അയാളെ വേട്ടയാടുന്നു. ആ വിധത്തിൽ നോക്കിയാൽ ഈ നോവൽ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ കമ്മുവും കാഫ്കയും സാർത്രുമെല്ലാം മുന്നോട്ടു വെച്ച അസ്തിത്വചിന്ത വിഷയകമായ നോവലുകളുടെ മുൻഗാമിയാണെന്നു പറയാം. 
നോവലിന്റെ ശൈലിയിലും പ്രകടമായ വ്യത്യസ്തതയുണ്ട്. കൃതിയുടെ പകുതിയോളം വരെ, അതായത്, കഥാനായകന്റെ ജീവിതം സുഗമമായി അഭിവൃദ്ധി പ്രാപിക്കുന്ന ഭാഗത്ത്, ആഖ്യാനപരമായ ശൈലി പിന്തുടരുമ്പോൾ, രണ്ടാം പാദത്തിൽ, വ്യക്തിനിഷ്ഠമായ സംഘർഷങ്ങൾ പ്രാമുഖ്യം നേടുമ്പോൾ ഭാഷ ഭാവാത്മകമാവുന്നു. 
ഇവാന്റെ മരണത്തിനുശേഷം ഫ്ലാഷ് ബാക്ക് രീതിയിലാണ് കഥ പുരോഗമിക്കുന്നത്. അക്കാലത്ത്, ഒരു പക്ഷേ, അതു പുതുമായായിരിക്കാമെങ്കിലും ഇന്നു തിരിഞ്ഞു നോക്കുമ്പോൾ യഥാതഥമായി, ആ ആദ്യഭാഗം അവസാനത്തിലേക്കു മാറ്റുകയല്ലേ ഉചിതം എന്നു തോന്നാം. 
എന്തുതന്നെയായാലും, പത്തൊമ്പതാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഈ കൃതിക്ക്, വൃദ്ധർക്കും രോഗികൾക്കും ആശ്രയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, വൃദ്ധസദനങ്ങൾ പെരുകുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മുമ്പെന്നത്തേക്കാളേറെ പ്രസക്തിയുണ്ട് എന്ന് നിസ്സംശയം പറയാം.

Wednesday, August 19, 2020

ചന്ദ്രനിലെ യുഎസ് പതാക

 മനുഷ്യൻ ചന്ദ്രനിലിറങ്ങിയോ എന്ന വിവാദമുയർത്തി പല സംശയങ്ങളും തൊടുത്തുവിടുന്ന സംശയാലുക്കളുടെ ഒരു ചോദ്യം അന്തരീക്ഷവായുവില്ലാത്ത ചന്ദ്രോപരിതലത്തിൽ യു എസ് പതാക എങ്ങനെ കാറ്റിലെന്ന പോലെ നിവർന്നുനില്ക്കുന്നു എന്നതാണ്. സഫാരി ടി വിയിലെ Mission Space എന്ന പരമ്പര അതിനുത്തരം നല്കുന്നു:

പതാക ഒരു അലൂമിനിയം ചട്ടക്കൂടിൽ കെട്ടിവെക്കുകയാണ് ആംസ്ട്രോങ്ങും ആൽഡ്രിനും ചെയ്തത്. കൊടിനാട്ടാനുള്ള കാൽ ചന്ദ്രന്റെ ഉപരിതലത്തിൽ ഉറപ്പിക്കുവാൻ കഠിന പരിശ്രമം തന്നെ വേണ്ടി വന്നു. പതാകയുടെ ചുളിവുകൾ നിവർത്താൻ അവർക്കു കഴിഞ്ഞില്ല. ഒടുവിൽ, അവർ ആ ശ്രമം ഉപേക്ഷിക്കുകയാണുണ്ടായത്. അത് കാറ്റടിക്കുന്നപോലെ തോന്നിക്കും എന്നവർ പരസ്പരം പറയുന്നുമുണ്ട്. ഇനി ആർക്കും സംശയമില്ലല്ലോ?

Sunday, August 16, 2020

മതമില്ലാത്ത യൂറോപ്പ്

FB discussion
അപ്പോൾ സംശയം:
Baptism, കല്യാണം, ശവമടക്കൽ എന്നിവയ്ക്കെല്ലാം പള്ളി വേണ്ടേ? പിന്നെ, യൂറോപ്പ് മതത്തിനു വേണ്ടി മഹാ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ഒരു രാജ്യംതന്നെ മാറ്റി വെച്ചിരിക്കുന്നു. എന്നിട്ട്, അതിന് ലോകത്തിന്റെ മുഴുവൻ ദേവഭാരം ഏൽപ്പിച്ചുകൊടുത്തിരിക്കുന്നു! മത രാജാവ് എഴുന്നള്ളുമ്പോൾ നാടൻ രാജാക്കന്മാർ തല കുമ്പിട്ടു സ്വീകരിക്കുന്നു. ഇംഗ്ലണ്ടാണെങ്കിൽ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പൊതുജനത്തിന്റെ ചെലവിൽ എല്ലാ ആലഭാരങ്ങളോടും കൂടി രാജാവിനേയും അദ്ദേഹത്തിന്റെ പ്രൊട്ടസ്റ്റന്റ് മതത്തേയും കാത്തു സൂക്ഷിക്കുന്നു. മഹാമതേതരരായ അമേരിക്കയുടെ ഔദ്യോഗികമതം കൃസ്തുമതമാണെന്നാണ് അറിവ്
Philip Chacko
Param Kv പറയുന്നത് മതം ഇല്ലന്നല്ല.
മത അടിമകൾ അല്ലന്നും, പൗരബോധത്തിൽ നിന്നാണ് മനുഷ്യരിൽ സന്മാർഗം സ്ഥിരമായി നില നില്ക്കുന്നു എന്നാണ് -
Param Kv
Philip Chacko  എന്തു സന്മാർഗ്ഗം എന്നാണ് പറയുന്നത്? 
ലോകം മുഴുവൻ ചെന്നായ്ക്കളെപ്പോലെ വേട്ടയാടി ലക്ഷക്കണക്കിനു നിസ്സഹായരായ ജനങ്ങളെ തോക്കിന്റെ ബലത്തിൽ കൊന്നുതള്ളുകയും അവിടെയുള്ള സമ്പത്തുക്കളെല്ലാം കൊള്ളയടിച്ച് സ്വയം കൊഴുത്തു തടിക്കുകയും ചെയ്തു. 
വ്യഭിചാരവും ചുതാട്ടവും മയക്കുമരുന്നും ഒരു വൻ ബിസിനസ്സായി മാറ്റിയത് ഇവരല്ലേ?
മൃഗങ്ങളെ നാണിപ്പിക്കുന്ന തരത്തിൽ ജീവിതത്തിൽ ലൈംഗിക അരാജകത്വം കൊണ്ടു വന്നത് ഇവരല്ലേ?
ലക്ഷക്കണക്കിന് നിസ്സഹായരായ കറുത്ത വർഗ്ഗക്കാരെ ആടുമാടുകളെപ്പോലെ വില്ലനച്ചരക്കാക്കുകയും നിഷ്ഠൂരമായി പീഡിപ്പിക്കുകയും ചെയ്തത് ഈ മഹാന്മാരല്ലേ?
ക്രൂരതയുടെ എല്ലാ അതിരുകളും തകർക്കപ്പെട്ടപ്പോൾ പ്രകൃതി തന്നെ ഇടപെട്ടു. ആർക്കും അവരോടു എതിർക്കുവാൻ കഴിയാത്തതിനാൽ അവർക്കിടയിൽത്തന്നെ സംഘർഷം ഉടലെടുത്തു. നൂറ്റാണ്ടുകളായി ചെയ്തു കൂടിയ പാപത്തിന്റെ കറ സ്വന്തം രക്തം കൊണ്ടു തന്നെ കഴുകിക്കളയുവാൻ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. കുറെ ലക്ഷങ്ങൾ തമ്മിൽത്തല്ലി ചത്തു. എന്നിട്ടും മതി വരാതെ അതിലും പതിന്മടങ്ങ് രക്തം ചിന്തിക്കൊണ്ട് രണ്ടാം ലോക മഹായുദ്ധം. അതു കൂടി കിട്ടിയപ്പോൾ എല്ലാം നല്ല കുട്ടികളായി. പിന്നെ നേരെ തിരിഞ്ഞ്, സംസ്ക്കാരത്തിന്റേയും സമാധാനത്തിന്റേയും മനുഷ്യാവകാശത്തിന്റേയും എല്ലാം തലതൊട്ടപ്പന്മാരായി. അതിനുശേഷം, ഈ പേരും പറഞ്ഞ് മറ്റു രാജ്യങ്ങളെ തമ്മിൽ തല്ലിച്ച് രണ്ടുവശത്തുനിന്നും ചൂഷണം ചെയ്യലായി പണി. അതിപ്പോഴും തുടരുന്നു....
Philip Chacko
Param Kv ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന താങ്കൾ ഇപ്പഴത്തെ കാലത്തെ നോക്കുക.ചരിത്രത്തിലേക്കു നോക്കിയാൽ മുഴുവൻ പെണ്ണിനു വേണ്ടിയും, ദൈവത്തിന് വേണ്ടിയും, കൊലകൾ മാത്രം.

ഇരുപത്തൊന്നാം നൂറാണ്ടിലെ കാര്യം കൂടിയാണ് പറഞ്ഞത്. മറ്റുള്ളവരെ തമ്മിൽ തല്ലിച്ച് ഭരിക്കുക എന്നത് ഇപ്പോഴും തുടരുന്നു. ഇപ്പോഴും അമേരിക്കയിൽ കറുത്തവരോടുള്ള സമീപനം എന്താണ്? മുകളിൽപ്പറഞ്ഞ കാര്യങ്ങൾ മിക്കതും ഇപ്പോഴും തുടരുന്നവയാണ്. പോർണോഗ്രഫി ആരുടെ വ്യവസായമാണ്? സ്വന്തം ആഡംബരജീവിതത്തിനു വേണ്ടി ലോകത്തിനു മുഴുവൻ അവകാശപ്പെട്ട പ്രകൃതിയെ മുച്ചൂടും നശിപ്പിച്ചതാരാണ്? എങ്കിലും മതം എന്നു പറയുമ്പോൾ ഇന്നത്തെ കാര്യം മാത്രം പറഞ്ഞാൽ പോരാ. മതത്തിന്റെ പേരിൽ പ്രബുദ്ധയൂറോപ്പിൽ എത്രയേറെ രക്തമാണ് ചിന്തിയത്? നിന്ദിതരും പീഡിതരുമായ മനുഷ്യർക്കുവേണ്ടി പിറന്നയേശുവിന്റെ പേരു പ്രസംഗിച്ച് എത്ര ലക്ഷങ്ങളെയാണ് ചൂഷണം ചെയ്തത്? ഇതൊന്നും ഒരു സുപ്രഭാതത്തിൽ മറവിയിലേക്ക് തള്ളിക്കളയാൻ ആർക്കും കഴിയില്ല. ചുരുക്കത്തിൽ രക്തത്തിൽ കുളിച്ചു നില്ക്കുന്ന ഒരു സമൂഹമാണ് യൂറോപ്പും അമേരിക്കയും.

Wednesday, August 12, 2020

മതം , രാഷ്ട്രീയം

 മതം ചിന്തയിൽ നിന്നുദിക്കുന്നു; ആരാധനയിലസ്തമിക്കുന്നു. രാഷ്ട്രീയവും വ്യത്യസ്തമല്ല.

Monday, August 10, 2020

കമല, മാധവിക്കുട്ടി, കമല സുരയ്യ

 മാധവിക്കുട്ടിയുടെ എഴുത്തിനെപ്പറ്റി ആർക്കും തർക്കമുണ്ടാവാനിടയില്ല. എന്നാൽ, മതങ്ങളെപ്പറ്റി ഒരു സാമാന്യബോധം ബുദ്ധിജീവിയായിട്ടുപോലും പരിപക്വമായ പ്രായത്തിലും അവർക്കുണ്ടായിരുന്നില്ല എന്നു വേണം അവരുടെ ചെയ്തിയിൽനിന്നും മനസ്സിലാക്കാൻ. കാരണം, അവരുടെ സ്വതന്ത്രമായ സ്വത്വത്തിന് ഏറ്റവും അനുയോജ്യമായ മതം ഹിന്ദുമതമാണെന്ന് തിരിച്ചറിയാൻ അവർക്കു കഴിഞ്ഞില്ല. എന്നിട്ട് പോയതോ, സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തി.ന്റെ കണികപോലും അനുവദിക്കാത്ത ഇസ്‌ലാം മതത്തിലേക്ക്. പോരാ, രാജാവിനേക്കാൾ വലിയ രാജ്യഭക്തിഎന്ന മട്ടിൽ സ്വന്തം വ്യക്തിത്വത്തിനു കടകവിരുദ്ധമായി പർദ്ദയിട്ടു നടന്നു. അങ്ങനെ വയസ്സുകാലത്ത് സ്വന്തം സ്വാതന്ത്ര്യം മതത്തിനു പണയം വെച്ചു സ്വയം കെണിയിൽച്ചെന്നു ചാടി. ഒടുവിൽ, കുഴിയിലേക്കു കാലുനീട്ടിയിരിക്കുമ്പോൾ അവർക്കു ബോധം വെച്ചു. എന്തു ഫലം! അങ്ങോട്ടു ചാടിയതുപോലെ അവർക്കു തിരിച്ചു ചാടാൻ കഴിയുമോ? ഇസ്ലാമിന്റെ നിലപാട് എല്ലാവർക്കും സുവിദിതമാണല്ലോ. ഒടുവിൽ, അങ്ങോട്ടുമിങ്ങോട്ടുമില്ലാതെ പരിഹാസ്യമായ അന്ത്യമായിരുന്നു അവരെ കാത്തിരുന്നത്.

Thursday, August 6, 2020

The Cave by Jose Samarago

സരമാഗുവിന്റെ The Cave എന്ന കൃതി രണ്ടായിരാമാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും സർഗ്ഗാത്മകതയുടെ എല്ലാ മേഖലകളിലും പരീക്ഷണങ്ങൾ അരങ്ങേറിയ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥത്തിലെ കൃതികളെ ഓർമ്മിപ്പിക്കുന്ന ഒരു ആധുനിക ക്ലാസ്സിക്കാണെന്നു പറയാം.
വലിയ വലിയ സംഭവങ്ങളോ, കഥാപാത്രങ്ങളുടെ വലിയ നിരയോ ഇല്ലാതെ, ചെറിയൊരു കഥാതന്തു നിരീക്ഷണങ്ങൾകൊണ്ടും ചിന്തകൾകൊണ്ടും സാഹചര്യവിവരണങ്ങൾകൊണ്ടും പൊലിപ്പിച്ച് ഒരു നോവലാക്കുക എന്നത് ചില പുരാതനവും ആധുനികവുമായ ക്ലാസ്സിക്കുകളുടെ  ശൈലിയാണ്. അത്തരമൊരു ശൈലിയാണ്  ഹോസെ സരമാഗുവിന്റെ കേവ് (The Cave by Jose Saramago) എന്ന നോവൽ പിന്തുടരുന്നത്. 
 ഒരു ചെറുകഥയിലൊതുക്കാവുന്ന, വളരെ പരിമിതമായ ഒരു കഥാന്തരീക്ഷത്തിൽ, ഭാഷയുടെ വ്യത്യസ്തത കൊണ്ടും സൂക്ഷ്മമായ നിരീക്ഷണങ്ങളും വിവരണങ്ങളും കൊണ്ടും പൊലിപ്പിച്ചുകൊണ്ട് മുന്നൂറിനടുത്ത് പുറങ്ങളുള്ള ഒരു നോവലായി വികസിപ്പിച്ചിരിക്കുന്നു.
പഴയ രീതിയിൽ പ്രവർത്തിക്കുന്ന ഒരു മൺപാത്രനിർമ്മാതാവായ സിപ്രിയാനോ അൽ ഗോർ, അയാളുടെ മകൾ മാർത്ത, ഷോപ്പിങ് സെന്ററിലെ കാവൽക്കാരനായ ജാമാതാവ് മാർതേസ് എന്നിവരാണ് നോവലിലെ മുഖ്യ കഥാപാത്രങ്ങൾ. സിപ്രിയാനോയുടെ ഭാര്യ മുമ്പേ മരിച്ചുപോയി. ജാമാതാവ് അവരുടെ കൂടെയാണ് താമസം. ജോലിസ്ഥലത്ത് താമസിക്കുന്ന അയാളെ എല്ലാ ആഴ്ചയും സിപ്രിയാനോ തന്റെ വാനിൽ കൊണ്ടു വിടുകയും തിരിച്ച് കൊണ്ടുവരികയും ചെയ്യുന്നു. കൂട്ടത്തിൽ, തന്റെ ഉല്പന്നങ്ങൾ സെന്റർ വഴി വിപണനം ചെയ്യുകയും പതിവാണ്. എന്നാൽ, ആവശ്യക്കാരില്ലാത്തതിനാൽ, ഒരു ദിവസം സെന്റർ പാത്രവില്പനക്കരാർ അവസാനിപ്പിക്കുന്നു. തുടർന്ന്, അച്ഛനും മകളും കൂടി കളിമണ്ണുകൊണ്ടുള്ള പാവകൾ എന്ന പുതിയ പദ്ധതിയുമായി സെന്ററിനെ സമീപിക്കുകയും സാമ്പിളുകൾ സമർപ്പിക്കുകയും ചെയ്യുന്നു. എന്നാൽ , നിർഭാഗ്യവശാൽ, ഉപഭോക്താക്കൾക്കിടയിൽ നടത്തിയ ഒരു സർവ്വെയ്ക്കു ശേഷം ആ സംരംഭവും നിരസിക്കപ്പെടുന്നു.
ഇതിനിടയിൽ, സിപ്രിയാനോ യാദൃച്ഛികമായി അയൽപക്കത്തുള്ള ഇസൂറ എന്ന വിധവയുമായി അടുപ്പത്തിലാവുന്നു. 
ഈ സമയം മാർതേസിന് ജോലിക്കയറ്റം കിട്ടി, സെന്ററിന്റെ വക താമസസൗകര്യം ലഭിക്കുന്നു. മാർതേസിന്റെ രക്ഷിതാക്കൾ അയാളോടൊപ്പം താമസിക്കാനാഗ്രഹിച്ചിരുന്നുവെങ്കിലും സൗകര്യക്കുറവുകാരണം മാർത്തയും സിപ്രിയാനോവും മാത്രം അങ്ങോട്ടു താമസം മാറ്റുന്നു.
അധികം താമസിയാതെ, സിപ്രിയാനോ അവിടം മടുത്ത് തിരിച്ചു പോരുകയും ഇസുറയുമൊത്ത് താമസമാവുകയും ചെയ്യുന്നു. തുടർന്ന്, മാർത്തേസ് ജോലി രാജി വെക്കുകയും തിരിച്ചു വന്ന് എല്ലാവരും കൂടി സിപ്രിയാനോയുടെ വണ്ടിയിൽ യാത്ര പുറപ്പെടുന്നതോടു കൂടി നോവലവസാനിക്കുന്നു.
അവസാനത്തെ രണ്ടു അദ്ധ്യായങ്ങളിൽ മാത്രമാണ് ഗുഹയെപ്പറ്റിയുള്ള സംഭവം നടക്കുന്നത്.
നിരൂപകർക്ക് വേണമെങ്കിൽ വലിയ വ്യാഖ്യാനങ്ങൾ നൽകി പൊലിപ്പിച്ചു കാട്ടാമെങ്കിലും ഒരു സാധാരണ വായനക്കാരന് ഈ നോവൽ ആവേശകരമായ വായനാനുഭവം നല്കുമെന്ന അഭിപ്രായമില്ല.

Thursday, July 23, 2020

പരിഭാഷയ്ക്ക്‌ ഒരു പാഠം-The Cave (Jose Samarago)

പോർച്ചുഗീസ്‌ എഴുത്തുകാരനായ ഹോസെ സമരാഗുവിന്റെ  A Caverna എന്ന നോവൽ മാർഗ്ഗരറ്റ്‌ ജുൾ കോസ്ത The Cave എന്ന പേരിൽ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നു.
2000ത്തിൽ പ്രസിദ്ധപ്പെടുത്തിയതെങ്കിലും ഈ നോവലിന്റെ ശൈലി പഴയ ക്ലാസ്സിക്‌ ശൈലിയെ വെല്ലുന്ന തരത്തിലുള്ളതാണ്‌. നിരവധി വാചകങ്ങൾ കോർത്തിണക്കിക്കൊണ്ട്‌ നീളുന്ന ഒറ്റവാചകത്തിനിടയിൽ ഇംഗ്ലീഷ്‌ കാപിറ്റൽ അക്ഷരങ്ങൾകൊണ്ട്‌ വേർതിരിച്ചുകൊണ്ട്‌ നീണ്ട സംഭാഷണങ്ങൾ കൂടി ചേർത്തു വെച്ചിരിക്കുന്നു. 
പരിഭാഷകയും ഇതേശൈലി പിന്തുടരുകയാണ്‌ ചെയ്യുന്നത്‌. നീണ്ട വാചകങ്ങൾ മുറിച്ചെഴുതാനോ, അവയ്ക്കിടയിൽ നിബന്ധിച്ചിരിക്കുന്ന സംഭാഷണങ്ങളെ വേർതിരിച്ചെഴുതാനോ പരിഭാഷക ശ്രമിക്കുന്നില്ല. അതായത്‌, മൂലകർത്താവ്‌ ആഖ്യാനിക്കുന്ന ആശയങ്ങളും സംഭവങ്ങളും മൊഴിമാറ്റം നടത്തുക മാത്രമല്ല, മൂലകർത്താവിന്റെ സവിശേഷ ശൈലിയും വാക്യഘടനയും കൂടി പരിഭാഷക പിന്തുടരുന്നു. അതായത്‌, മൂലകർത്താവിന്റെ ഭാഷാശൈലി സങ്കീർണ്ണമാവുമ്പോൾ സ്വാഭാവികമായും പരിഭാഷയുടെ ഭാഷയും സങ്കീർണ്ണമാവും. എങ്കിൽ മാത്രമേ മൂലകർത്താവിന്റെ രചന വിവർത്തനവായനക്കാരന് അനുഭവവേദ്യമാവുകയുള്ളു. 

Wednesday, June 17, 2020

കുത്തുള്ളി ശങ്കരനാരായണേട്ടൻ


പേരശ്ശിയുടെ മകൻ ശങ്കരനാരായണേട്ടന്റെ ഒന്നാം ചരമവാർഷികദിനം. കുട്ടിക്കാലത്ത് അമ്മയുടെ കൂടെ മുത്തശ്ശന്റേയോ മുത്തശ്ശിയുടേയോ ചാത്തത്തിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വിശേഷത്തിനോ പോകുമ്പോഴാണ് ശങ്കരനാരായണേട്ടനെ കാണാറ്. വലിയ സമകാലിക രാഷ്ട്രീയ ചർച്ചകളുടേയും തമാശകളുടേയും പൊട്ടിച്ചിരികളുടേയും നടുവിൽ മിക്കവാറും ശങ്കരനാരായണേട്ടൻ ഉണ്ടാവും. കുട്ടിത്തം വിടാത്ത ഞങ്ങളെല്ലാം കാണികൾ മാത്രമായിരുന്നു. 
ഒരു പക്ഷെ, ഞങ്ങൾ മരുമക്കളുടെ ഇടയിൽ ഏറ്റവും സ്മാർട്ടായിരുന്ന അദ്ദേഹം കളിയാക്കലിന്റെ ആശാനായിരുന്നു. അതിനാൽ, വല്ലാതെ അദ്ദേഹത്തിന്റെ കണ്മുന്നിൽ പെടാതിരിക്കാൻ സൂക്ഷിച്ചിരുന്നതായി ഓർമ്മിക്കുന്നു.
എപ്പോഴും പ്രസന്നമായ ഭാവവും നർമ്മബോധവും വാക്ചാതുരിയും എല്ലാം ചേർന്ന ആകർഷണീയ വ്യക്തിത്വം ശങ്കരനാരായണേട്ടനെ എല്ലാവർക്കും, പ്രത്യേകിച്ച് എല്ലാ പേരശ്ശിമാർക്കും പ്രിയങ്കരനാക്കി.
പിന്നെ, ജീവിതം തെളിക്കുന്നതിനനുസരിച്ച് അകന്നകന്നു പോയി....
അവധിക്കു നാട്ടിൽ വരുമ്പോൾ പലപ്പോഴും പേരശ്ശിയെ കാണാൻ പോകാറുണ്ട്. മിക്കവാറും ശങ്കരനാരായണേട്ടൻ അവിടെ ഉണ്ടാവാറില്ല. പേരശ്ശിയുടെ സ്നേഹാധിക്യം അനുഭവിച്ചു തിരിച്ചു പോരുകയാണ് പതിവ്. 
 ഇടതുപക്ഷ അദ്ധ്യാപക സംഘടനയുടെ വലിയ പ്രവർത്തകനാണെന്നറിയാമായിരുന്നെങ്കിലും കൂടുതൽ വിശദമായി ഒന്നും അറിയാമായിരുന്നില്ല. 
ഞാൻ നാട്ടിലില്ലാത്ത ആളായതുകൊണ്ടും എനിക്ക് വലിയ വിവരമില്ല എന്നു തോന്നിയതുകൊണ്ടുമാവാം, വല്ലപ്പോഴും കണ്ടുമുട്ടുമ്പോഴൊന്നും രാഷ്ട്രീയം ചർച്ച ചെയ്തതായി ഓർക്കുന്നില്ല.
അസുഖബാധിതനാണെന്ന വിവരം വളരെക്കഴിഞ്ഞാണ് അറിഞ്ഞത്. വിളിച്ചപ്പോൾ സ്വതസ്സിദ്ധമായ നർമ്മബോധത്തോടെ സാധാരണ മട്ടിലുള്ള വർത്തമാനം. പക്ഷെ, അണുബാധ ഭയന്ന് സന്ദർശകരെ ഒഴിവാക്കുകയാണെന്ന് മകൻ പറഞ്ഞതനുസരിച്ച് നേരിൽ കാണാൻ പറ്റിയില്ല.
അടുത്ത അവധിക്ക് വന്നപ്പോൾ അന്വേഷിച്ചപ്പോളറിഞ്ഞത് ശങ്കരനാരായണേട്ടൻ തൃശ്ശൂർ പാലിയേറ്റീവ് കെയറിലാണെന്നായിരുന്നു. കാണാൻ പ്രശ്നമില്ല എന്നും അറിഞ്ഞു. ഉടൻ തന്നെ ചെന്നു കണ്ടു. വലിയ പ്രശ്നം തോന്നിയില്ല.
പിറ്റേ ദിവസം രാവിലെ എഴുന്നേറ്റത് മരണവാർത്തയുമായെത്തിയ ഫോൺവിളി കേട്ടായിരുന്നു.. 
മരണവാർത്ത അറിയിച്ചിരുന്നെങ്കിലും അമ്മ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ശങ്കരനാരായണേട്ടനെ അന്വേഷിക്കാറുണ്ട്.
 പരമേശ്വരൻ
കൈനിക്കര വടക്കേടത്ത്

Saturday, May 23, 2020

അങ്കമാലി ഡയറീസ് - ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ

വളരെക്കാലത്തിനു ശേഷം ഒരു സിനിമ മുഴുവനായി കണ്ടു. അവാർഡ് ജേതാവായ
ലിജി ജോസ് പെല്ലിശ്ശേരിയെപ്പറ്റി ഒരുപാട് കേട്ടതുകൊണ്ട് 'അങ്കമാലി ഡയറീസ്' ഒന്നു കാണാമെന്നു കരുതി.
പണ്ട് violence വാണിജ്യസിനിമയുടെ ചേരുവയുടെ ഭാഗമായിരുന്നു. എന്നാൽ, അപ്പോഴും violence മാത്രമുള്ള ഒരു സിനിമ വളരെ വിരളമായിരുന്നു. ഇതിലെ സംഭവങ്ങൾ മുംബെയിലെ അധോലോകത്താണ് നടക്കുന്നതെങ്കിൽ വിശ്വസിക്കാമായിരുന്നു.
ഇതിലെ മലയാള സംഭാഷണങ്ങൾ മുഴുവൻ കേട്ട് മനസ്സിലായവർക്ക് നമോവാകം!
കൂട്ടത്തിൽ കിരീടം എന്ന മനോഹരമായ സിനിമയെപ്പറ്റി വെറുതെ ഓർത്തു.

Wednesday, April 15, 2020

പെദ്രോ പരാമോ (Pedro Paramo) by ഹുവാൻ റുൾഫോ (Juan Rulfo)

ഓൺലൈനിൽ ആരുടേയോ പോസ്റ്റിലൂടെയാണ് ഈ കൃതിയെപ്പറ്റി അറിഞ്ഞത്. നൂറിൽ താഴെ മാത്രം പുറങ്ങളുള്ള, ഹുവാൻ റുൾഫോ (Juan Rulfo)  എന്ന മെക്സിക്കൻ എഴുത്തുകാരന്റെ ഈ നോവൽ വളരെ വ്യത്യസ്തമായ ഒരു വായനാനുഭവം പകർന്നു നൽകുന്നു. പുറമേയ്ക്ക് deceptively simple എന്നു പറയാറുള്ള തരത്തിലുള്ള അയത്നലളിതവും ഭാവാത്മകവുമായ ഭാഷ നമ്മെ ഹഠാദാകർഷിക്കുമെങ്കിലും നോവലിന്റെ അതിസങ്കീർണ്ണമായ രൂപഘടന നമുക്ക് അത്രയൊന്നും എളുപ്പത്തിൽ വഴങ്ങുകയില്ല. ഒരു പക്ഷെ, അതുതന്നെയായിരിക്കും ഈ കൃതിയുടെ ഒരു പരിമിതിയും.
മരണശയ്യയിൽ കിടക്കുന്ന അമ്മയുടെ നിർദ്ദേശപ്രകാരം അച്ഛൻ പെദ്രോ പരാമോയെ. കാണാൻ പ്രേതഭൂമിയായ കൊമാലയിലേക്കു പോകുന്ന ഹുവാൻ പ്രെസ്യാദോ സ്വന്തം അനുഭവം പറയുന്നപോലെയാണ് നോവൽ ആരംഭിക്കുന്നത്. അയാൾ ഒരു കഴുതവണ്ടിയിൽ കയറി അവിടെയെത്തുകയും അമ്മ പറഞ്ഞ ഒരു സ്ത്രീയെ കണ്ടെത്തുകയും അവരുടെ വീട്ടിൽ താമസിക്കുകയും ചെയ്യുന്നു. അവരിലൂടെ, താമസിയാതെ നാം അറിയുന്നു, അയാളുടെ അച്ഛനും കഴുതവണ്ടിക്കാരനും അവർ തന്നെയും എന്നോ മരിച്ചുപോയവരാണെന്ന്. പിന്നീടങ്ങോട്ട്, ഭൂതവും വർത്തമാനവും ഇടകലർന്ന സ്വപ്നസദൃശമായ, കലങ്ങിമറിഞ്ഞ് ഒഴുകുന്ന നദി പോലെ, അദ്ധ്യായങ്ങളുടെ ഇടവേളയില്ലാത്ത, ആഖ്യാനത്തിന്റെ ഒരു കുത്തൊഴുക്കാണ്.
വന്നും പോയും കൊണ്ടിരിക്കുന്ന നിരവധി കഥാപാത്രങ്ങളിലൂടെ, ചെറുതും വലതുമായ സംഭവങ്ങളിലൂടെ നാടു മുഴുവൻ കയ്യടക്കിയ, സ്ത്രീലമ്പടനും സാഹസികനുമായ പെദ്രോ പരാമോയുടെ കഥ പറയുന്നു ഈ നോവൽ. പകുതി വെച്ച്, തുടക്കത്തിലെ ആഖ്യാനകാരനായ മിഗേൽ മരിക്കുന്നു. തുടർന്നുള്ള ആഖ്യാനം പ്രഥമ പുരുഷനിൽ നോവലിസ്റ്റ് ഏറ്റെടുക്കുന്നു. 
എന്നാൽ, ഈ വീരനായകന്റെ ചിരകാലകാമുകിയായ സൂസനായാവട്ടെ, മറ്റൊരാളുമായി ഗാഢപ്രേമത്തിലൂടെ വിവാഹിതയാണ്. ഒടുവിൽ, ഭർത്താവിന്റെ മരണ ശേഷം, അവസാനനാളുകളിൽ പെദ്രോവിന്റെ ഭാര്യയാകുന്നുവെങ്കിലും അവർ മാനസികവിഭ്രാന്തിയിലൂടെ മുൻ ഭർത്താവിന്റെ കൂടെത്തന്നെയാണ്. അവിടെയാണ് നമ്മുടെ വീരനായകൻ ശരിക്കും പരാജയപ്പെടുന്നത്. 
ഇതിനിടയിൽ മെക്സിക്കൻ വിപ്ലവം പൊട്ടിപ്പുറപ്പെടുന്നു. വിപ്ലവകാരികളെ പെദ്രോ പണം കൊടുത്തു വശത്താക്കി സ്വന്തം സുരക്ഷ ഉറപ്പിക്കുന്നു. തുടർന്ന് ഗ്രാമം കൊളളയടിച്ച് പണമുണ്ടാക്കാൻ അവരെ പ്രേരിപ്പിക്കുന്നു.
സൂസന്നയുടെ മരണത്തിൽ ഗ്രാമം അനുശോചിക്കുന്നതിനുപകരം ജനം ഫിയസ്റ്റ ആഘോഷിക്കുന്നു. ഇത് പെദ്രോയെ കോപാകുലനാക്കുന്നു. അയാൾ നാടിനുവേണ്ടി ചെയ്യുന്നതെല്ലാം പിൻവലിക്കുകയും നാട് മഹാദുരനത്തിലേക്കു കൂപ്പുകുത്തുകയും ശ്മശാനഭൂമിക്കു സമാനമാവുകയും ചെയ്യുന്നു.
ഒടുവിൽ, പെദ്രോ യെ അയാളുടെ അവിഹിതബന്ധത്തിലെ പുത്രൻ കുത്തിക്കൊല്ലുന്നതോടെയാണ് നോവൽ അവസാനിക്കുന്നത്.


ഏകാന്തതയുടെ നൂറുവർഷങ്ങൾ എഴുതാൻ  പ്രചോദനമാകും വിധം മാർക്കേസിനെ അങ്ങേയറ്റം സ്വാധീനിച്ച  കൃതിയാണിത്. ഒരു പക്ഷെ, അല്പം അതിശയോക്തിയാവാം, അദ്ദേഹത്തിന് ഈ കൃതി മുന്നോട്ടും പിന്നോട്ടും ഹൃദിസ്ഥമായിരുന്നു എന്നു പറയപ്പെടുന്നു.
1960കളിലും (ഈ കൃതി 1955ലാണ് പ്രസിദ്ധീകരിച്ചത്.) മറ്റും വളരെയേറെ പ്രചാരത്തിലുണ്ടായിരുന്ന വായനക്കാരന് പെട്ടെന്ന് പിടികൊടുക്കാത്ത അത്യന്താധുനിക ശൈലിയെ അനുസ്മരിക്കുന്നു ഈ കൃതി. അതിനാൽ, ഈ കൃതി സൂക്ഷ്മമായ പഠനവും വ്യാഖ്യാനവും ആവശ്യപ്പെടുന്നു.



മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായനക്കാർ എഴുതുന്നു: മഹാഭാരതം ഒരു സ്വതന്ത്ര സോഫ്ട് വേർ

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായനക്കാർ എഴുതുന്നു:
എഴുത്തിന്റെ പൂർണ്ണരൂപം:
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഴിഞ്ഞ രണ്ടു മൂന്നു ലക്കങ്ങളിലായി(ലക്കം 1,2, 3) മഹാഭാരതപഠനത്തിൽ ശ്രീ കെ സി നാരായണൻ (മഹാഭാരതം ഒരു സ്വതന്ത്ര സോഫ്ട് വേർ) ധർമ്മപുത്രരുടേയും അർജ്ജുനന്റേയും അഹിംസാവാദത്തേയും അശോക ചക്രവർത്തിയുടെ അഹിംസാനിലപാടും ബുദ്ധമതസ്വാധീനവുമായി താരതമ്യം ചെയ്തുകൊണ്ട് മഹാഭാരതം വൈദികബ്രാഹ്മണമതത്തിന്റെ ബുദ്ധമതത്തിന്മേലുള്ള വിജയത്തെ ആവിഷ്ക്കരിക്കുന്നു എന്ന് വിശദീകരിക്കുന്നു. എന്നാൽ, ഇത് പരിമിതവും ഭാഗികവുമായ ഒരു വീക്ഷണമല്ലേ ആവുന്നുള്ളു എന്ന ഒരു സംശയം ബാക്കിയാവുന്നു.
വാസ്തവത്തിൽ, ധർമ്മപുത്രരും അർജ്ജൂനനും മുന്നോട്ടുവെക്കുന്ന ഈ വിഷാദയോഗം പാണ്ഡവപക്ഷത്തെ അന്തർസംഘർഷത്തെയല്ലേ വരച്ചു കാട്ടുന്നത് ? അല്ലാതെ അത് മൊത്തം മഹാഭാരതത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടാ? പ്രസ്തുത സംഘർഷത്തെ ഗവേഷണബുദ്ധിയോടെ, അക്കാലത്തെ വൈദിക മതവും ബുദ്ധമതവും തമ്മിലുള്ള സംഘർഷമായും വൈദികമതത്തിന്റെ വിജയമായും വിലയിരുത്തുന്നതിൽ തെറ്റു പറയാൻ കഴിയില്ല. എന്നാൽ, അത് അങ്ങനെ മാത്രമാണ് എന്നും പറയാൻ കഴിയില്ല. കാരണം, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഒരു കുടുംബവഴക്കുണ്ടാവുമ്പോൾ ഉള്ളിൽ നന്മയുള്ളവരുടെ ഭാഗത്ത് ഈ സംഘർഷം സ്വാഭാവികമായും ഉടലെടുക്കും.
മഹാഭാരതത്തിലെ കാതലായ സംഘർഷം പാണ്ഡവരും കൗരവരും തമ്മിൽത്തന്നെയാണല്ലോ. അവിടെ, വൈദിക മതവും ബുദ്ധമതവുമൊന്നുമില്ല. നിരന്തരമായി അധർമ്മത്തിന്റേയും അനീതിയുടെയും ഇരകളായിട്ടുപോലും, യുദ്ധം വേണോ എന്ന ശങ്ക ഉള്ളിൽ നന്മയുള്ള പാണ്ഡവപക്ഷത്തു മാത്രമേയുള്ളു. കൗരവപക്ഷത്ത് ധർമ്മജ്ഞരും ജ്ഞാനവൃദ്ധരുമായ മഹാപ്രാജ്ഞരെല്ലാം തന്നെ അധർമ്മത്തിന്റെ ആസുരശക്തിക്കൊപ്പം വെറും ആശ്രിതത്വത്തിന്റെ പേരിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. കള്ളച്ചൂത്, പാഞ്ചാലീവസ്ത്രാക്ഷേപം, അരക്കില്ലവധശ്രമം, രാജ്യാവകാശനിഷേധം എന്നിങ്ങനെ അധർമ്മപരമ്പര അരങ്ങു തകർക്കുമ്പോഴൊന്നും കൗരവപക്ഷത്ത് ധർമ്മാധർമ്മസംഘർഷങ്ങളില്ല,സന്ദേഹങ്ങളില്ല. അഥവാ, അധർമ്മത്തെ ചെറുത്തു നില്ക്കാനാവാതെ എല്ലാവരും മൗനം ഭജിക്കുകയാണ് ചെയ്യുന്നത്.
ഈ സാഹചര്യത്തിലാണ് ശ്രീകൃഷ്ണന്റെയും ഗീതോപദേശത്തിന്റേയും പ്രസക്തി.
ധർമ്മശങ്ക തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ആസുരശക്തി സർവ്വസന്നാഹങ്ങളുമായി മറുവശത്ത് അണിനിരന്നിരിക്കുമ്പോൾ, അർജ്ജുനൻ ആയുധംവെച്ച് കീഴടങ്ങുകയാണെങ്കിൽ എന്താണ് സംഭവിക്കുക?
ബുദ്ധധർമ്മം അല്ലെങ്കിൽ, ഗാന്ധിമാർഗ്ഗം പാലിച്ച്, ഹിറ്റ്ലറോട് യുദ്ധം ചെയ്യാൻ സഖ്യശക്തികൾ ഇറങ്ങിപ്പുറപ്പെട്ടില്ലെങ്കിൽ എന്തു സംഭവിക്കും?
ഭീഷ്മ ഉപദേശത്തിന്റെ അവസ്ഥയും ഇതു തന്നെ. യുദ്ധം നടന്നു, സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. പിന്നെ, രാജ്യം വേണ്ട എന്നു പറയുന്നതിലെ നിരർത്ഥകത മനസ്സിലാക്കാൻ ലളിതമായ സാമാന്യയുക്തി മാത്രം മതി. ഇത്തരം ഒരു തീരുമാനം ആരേയാണ് സഹായിക്കുക?
ഇനി, ധർമ്മപുത്രർ അശോകചക്രവർത്തിയുടെ മാതൃകയിൽ സൃഷ്ടിക്കപ്പെട്ട ബുദ്ധമത പ്രതിനിധിയാണെന്നും ബുദ്ധമതത്തെ വൈദിക ബ്രാഹ്മണമതം കീഴടക്കുകയാണ് മഹാഭാരതം മുന്നോട്ടുവെക്കുന്ന സന്ദേശം എന്നും കരുതുക. അങ്ങനെയെങ്കിൽ, ധർമ്മരാജാവിന്റെ പുത്രനായി വിശേഷിപ്പിക്കപ്പെടുന്ന ധർമ്മപുത്രനെ മഹാഭാരതത്തിലാകെ ഏറ്റവും മഹത്വപൂർണ്ണമായ കഥാപാത്രമായി ആവിഷ്ക്കരിച്ചതെന്തുകൊണ്ടാണ്? ധർമ്മപുത്രർ എന്ന കഥാപാത്രത്തിന് തുടക്കത്തിലും ഒടുക്കവും (ലേഖകൻ പറയുന്നതു പോലെ വൈദികബ്രാഹ്മണമതത്തിനു കീഴടങ്ങി എന്നനുമാനിക്കുന്നതിനു ശേഷം) എന്തെങ്കിലും മാറ്റമുണ്ടോ? സ്വത:സിദ്ധമായ സ്വഭാവസവിശേഷതകളോടുകൂടിയ ധർമ്മപുത്രർക്കു തന്നെയല്ലേ മഹാഭാരതത്തിൽ ആത്യന്തികവിജയം? അപ്പോൾ ആര് ആരെയാണ് കീഴടിക്കിയത്?
കഴിഞ്ഞ ലക്കത്തിൽ ചാർവാകൻ ധർമ്മപുത്രരെ ജ്ഞാതിഘാതകനും നിന്ദ്യനും മരണാർഹനുമാണെന്ന് ഭർത്സിക്കുന്നു. എന്നാൽ, അതിൽ പുതുമയൊന്നുമില്ല. ധർമ്മപുത്രർ തന്നെ അങ്ങനെ വിഷാദിക്കുന്നവനാണ്. ചാർവാകൻ പറയുമ്പോഴും ധർമ്മപുത്രർ അതോർത്തു ദുഃഖിക്കുന്നു. എന്നാൽ, കൂടെയുള്ള ബ്രാഹ്മണരെല്ലാം ഇതേ അഭിപ്രായക്കാരാണ്, അവരുടെ പ്രതിനിധിയാണ് താൻ എന്ന ചാർവാകന്റെ അവകാശവാദം വ്യാജമാണെന്ന് അപ്പോൾത്തന്നെ തെളിയുന്നു. അതായത്, ദുര്യോധനന്റെ കുബുദ്ധി തന്നെയാണ് ഇദ്ദേഹത്തിലൂടെ പ്രവർത്തിക്കുന്നത്. ഇതിലുപരി, ദുര്യോധനപക്ഷത്ത് എവിടെയാണ് നാസ്തിക, വിയോജക മതങ്ങൾ?
ഗവേഷണകുതുകികൾക്ക് എങ്ങനെ വേണമെങ്കിൽ വ്യാഖ്യാനിക്കാം. പാണ്ഡവപക്ഷത്തെ സംഘർഷം വൈദികബൗദ്ധികസംഘർഷമായി വ്യഖ്യാനിക്കാമെങ്കിലും മഹാഭാരതത്തിലെ കാതലായ സംഘർഷം പാണ്ഡവരും കൗരവരും തമ്മിലുള്ളതാണ്, നന്മയും തിന്മയും തമ്മിലുള്ള കാലാതിവർത്തിയായ സംഘർഷമാണെന്നത് പകൽ പോലെ വ്യക്തമാണ്.
അതുകൊണ്ടു തന്നെയാണ്, വൈദികബ്രാഹ്മണമതത്തിനും ബുദ്ധമതത്തിനും യാതൊരു പ്രസക്തിയുമില്ലാത്ത ഈ 21ാം നൂറ്റാണ്ടിലും ഈ പ്രാചീന ഇതിഹാസം നിലനില്ക്കുന്നതും കൂടുതൽ വായിക്കപ്പെടുന്നതും ആസ്വദിക്കപ്പെടുന്നതും.
പരമേശ്വരൻ



Monday, March 30, 2020

എന്തതിശയമേ! അല്പം കൊറോണവിചാരം





പ്രകൃതിയുടെ വഴികൾ എത്ര ആശ്ചര്യകരം!


മനുഷ്യൻ തന്റെ സൃഷ്ടി എന്നഭിമാനിക്കുന്ന ശാസ്ത്രത്തിന്റെ അനന്തമായ പടവുകൾ ഒന്നൊന്നായി കയറി ദൈവത്വത്തിലെത്താൻ ശ്രമിക്കുമ്പോൾ, ഈ പ്രപഞ്ചം മുഴുവൻ തന്റെ ചുറ്റും തനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നു ധരിച്ചു വശാവുമ്പോൾ, ഇതാ, ഏതാനും ദിവസങ്ങൾക്കുള്ളിൽ, ജീവൻ പോലുമില്ലാത്ത ഒരു അണുശകലം മനുഷ്യൻ കെട്ടിപ്പൊക്കിയ ബാബിലോൺ കോട്ട ഒരു ചീട്ടു കൊട്ടാരംപോലെ ഒന്നാകെ തകർത്തെറിഞ്ഞിരിക്കുന്നു! ലോകത്താകമാനമുള്ള മനുഷ്യന്റെ എല്ലാവിധ പ്രവർത്തനങ്ങളും നിശ്ചലമാക്കി, അവനെ സ്വന്തം വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ബന്ദിയാക്കിയിരിക്കുന്നു.


ഒരു പക്ഷെ, ഏതാനും ആഴ്ചകൾക്കെങ്കിലും ഭൂമിയെ മനുഷ്യേതരപ്രകൃതിക്കു വിട്ടു നല്കിയിരിക്കുന്നു. അങ്ങനെ, മനുഷ്യൻ പ്രകൃതിക്കേല്പിച്ച കനത്ത ആഘാതത്തിന് വളരെ നിസ്സാരമായ അളവിലെങ്കിലും, പരിഹാരമുണ്ടാക്കുന്നു. ഇത് മുന്നോട്ടുള്ള പാതയിൽ, മനുഷ്യനെ സ്വന്തം സുരക്ഷിതത്വത്തിനുവേണ്ടിത്തന്നെ കൂടുതൽ ചിന്തിപ്പിക്കേണ്ടതാണ്.


ഇവിടെ പ്രത്യേകം ശ്രദ്ധേയമായ വസ്തുത ലോകം തങ്ങളുടെ കൈപ്പിടിയിലാണെന്ന് അഹങ്കരിക്കുകയും അത് അങ്ങനെത്തന്നെ നിലനിർത്താൻ എന്തു കുത്സിത പ്രവൃത്തിയും ചെയ്യാൻ മടിക്കാത്തവരെയുമാണ് ഈ അണുശകലം ഏറ്റവുമധികം ബാധിച്ചത് എന്നതാണ്.


ലോകം മുഴുവൻ നിമിഷങ്ങൾക്കുള്ളിൽ ചുട്ടെരിക്കാൻ കഴിയും എന്ന അഹങ്കാരത്തോടെ ആയിരക്കണക്കിനു അണ്വായുധങ്ങൾ സ്വരുക്കൂട്ടി വെച്ചിരിക്കുന്ന മഹാശക്തികൾ ഈ അണുശകലത്തിനു മുന്നിൽ നിരായുധരാവുന്നു. എല്ലാവിധ രോഗബാധകളേയും സ്വന്തം സൃഷ്ടിയായ ആരോഗ്യശാസ്ത്രത്തിന്റെ പിൻബലത്തോടെ തൂത്തെറിഞ്ഞു എന്നഭിമാനിക്കുന്നവർ ഈ അണുശകലത്തിന്റെ നിസ്സാര പ്രയോഗമായ ജലദോഷപ്പനിതൊണ്ടവേദനക്കു മരുന്നില്ലാതെ അന്ധാളിച്ചു നില്ക്കുന്നു.


മനുഷ്യന്റെ മറ്റൊരു സൃഷ്ടിയായ മതവും ദൈവവും ദേവാലയങ്ങളും നിശ്ചലമായിരിക്കുന്നു. സ്വന്തം കാര്യസാദ്ധ്യത്തിനുവേണ്ടി ഈശ്വരനു സേവ ചെയ്യുന്ന ഭക്തരെ ദേവാലയങ്ങളിൽ നിന്നും അകറ്റി നിർത്തിയിരിക്കുന്നു. ഒപ്പം ദൈവത്തിന്റെ ഏജൻസി ഏറ്റെടുത്തിരിക്കുന്ന ആൾ ദൈവങ്ങളും സ്വന്തം ഭക്തരെ അവരുടെ പാട്ടിനു വിട്ട് സ്വന്തം കൊട്ടാരങ്ങളിൽ അഭയം പ്രാപിച്ചിരിക്കുന്നു


അനിതരസാധാരണവും അഭൂതപൂർവ്വവുമായ തന്റെ മഹത്തായ സിദ്ധികളെ നില മറന്ന് ദുരുപയോഗം ചെയ്ത് ഭൂമിയും അന്തരീക്ഷവും അടങ്ങുന്ന മൊത്തം പരിസ്ഥിതിവ്യവസ്ഥയെയാകെ തകിടം മറിച്ച്, തികച്ചും ബുദ്ധിശൂന്യമായി സർവ്വനാശത്തിലേക്കു കുതിക്കുന്ന മനുഷ്യ സമൂഹത്തെ മാത്രമാണ് ഈ അണുശകലം ലക്ഷ്യം വെക്കുന്നത് എന്നോർക്കുക. അതേസമയം, ഒരു യുദ്ധംപോലെയോ, പ്രളയം, ഭൂമികുലുക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾപോലെയോ ഇത്, കാലാകാലങ്ങളായി മാനവരാശി ആർജ്ജിച്ച മനുഷ്യനിർമ്മിതമായ യാതൊന്നിനേയും സ്പർശിക്കുകപോലും ചെയ്യുന്നില്ല എന്നത് ചിന്തനീയമായ യാഥാർത്ഥ്യമാണ്. അതായത്, ഈ മഹാവ്യാധി പിൻവാങ്ങുമ്പോൾ, ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ സാധാരണജീവിതത്തിലേക്കു തിരിച്ചു പോകാൻ പ്രകൃതി മനുഷ്യന് ഒരവസരം കൂടി നല്കുന്നു. എന്നാൽ, അത്, നീയൊക്കെ ഇത്രയേയുള്ളു, 'കൊഞ്ചൻ തുളള്യാൽ ചട്ട്യോളം' എന്നു പറഞ്ഞപോലെ ഏതു സമയവും എന്റെ പിടിയിലൊതുങ്ങും എന്ന ഒരു മുന്നറിയിപ്പോടുകൂടിയാണെന്നു മാത്രം.


അതിനു ചെവി കൊടുക്കണോ വേണ്ടയോ എന്നത് നമ്മുടെ ഇഷ്ടം.







30/3/2020

Thursday, March 26, 2020

കൊറോണ ദുരന്തം

കൊറോണയുടെ വിളയാട്ടം കാണുമ്പോൾ സായിപ്പിന്റെ വിവരവും ശാസ്ത്രബോധവും ശുചിത്വവും അച്ചടക്കവും... എല്ലാം പൊളളയായിരുന്നോ എന്നൊരു സംശയം.
Bloody Africans and Asiansനു മാത്രമായി വെച്ചിരുന്നതായിരുന്നല്ലോ ഇത്തരം ദുരിതങ്ങളെല്ലാം. നമ്മൾ സഹതാപത്തോടെ അതെല്ലാം ശരിയാക്കി കൊടുക്കാനുള്ളവരും. കാലം മാറി, കഥ മാറി. നാൻ യാർ തെരിയുമാ? Covid 19 താൻടാ!

Any time in recent history did India as a whole stand so single mindedly united towards a singular purpose as the Janatha curfew?

Any time in recent history has a pandemic affected so devastatingly the rich and powerful US and Europe rather than poor Africa and Asia?

Learning from Covid 19 will handshake be a thing of the past?

Sunday, March 8, 2020

കേരളത്തിലെ ഇറ്റാലിയൻ കൊറോണ ദുരന്തം

ഒരു നിസ്സാര അശ്രദ്ധകൊണ്ട് സംഭവിക്കുന്ന അതിഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇത്രയും ഭീമാകാരമായ ഒരു ഉദാഹരണം കേരളചരിത്രത്തിൽത്തന്നെ ഒരു പക്ഷെ, ഇതാദ്യമായിരിക്കും. കൊറോണയുംകൊണ്ട് ഇറ്റലിയിൽനിന്നെത്തിയ കുടുംബം കേരളത്തിലാകെ, പതുക്കെ, ഒരു പക്ഷെ, ആഗോള കുപ്രശസ്തിതന്നെ, സമ്പാദിച്ചത് അങ്ങനെയാണ്. ആയിരക്കണക്കിനു പേരെ കൊറോണ അണുബാധസാദ്ധ്യതയിലേക്ക് തള്ളിവിട്ട ഇവർ രണ്ടു ദിവസം കൊണ്ട് കേരളത്തിലാകെ ഏറ്റവും വെറുക്കപ്പെട്ടവരായി മാറി.
ലോകം മുഴുവൻ കൊറോണ ഭീതിയിൽ അകപ്പെട്ടിരിക്കെ, വ്യാപകമായി അണുബാധയുള്ള ഇറ്റലിയിൽ നിന്നും ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ ദോഹ വഴി കൊച്ചിയിലെത്തുകയും അധികൃതരെ വിവരമറിയിക്കാതെ, യാതൊരു സുരക്ഷാനടപടിയുമെടുക്കാതെ, തികച്ചും സാധാരണമട്ടിൽ വീട്ടിലും ബന്ധുക്കളുടെ അടുത്തും മറ്റു പല സ്ഥലത്തും കറങ്ങുകയും ചെയ്തവരെപ്പറ്റി എന്തു പറയണം? ഇത് വിവരമില്ലായ്മയോ  അതോ സർക്കാർ സംവിധാനങ്ങളോട് (ഇന്ത്യയിൽമാത്രം) മലയാളിയുടെ സ്വതസ്സിദ്ധമായ അലംഭാവം, പുച്ഛം എന്നിവയുടെ പ്രത്യക്ഷ ഉദാഹരണമോ?  പിടിക്കപ്പെട്ടിട്ടും സർക്കാർ ആസ്പത്രിയിലേക്ക് വരാൻ വിസമ്മതിച്ച (വാർത്ത) അവരുടെ മനോഭാവം ഇതല്ലാതെ മറ്റെന്താണ്?
അതേസമയം, ഗുരുതരമായ സാഹചര്യത്തിൽ, പാസ്പോർട്ട്, ടിക്കറ്റ് മുതലായ എല്ലാ രേഖകളുമുണ്ടായിട്ടും ഒരു അന്വേഷണവുമില്ലാതെ ഇവരെ പുറത്തുവിട്ടതെങ്ങനെ എന്നതും ദുരൂഹമായിരിക്കുന്നു.
എന്തായാലും, സംഗതി പുറത്തായ ഉടൻ സടകുടഞ്ഞ് എഴുന്നേറ്റ് അതീവ ജാഗ്രതയോടെ അവരെ ബലമായി ആസ്പത്രിയിലെത്തിക്കുകയും അവരുമായി ബന്ധം പുലർത്തിയ എല്ലാവരേയും അന്വേഷിക്കാൻ ഒട്ടും സമയം പാഴാക്കാതെ, യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യസംഘങ്ങളെ നിയോഗിക്കുകയും മുവ്വായിരത്തോഇം പേരെ കണ്ടെത്തുകയും ചെയ്ത ഇടതു സർക്കാരിന്റെ ജാഗ്രതയും സേവനസന്നദ്ധതയും കാര്യക്ഷമതയും മാതൃകാപരവും ശ്ലാഘനീയവുമാണെന്നതിൽ തർക്കമില്ല.

Friday, January 10, 2020

തിരുവാതിരസ്മരണ

#പണ്ട്

തിരുവാതിരസ്മരണ

'ധനുമാസത്തിൽ തിരുവാതിര
ഭഗവാൻ തന്റെ തിരുനാളാണ്...'
തിരുവാതിരയ്ക്കു ദിവസങ്ങൾക്കു മുമ്പുതന്നെ പുലർച്ചെ, കൊടും തണുപ്പിനെ കൂസാതെ സ്ത്രീകൾ ഒത്തുകൂടി നാട്ടിലെ കുളത്തിൽ പാട്ടുപാടി തുടിച്ചു കളിക്കുക പതിവാണ്. അതു കേട്ടാണ് സമീപത്തെ വീടുകളിലെ കുട്ടികൾ ഉണരുന്നത്. ചില ഉത്സാഹികളായ കുട്ടികൾ അമ്മമാരോടൊപ്പം കുളത്തിലെത്തി, തീ കായാൻ ചമ്മല കൂട്ടി കത്തിച്ച് വെച്ചിരിക്കുന്ന തീക്കുണ്ഡത്തിനരികെ മുനിഞ്ഞിരിക്കുന്നുണ്ടാവും.
കുളി കഴിഞ്ഞാൽ അല്പ നേരം ഊഞ്ഞാലാടുക പതിവാണ്.
വടക്കൻ കേരളത്തിൽ തിരുവാതിരക്കു മാത്രമാണ് ഊഞ്ഞാലിടുന്നത്.
ദിവസങ്ങൾക്കു മുമ്പു തന്നെ പതിവു വിദഗ്ദ്ധർ ഊഞ്ഞാലു കെട്ടിയിട്ടുണ്ടാവും. ഇപ്പോഴത്തെ നൈലോൺ കയറുകളെല്ലാം വരുന്നതിനു മുമ്പ് മൂന്നു തരത്തിലാണ് ഊഞ്ഞാൽ കെട്ടുന്നത്. ഊഞ്ഞാലിനു മാത്രം ഉപയോഗിക്കുന്ന ഒരു തരം കാട്ടുവള്ളി ഏതെങ്കിലും മരത്തിന്റെ കൊമ്പിൽ കെട്ടി ഇരിക്കാൻ ഓലമടലിന്റെയോ മുളയുടേയോ പടിയുടെ രണ്ടറ്റത്തുമായി കെട്ടിക്കുന്നു. ഇതിനെ വള്ളിയൂഞ്ഞാൽ എന്നു പറയുന്നു. ഈ വള്ളിയുടെ ഉറപ്പിന്റെ കാര്യം എങ്ങിനെ തീരുമാനിക്കുന്നു എന്നത് ദുരൂഹമായ കാര്യമാണ്.
കൂടുതൽ വിദഗ്ദ്ധമായി, നീണ്ട, ഉറപ്പുള്ള മുള വേണ്ടത്ര നീളത്തിൽ നെടുകെ കീറി ഒരറ്റം അകത്തി തുളയുണ്ടാക്കി മുളയുടെ അലകു കൊണ്ട് ഇരിക്കാനുള്ള പടി പിടിപ്പിക്കുന്നു. മുളയുടെ കീറാത്ത മറ്റേ അറ്റം കയറുകൊണ്ട് മരത്തിൻറെ കൊമ്പിൽ കെട്ടുന്നു. ഇതിനെ മുളയൂഞ്ഞാൽ എന്നു പറയുന്നു. ഇതിനു ആഭിജാത്യം കൂടും.
ഇതല്ലാതെ വണ്ണമുള്ള കയറുകൊണ്ട് കെട്ടിയും  ഊഞ്ഞാലുണ്ടാക്കാം. 
ഊഞ്ഞാലിൽ ഇരുന്നും നിന്നും സ്വയം കുതിച്ചും പല അഭ്യാസങ്ങളുണ്ട്.
ഓണത്തിനു പഴം നുറുക്കുപോലെ ഇളനീർ, ചെറുപഴം  ചാമയരിച്ചോറ്, കാവിത്ത്, ചേമ്പ് മുതിര, ഉണക്കപ്പയറ് എന്നിവ കൊണ്ടുള്ള പുഴുക്ക്, കൂവപ്പായസം എന്നിവയാണ് തിരുവാതിരയുടെ തനതായ വിഭവങ്ങൾ. കൂവപ്പൊടിയുണ്ടാക്കൽ തന്നെ നീണ്ടതും ശ്രമകരവുമായ ഒരു ജോലിയാണ്. ആഴ്ചകൾക്കു മുമ്പുതന്നെ അതു തയ്യാറാക്കിയിരിക്കും. 
ഉച്ചതിരിഞ്ഞാൽ, ഏതെങ്കിലും വീട്ടിൽ ഒത്തുകൂടി സ്ത്രീകളുടെ തിരുവാതിരക്കളി.
ഏതെങ്കിലും കുടുംബത്തിൽ മുമ്പ് വിവാഹം നടന്നാൽ, തൊട്ടടുത്ത തിരുവാതിര പുത്തൻ തിരുവാതിര എന്ന പേരിൽ എല്ലാവരും ഒത്തുകൂടി പ്രത്യേകം ആഘോഷിക്കുന്നു.
നൂറ്റെട്ടു വെറ്റില മുറുക്കലും പാതിരാപൂ ചൂടലും സ്ത്രീകളുടെ പ്രത്യേക ചടങ്ങാണ്.
പാതിരയോടടുക്കുമ്പോൾ പുരുഷന്മാരുടെ ചോഴി കെട്ടൽ രസകരമായ അനുഭവമാണ്. ദേഹം മുഴുവൻ ഉണങ്ങിയ വാഴയിലയും മറ്റും പൊതിഞ്ഞുകെട്ടി തൊപ്പിയും കവുങ്ങിൻപാളകൊണ്ടുള്ള മുഖം മൂടിയും ധരിച്ച് കളിച്ചെണ്ടയുടെ താളത്തിനൊത്ത് നൃത്തം ചെയ്ത് വീടുകൾ സന്ദർശിക്കുന്നു. അവർക്ക് ഇളനീരും പഴവും പണവുമെല്ലാം സമ്മാനിക്കുന്നു. എല്ലാം കഴിഞ്ഞ് പുലർച്ചെ എവിടെയെങ്കിലും കൂടി എല്ലാം പങ്കിട്ട് പിരിയുന്നു.
ഇന്ന് എല്ലാ ആഘോഷങ്ങളേയും പോലെ തിരുവാതിരയും ഗൃഹാന്തരീക്ഷത്തിൽനിന്ന് പൊതുവേദിയിലെത്തിയിരിക്കുന്നു.

Wednesday, December 25, 2019

ശാസ്ത്രം

ശാസ്ത്രം ഒരിക്കലും സത്യമല്ല. എപ്പോഴും സ്വയം തിരുത്തി, തിരുത്തി സത്യത്തിലെത്താനുള്ള അനന്തമായ യാത്ര മാത്രമാണ്.

Thursday, November 28, 2019

#പണ്ട്


പണ്ട് സമ്പന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ആരോഗ്യപുഷ്ടിക്ക് കൊടുക്കുന്ന മരുന്നാണ് ടോണിക്. ഒരു പക്ഷെ വിറ്റാമിൻ സപ്ലിമെന്റാവാം, ടോണിക് എന്നു മാത്രമാണ് പറയുന്നത്. പിന്നീട്, വളരെ കഴിഞ്ഞാണ് അമുൽ, ഫാരക്സ് എല്ലാം വരുന്നത്.
അതിനു ശേഷം പിന്നെയും കുറെ കഴിഞ്ഞാണ് മുതിർന്നവരും ബേബികളായി ഹോർലിക്സും കോംപ്ലാനും ബൂസ്റ്റുമെല്ലാം നമ്മുടെ ആരോഗ്യസ്വപ്നത്തിന്റെ ഭാഗമായത്.
അതോടുകൂടിയാവണം നമുക്ക് തൊടിയിൽ സൗജന്യമായി കിട്ടുന്ന ചക്ക, മാങ്ങ, പഴം എന്നിവയോടെല്ലാം ഒരുതരം പുച്ഛം തോന്നാൻ തുടങ്ങിയത്