Search This Blog

Sunday, December 3, 2017

ഭക്തി എന്ന ഭ്രാന്ത്

ഭക്തി ഒരു ഭ്രാന്തായിരിക്കാം. എന്നാൽ, ജനത്തിന് ചില ഭ്രാന്തുകൾ അത്യാവശ്യമാണ് ഇല്ലെങ്കിൽ ജീവിതം ദുഷ്കരമായിരിക്കും . ഭക്തി അല്ലെങ്കിൽ മറ്റേതെങ്കിലും ഭ്രാന്തിലേക്ക് അവർ തിരിയും

Saturday, December 2, 2017

ഭഗവത്ഗീതയും ജാതിയും


N Ajithkumar Vayala
30 November at 23:58 ·



ജാതി നശീകരണം -1
ശ്രീമത് ഭഗവത് ഗീത ദഹിപ്പിക്കുക
ജാതി നശീകരണം ആഗ്രഹിക്കുന്ന മലയാളികൾ ആദ്യം ചെയ്യേണ്ടത് " ഗീതാ ദഹനം ആണ്"
മലയാളിയെ സ്വാധീനിച്ച ജാതി പുന: സ്ഥാപന ഗ്രന്ഥം ഭഗവദ്‌ഗീതയാകയാൽ , ഗീത നമ്മുടെ നിത്യജീവിതത്തിൽ നീന്ന് അടർത്തിമാറ്റുവാൻ നാം , ആദ്യം ചെയ്യേണ്ടത് , നമ്മുടെ ഭവനങ്ങളിൽ ഉള്ള ഗീതയെ ദഹിപ്പിക്കണം,.
"ഗീത - വർണ്ണാശ്രമ , വർണ്ണ പുന:സ്ഥാപന ദർശനമാണ്"

അല്പംകൂടി സുചിന്തിതവും വസ്തുനിഷ്ഠവുമായ ഒരു വീക്ഷണം അജിതിൽനിന്നും പ്രതീക്ഷിച്ചു. കാരണം, പുസ്തകവും ജീവിതവും രണ്ടും രണ്ടാണ് എന്നത് വളരെ സ്പഷ്ടമായ കാര്യമാണ്. ഉദാഹരണത്തിന്, മാർക്സിന്റെ ‘മൂലധനം’ കത്തിച്ചു കളഞ്ഞാൽ കമ്മ്യൂണിസം ഇല്ലാതാവുമോ? ലക്ഷക്ക്ക്കണക്കിന് കമ്മ്യുണിസ്റ്റുകാരിൽ എത്ര പേർ ‘മൂലധനം വായിച്ചു പഠിച്ച് മനനം ചെയ്ത് ഉൾക്കൊണ്ടിട്ടുണ്ടാവും? എന്നാൽ, കമ്മ്യുണിസത്തെ മുന്നോട്ടു കൊണ്ടുപോവുന്നത് ഈ ജനങ്ങളാണ്, വെറുമൊരു പുസ്തകമാല്ല. അതിനാൽ, ‘മൂലധനം’ നശിച്ചാലും കമ്മ്യുണിസം നിലനിൽക്കും. മറിച്ച്, കമ്മ്യുണിസം നശിച്ചാലും ‘മൂലധനം’ എന്ന പുസ്തകം നിലനിൽക്കും.
അത്രത്തോളം‌പോലും ബന്ധം എന്റെ അറിവിൽ, സാമ്പ്രദായിക ഹിന്ദുമതവും ഭഗവദ്ഗീതയും തമ്മിലില്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. എന്റെ പുരാതനമായ വീട്ടിൽ പണ്ട് താളിയോല ഗ്രന്ഥങ്ങളടക്കം പല ഗ്രന്ഥങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഭഗവദ്ഗീത എന്നൊരു പുസ്തകം കണ്ടിട്ടില്ല. മുത്തശ്ശിമാരും അമ്മയും സ്ഥിരമായി, അദ്ധ്യാത്മരാമായണം, ഭാഗവതം എന്നിങ്ങനെ വായന പതിവുണ്ടായിരുന്നു. ഗീത എന്ന പുസ്തകം വായിക്കുന്നത് ഒരിക്കലും കേട്ടിട്ടില്ല. അതുപോലെത്തന്നെയാണ് ചുറ്റുവട്ടത്തുള്ള മറ്റു പുരാതന കുടുംബങ്ങളിലും. സപ്താഹം മുതലായ പല മതപരമായ വായനകളിലും ഭഗവദ്ഗീത കണ്ടിട്ടില്ല. എന്റെ അറിവിൽ ചിന്മയാനന്ദനാണ് ഗീതാജ്ഞാനയജ്ഞം എന്ന പേരിൽ ഗീതയ്ക്ക് വലിയ പ്രചാരം നൽകിയത്. പിന്നെയുള്ളത് അക്കാദമിക തലത്തിലുള്ള പഠനങ്ങളും പ്രഭാഷണങ്ങളുമൊക്കെയായിരിക്കും. മറിച്ച്, സാധാരണ ജനങ്ങൾക്കിടയിൽ ഗീതയ്ക്കുള്ള സ്വാധീനം വളരെ പരിമിതമാണ്. അതുകൊണ്ടുതന്നെ ഗീത ജാതിവ്യവസ്ഥ ഊട്ടിയുറപ്പിക്കുന്നു എന്നു പറയുന്നത് വസ്തുതാപരമാവാനിടയില്ല.
മറ്റു പല ആശയങ്ങളും മുന്നോട്ടു വെയ്ക്കുന്നതിനിടയിൽ ‘ചാതുർവർണ്ണ്യ്യം മയാ സൃഷ്ടം’ എന്നൊരു പ്രസ്താവനയുള്ളതിനെപ്പറ്റിയാണ് ഈ കോലാഹലമെല്ലാം. ഈ ചാതുർ വർണ്ണ്യം എന്നതുകൊണ്ട് എന്താണുദ്ദേശിച്ചത് എന്നതിനെപ്പറ്റി പണ്ഡിതർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. അതെന്തായാലും ആ വാക്കുകൊണ്ട് ഇന്നുദ്ദേശിക്കപ്പെടുന്ന അർത്ഥത്തിലുള്ള വിഭജനം ഇന്നു നിലവിലില്ല. പകരം നമ്മൾ തന്നെ സൃഷ്ടിച്ച നിരവധി ജാതികളാണ് നിലവിലുള്ളത്. അതിനു ഗീതയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നു സംശയമാണ്. അതിനാൽ, ഗീത നശിപ്പിച്ചതുകൊണ്ടുമാത്രം ഇന്നു നിലവിലുള്ള ജാതികൾ ഇല്ലാതാവില്ല. അതിനു സമൂഹം ഒന്നടങ്കം ഉണർന്നു പ്രവർത്തിക്കണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

Wednesday, November 22, 2017

ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’

വളരെക്കാലത്തെ കേട്ടുകേൾവിക്കുശേഷം ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’ വായിച്ചു. ഇന്ത്യാചരിത്രത്തിന്റെ സവിശേഷ കാലഘട്ടം പശ്ചാത്തലമായി സ്വീകരിച്ച ഉറൂബിനു പക്ഷേ, സംഭവബഹുലമായ ആ കാലഘട്ടത്തിന്റെ സാദ്ധ്യതകൾ വേണ്ടവണ്ണം പ്രയോജനപ്പെടുത്താൻ കഴിഞ്ഞുവോ എന്ന് സംശയം തോന്നുന്നു. ആദ്യഭാഗത്തെ മാപ്പിളലഹളയുടെ വിവരണം ഒരു മഹത്തായ നോവലിന്റെ വലിയ പ്രതീക്ഷകളുണത്തുന്നതായിരുന്നെങ്കിലും ക്രമേണ നോവൽ ഏതാനും വ്യക്തികളിലേക്കു ചുരുങ്ങി.
കോൺഗ്രസ്സ് നേതൃത്വം കൊടുത്ത സ്വാതന്ത്ര്യസമരത്തിന്റെ കൂലംകുത്തിയൊഴുകുന്ന വൻ നദിയെപ്പറ്റി കാര്യമായ സൂചനകളൊന്നുമില്ലാതെ സമാന്തരമായി ഇരച്ചുപായുന്ന ചെറുനദിയായ ഇടതുപക്ഷമുന്നേറ്റത്തെയാണ് നോവലിസ്റ്റ് വിഷയമാക്കുന്നത്. എന്നാൽ, അതിതീവ്രമായ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന പ്രസ്തുത പ്രസ്ഥാനത്തിന്റെ സാദ്ധ്യതകളും പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെന്നു തോന്നുന്നു. അതു സാധിക്കാമായിരുന്ന കരുത്തുറ്റ ഒരു കഥാപാത്രമായ കുഞ്ഞിരാമനെ പൊടുന്നനെ പട്ടാളത്തിലേക്കും മരണത്തിലേക്കും അയയ്ക്കുന്നു.
മുഖ്യകഥാപാത്രമെന്നു പറയാവുന്ന വിശ്വത്തിന്റെ ജീവിതത്തിലെ നിർണ്ണായക കാലഘട്ടമായ ജയിൽ‌വാസത്തെക്കുറിച്ച് നേരിട്ട് ഒന്നും പറയുന്നില്ല.
സുലൈമാനും വിശ്വവും തമ്മിലുള്ള ബന്ധത്തെപ്പറ്റി സുലൈമാൻ ഒന്നിലധികം തവണ സൂചിപ്പിക്കുന്നുണ്ടെങ്കിലും വിശ്വത്തിന്റെ മുന്നിൽ അത് ഒരിക്കലും വെളിപ്പെടുന്നില്ല. അതു നോവലിന്റെ ഗതിയിൽ വലിയ പോരായ്മയായി തോന്നുന്നു.
ഭാഷയുടെ കാര്യത്തിൽ, കഴിഞ്ഞ ആറു പതിറ്റാണ്ടു കാലത്തിനുള്ളിൽ വളരെയൊന്നും മുന്നോട്ടു പോയിട്ടില്ലെന്നു തോന്നുന്നു. അതിനാൽ, ‘സുന്ദരികളും സുന്ദരന്മാരും’ ഒരു ആധുനിക കൃതിയായിത്തന്നെ കണക്കാക്കാം.

Saturday, November 18, 2017

പഴയ വാക്കുകൾ- സുന്ദരികളും സുന്ദരന്മാരും എന്ന ഉറൂബിന്റെ നോവലിൽനിന്ന്

സുന്ദരികളും സുന്ദരന്മാരും- പഴയ വാക്കുകൾ


തോണി മുങ്ങിയാൽ പുറം
ആദ്യം പെരുപ്പം തോൽമയ്ക്ക് എളുപ്പം(പുറം.104)
പൊളിച്ചെഴുത്ത്
മേൽച്ചാർത്ത്
മലയോട് കലമെറിഞ്ഞിട്ടു കാര്യമില്ല(107)
ചതുരംഗത്തിൽ ഈടപൊക്കി തോൽക്കുക(112)
ഉയരത്തിൽ നിൽക്കുന്നത് ഊക്കിൽ വീഴും(116)
അലുക്കുലുക്ക്
കൊരണ്ടിന്ത
'ഒരാലശീലയില്ല’ (173)
ഇരപ്പം കെട്ടിയ (184)
മരത്തടിത്തുറ
ചെത്തിലപ്പട്ടികൾ(185)
മറുതലിപ്പ്
മലവാരം
ചേർത്തലപ്പാട്ട്
നാമൂസ്(240)
പറഞ്ഞാൽ എറിക്കുമോ? (245)
ആറുജനം നൂറുവിധം(252)
മാഞ്ഞാളിത്തം കാണിക്കുക(255)
തവളയ്ക്കു മീതെ വെള്ളം പൊന്താൻ പാടില്ല.(256)
പിറുങ്ങന്മാർ
കാവണ്ടക്കാരൻ, കാവണ്ടം(368)

Friday, November 17, 2017

വൻ‌കിട വാണിജ്യസംരംഭകരുടെ ഉത്തരവദിത്തം

അമൃതാടിവി ‘എന്റെ വാർത്ത‘യിൽ തൃശ്ശൂർ ശോഭാ സിറ്റിയുടെ പരിസരത്തുള്ള റോഡുകളിലെ ഗതാഗതസുരക്ഷാഭീഷണിയെപ്പറ്റിയും അതിനു കാരണമായ പുരാതനമായ പുഴക്കൽ പാലത്തിന്റെ അപര്യാപ്തതയെപ്പറ്റിയും ഒരു പൌരൻ വിവരിക്കുന്നു. ശതകോടികൾ ചെലവഴിച്ചു കൊണ്ടുവരുന്ന ഇത്തരം വാണിജ്യസംരംഭങ്ങൾക്ക്, അതു സൃഷ്ടിക്കുന്ന ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും അതിനു അവയുടേതായ സാമ്പത്തികവും മറ്റുമായ സംഭാവനകൾ നൽകാനുമുള്ള ബാദ്ധ്യതയില്ലേ? അത്തരത്തിലുള്ള ഒരു നിയമനിർമ്മാണം കാലത്തിന്റെ ആവശ്യമാണ്.

Monday, November 6, 2017

വൃത്തമെന്തിനു മർത്ത്യന്നു

വൃത്തമെന്തിനു മർത്ത്യന്നു
‘വിദ്യ’ കൈവശമാവുകിൽ?
വൃത്തമുള്ളതുകൊണ്ടു മാത്രം കവിത കേമമാവുന്നില്ല, മോശവുമാവുന്നില്ല. വൃത്തമില്ലാത്തതുകൊണ്ടും അങ്ങനെതന്നെ. കവിതയിൽ കവിതയുണ്ടോ എന്നതാണ് പ്രശ്നം. എന്നാൽ, ഒരു വ്യത്യാസം-വൃത്തമുണ്ടെങ്കിൽ ചൊല്ലാൻ, ഹൃദിസ്ഥമാക്കാൻ, എളുപ്പമാണ്. അതുകൊണ്ടുതന്നെ മറ്റെല്ലാത്തിലും തുല്യമാണെങ്കിൽ, വൃത്തമുള്ള കവിത വൃത്തമില്ലാത്തവയേക്കാൾ കുറച്ചു കാലം കൂടി അതിജീവിക്കും എന്ന് വിശ്വസിക്കുന്നു.

Tuesday, October 17, 2017

താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന ബിജെപി നേതാവ്.

താജ് മഹലിനെ തള്ളിപ്പറയുന്നത് ചരിത്രത്തെ അഭിമുഖീകരിക്കുമ്പോഴുള്ള അപകർഷതകൊണ്ടാണ്, ഭീരുത്വംകൊണ്ടാണ്.

ഹർത്താൽ വേണ്ടേ, വേണ്ട!

ജനദ്രോഹകരമായ ഹർത്താൽ വേണ്ടേ, വേണ്ട! വളരെ നല്ലത്.രാഷ്ട്രീയപ്പാർട്ടിള്ളടക്കം എല്ലാവരും പറയും ഹർത്താൽ വേണ്ട എന്ന്. എന്നിട്ട് എല്ലാ പാർട്ടികളും ഹർത്താൽ നടത്തുകയും ചെയ്യും. കാരണം, വേണ്ട എന്നു പറയുന്നവരാരും സമൂഹത്തിൽ നടക്കുന്ന എണ്ണമറ്റ അനീതികൾക്കെതിരെ കൂടുതൽ ഫലപ്രദമായി, ജനങ്ങളെ ദ്രോഹിക്കാതെ എങ്ങനെ പ്രതികരിക്കാം, പ്രതിഷേധിക്കാം എന്ന് പറയുന്നില്ല. എന്തുചെയ്താലാണ് കല്ലിച്ച മനസ്സുള്ള നേതാക്കളും ഉദ്യോഗസ്ഥരും കണ്ണു മിഴിക്കുക? ഇക്കാര്യത്തിൽ കൂടുതൽ ഭാവനാപൂർണ്ണമായ ആശയങ്ങൾ പുറത്തുവരണം. എങ്കിലേ ഇതവസാനിക്കുകയുള്ളു.

Monday, October 16, 2017

CPM in a dilemma

CPM is really in a dilemma, I think. Either way they have only very limited space for action! Between the devil and the sea.One side is aggressive religion, other side corrupt capitalism.Better to stand on one's own hoping for a more suitable time, for a distant possibility of third front.

Saturday, October 14, 2017

പത്മപ്രഭാ പുരസ്‌കാരം പ്രഭാവര്‍മയ്ക്ക്

അഭിനന്ദനങ്ങൾ!
പണ്ട് കല പ്രസിദ്ധീകരിക്കുന്ന ‘കൈത്തിരി’ മാസികക്കുവേണ്ടി ഒരു അഭിമുഖം നടത്തിയ രസകരമായ ഓർമ്മ.
പി ആർ ബാബുവിന്റെ വീട്ടിൽ വച്ചായിരുന്നു അഭിമുഖം. റെക്കോഡ് ചെയ്യാൻ ഒരു വാൿമാനാണ് ഉണ്ടായിരുന്നത്. മുൻ തയ്യാറെടുപ്പൊന്നുമില്ലാതെ പെട്ടെന്നുള്ള പരിപാടിയായിരുന്നതിനാൽ എന്തു ചോദിക്കും എന്ന അങ്കലാപ്പോടുകൂടിയാണ് തുടങ്ങിയത്. യാതൊരു ഭാവവുമില്ലാത്ത, ലാളിത്യവും തുറന്ന മനസ്സുമുള്ള വ്യക്തിത്വം കാര്യങ്ങൾ വളരെ എളുപ്പമാക്കി. തുടങ്ങിക്കഴിഞ്ഞപ്പോൾ ഒരുപാട് കാര്യങ്ങൾ ചോദിക്കാൻ കഴിഞ്ഞു...
എല്ലാം കഴിഞ്ഞ്, വാൿമാൻ വെച്ചുനോക്കിയപ്പോൾ ശുദ്ധശൂന്യം!
ഒടുവിൽ, ഓർമ്മയിൽനിന്നെടുത്തെഴുതി അദ്ദേഹത്തിന്റെ അനുവാദത്തോടുകൂടി കൈത്തിരിയിൽ പ്രസിദ്ധപ്പെടുത്തി

Thursday, October 12, 2017

Does 'The Remains of the Day' by Kazuo Ishiguro worth a Nobel?

If 'The Remains of the Day' by Kazuo Ishiguro is considered as the best example of his works, in spite of the refreshingly simple style, the clarity of expression and a small window into the affairs of pre-war affairs of Europe, does it  worth a Nobel? How does it compare with the works of such greats as Hemingway, Marquez, Saul Bellow...? It would have made much more sense to award for his entire works instead of putting the whole weight on a single novel.

Wednesday, October 4, 2017

അക്ഷരം

അക്ഷരത്തിന് ‘അക്ഷരം’ എന്നു പേര് കൊടുത്ത ആളെ നമിക്കുന്നു!
ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് അക്ഷരത്തിന്റെ അനശ്വരതയെ അവർ മുൻകൂട്ടി കണ്ടു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ഈ സൂപ്പർടെക് കാലത്തിലും അതിനു മാറ്റമില്ലാതെ അക്ഷരം ഇപ്പോഴും വളർന്നു കൊണ്ടേയിരിക്കുന്നു

കൊച്ചി മെട്രോ രണ്ടാം ഘട്ടം ഉൽഘാടനം



ഈ പുതിയ സൌകര്യം പരമാവധി ജനങ്ങൾ പ്രയോജനപ്പെടുത്തി, റോഡിലെ തിരക്ക്, അപകടങ്ങൾ, അന്തരീക്ഷമലിനീകരണം, യാത്രാച്ചെലവ് എന്നിവയുടെ കുറവ്, ആരോഗ്യകരമായ യാത്ര എന്നിങ്ങനെ അതിന്റെ വിവിധങ്ങളായ സത്ഫലങ്ങൾ എല്ലാവർക്കും അനുഭവിക്കാൻ കഴിയട്ടെ!മാത്രമല്ല, താമസിയാതെ കൂടുതൽ ദൂരത്തേക്ക് ഈ സം‌വിധാനം വളരട്ടെ!

സിറ്റിയിലെ ആവശ്യം പൂർണ്ണമായി പ്രയോജനപ്പെടുത്തണമെങ്കിൽ ഇത് ചുരുങ്ങിയത് തൃപ്പൂണിത്തറവരെയെങ്കിലും നീട്ടണം. പിന്നെ ഇതു നേരിടുന്ന വലിയ വെല്ലുവിളി ഇപ്പോഴത്തെ സംവിധാനങ്ങൾ ഇതുപോലെ നിലനിർത്തുക എന്നതാണ്. വൃത്തി, സാങ്കേതിക സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത എന്നിവയെല്ലാം ഒരു അഞ്ചു കൊല്ലം കഴിയുമ്പോൾ എങ്ങനെയിരിക്കും എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. ഇക്കാര്യത്തിൽ കഴിവു തെളിയിച്ച കൊച്ചി എയർപോർട്ട് ഇതിനൊരു മാതൃകയാക്കാവുന്നതാണ്
.http://www.mathrubhumi.com/news/kerala/kochi-metro-second-reach-inaguration-1.2282409

Friday, September 29, 2017

മുംബൈ ദുരന്തം


ഒരു അപകടത്തിലേക്കു നയിച്ചേക്കാമായിരുന്ന ചെറിയ സംഭവങ്ങളേയാണ് Near Miss എന്നു പറയുന്നത്. അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുക എന്നത് വ്യവസായസ്ഥാപനങ്ങളിൽ വളരെ പ്രാധാന്യം കല്പിക്കുന്ന ഒരു പ്രവൃത്തിയാണ്. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം വ്യക്തമാക്കുന്നതുപോലെ ഒരു ഗുരുതരമായ അപകടത്തിനു മുമ്പ് മുന്നൂറോളം സൂചനകളും 29 നിസ്സാര സംഭവങ്ങളും ഉണ്ടാവുന്നു. അതായത്, ഓരോ അപകടത്തിനു പിന്നിലും സൂചനകൾ മനസ്സിലാക്കാൻ കൂട്ടാക്കാത്ത അലംഭാവത്തിന്റേയും, നിസ്സാരവൽക്കരണത്തിന്റേയും, അവഗണനയുടേയും ഒരു പരമ്പര തന്നെയുണ്ട്. മുംബൈ ദുരന്തത്തിന്റെ പിന്നിൽ എത്രയോ തവണ ചെറിയ ചെറിയ സൂചനാസംഭവങ്ങളുണ്ടായിട്ടുണ്ടാവാം. അവയെല്ലാം ഗൌരവത്തിലെടുത്ത് വേണ്ട മുൻ‌കരുതലുകളും പരിഹാരനടപടികളും കൈക്കൊണ്ടിരുന്നുവെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. ഓരോ സംഭവങ്ങളുണ്ടാവുമ്പോഴും പെട്ടെന്ന് ഞെട്ടിയുണരുകയും കുറച്ചു കോലാഹലമുണ്ടാക്കുകയും ഏതാനും ദിവസങ്ങൾക്കകം പഴയപടി ഉറക്കത്തിലേക്കു മടങ്ങുകയും ചെയ്യുന്ന നമ്മുടെ ഉറക്കംതൂങ്ങി പ്രകൃതം അവസാനിപ്പിച്ചില്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. ഇത് തീർത്തും ഒഴിവാക്കാവുന്ന മനുഷ്യസൃഷ്ടിയായ ഒരു ദുരന്തമായിരുന്നു എന്നു നാം മനസ്സിലാക്കുമോ? Image may contain: text
http://www.reporterlive.com/2017/09/29/427773.html

Tuesday, September 26, 2017

കേരളം നം.1?

കേരളം മികച്ച സംസ്ഥാനമാണെന്ന് മറ്റുള്ളവരാണ് പറയേണ്ടത്. അതേ സമയം നാം ഭക്ഷണത്തിനുപോലും എത്രകണ്ട് മറ്റുള്ള സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു, യാതൊരു സംക്ഷണവുമില്ലാതെ കഠിനാദ്ധ്വാനം ചെയ്തുകൊണ്ട് പ്രവാസികളയയ്ക്കുന്ന പണത്തെ ആശ്രയിക്കുന്നു എന്നു മറന്നുകൊണ്ടുള്ള വീരവാദം ഭോഷത്തം മാത്രമാണ്

Friday, September 22, 2017

ഭാഷയും വ്യാകരണവും

ആത്യന്തികമായി, ഭാഷ നിയമത്തിൽ നിന്നുള്ള കീഴ്‌വഴക്കമല്ല, കീഴ്‌വഴക്കത്തിൽനിന്നുള്ള നിയമമാണ്.

Wednesday, September 20, 2017

ദേവസ്വം മന്ത്രിയുടെ ക്ഷേത്രപ്രവേശം

ഇതെല്ലാം ചർച്ചയാവാൻ തക്കവണ്ണം ഒരു തനിത്തങ്ക കമ്മ്യുണിസം ഇപ്പോൾ നിലവിലുണ്ടോ? അങ്ങനെയെങ്കിൽ, കമ്മ്യുണിസ്റ്റ് സർക്കാരിന്റെ കീഴിൽ ക്ഷേത്രഭരണം നടത്തുന്ന ദേവസ്വം മന്ത്രി എന്ന പദവി തന്നെ ഒരു വിരോധാഭാസമല്ലേ?
കാലം എത്രയോ മാറി. മഹാ കമ്മ്യുണിസ്റ്റു രാജ്യമായ ചൈന ദശാബ്ദങ്ങളായി മുതലാളിത്തത്തിന്റെ അടിമപ്പണി ചെയ്ത് അമേരിക്കൻ കമ്പനികളെ വളർത്തുകയും സ്വയം വളരുകയും ചെയ്തുകൊണ്ടിരിക്കുന്നു. മറ്റു ഏതെങ്കിലും കമ്മ്യുണിസ്റ്റ് രാഷ്ട്രങ്ങൾ ഇതു ചെയ്യുമോ? ഇതിനെതിരായി അവർ ക മ എന്നൊരക്ഷരം മിണ്ടിയോ? മാത്രമല്ല, റഷ്യയുടെ പതനത്തോടുകൂടി ആ രാഷ്ട്രങ്ങളെല്ലാം ഗതികേടുകൊണ്ട് മെല്ലെ മറു ചേരിയിലേക്കു മാറിയ കാഴ്ചയാണ് കാണുന്നത്. ഇവിടെത്തന്നെ ഇഫ്ത്താർ വിരുന്നുകളിൽ മന്ത്രിമാർ പങ്കെടുക്കുന്നില്ലേ? തോമസ് ഐസക്ക് പുതിയ പോപ്പിന്റെ തികച്ചും മതപരമായ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ പോയില്ലേ? സർക്കാരിന്റെ നയപരിപാടികൾ തന്നെ ശുദ്ധമായ കമ്മ്യൂണിസ്റ്റ് സിദ്ധാന്തപ്രകാരമാണോ? തികച്ചും നിയമവിരുദ്ധമായി ഭൂമി കയ്യേറാ‍ാൻ വേണ്ടി നാട്ടിയ നിസ്സാരമായ ഒരു കുരിശിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചത്? മറ്റു കയ്യേറ്റങ്ങളുടെ കാര്യത്തിലും കമ്മ്യുണിസ്റ്റ് സർക്കാർ അന്തസ്സ് പണയം വെച്ച് മുട്ടുമടക്കി കള്ളമുതലാളിമാരോടൊപ്പം നിൽക്കുന്നു. കമ്മ്യുണിസത്തിന്റെ തലനാരിഴ കീറി പരിശോധിക്കാനുള്ള സാഹചര്യം ഇപ്പോഴുണ്ടോ?

യേശുദാസിനു പത്മനാഭസ്വാമി ക്ഷേത്രപ്രവേശനാനുമതി

സ്വാഗതാർഹം! ക്ഷേത്രമര്യാദകൾ പാലിക്കുന്ന ആർക്കും പ്രവേശനം നൽകുന്ന സ്ഥിതിവിശേഷം തന്നെയാണ് കാലം ആവശ്യപ്പെടുന്നത്.
http://www.reporterlive.com/2017/09/18/423868.html

രവി മേനോന്റെ പാട്ടെഴുത്ത്

മാതൃഭൂമി ഓണപ്പതിപ്പിൽ രവി മേനോന്റെ മറ്റൊരു അവിസ്മരണീയമായ പാട്ടെഴുത്ത്-‘ഈ നിത്യഹരിതമാം ഭൂമിയിലല്ലാതെ’- വയലാറും ദേവരാജനും തമ്മിലുള്ള അനന്യമായ സുഹൃദ്ബന്ധത്തിന്റെ കഥയും മറ്റു നിരവധി അനുബന്ധ അനുഭവകഥകളും വിവരിക്കുന്നു. കുഞ്ചാക്കോ, പി ലീല, യേശുദാസ്, എം എൽ വസന്തകുമാരി, ശരച്ചന്ദ്രവർമ്മ തുടങ്ങിയവരെല്ലാം ഇവിടെ അണിനിരക്കുന്നു. ഇതെല്ലാം രവി മേനോനെപ്പോലെ ഒരാൾ മനസ്സിൽ തട്ടും വിധം രേഖപ്പെടുത്തി വെച്ചിരുന്നില്ലെങ്കിൽ വരും തലമുറകൾക്ക് നഷ്ടപ്പെടുമായിരുന്ന
അനുഭവങ്ങളുടെ രത്നഖനിയെപ്പറ്റി ഒരു നിമിഷം ആലോചിച്ചുപോയി.
വാസ്തവത്തിൽ, ഇക്കാലത്തെ മഹാപ്രതിഭകളുടേയും അല്ലാത്തവരുടേയും വ്യത്യസ്തമായ അനുഭവങ്ങളുടെ ഒരു മഹാശേഖരം വരും തലമുറകൾക്കായി ഒരുക്കി വെക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഈ ഡിജിറ്റൽ കാലത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിനു വ്യക്തികൾ ഒത്തുകൂടുന്ന മുഖപുസ്തകം പോലെയുള്ള ഒരു സാമൂഹ്യമാദ്ധ്യമം ഇതിനു നിഷ്പ്രയാസം പ്രയോജനപ്പെടുത്താവുന്നതേയുള്ളു.

Saturday, August 5, 2017

കെ ആർ മീരയുടെ കഥകൾ മാതൃഭൂമിയിൽ

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന കെ ആർ മീരയുടെ ‘സ്വച്ഛഭാരതിയും’ ‘സംഘിയണ്ണനും’ ഉള്ളടക്കത്തിലും എഴുത്തിന്റെ കരുത്തിലും മികച്ചതായിരുന്നുവെങ്കിലും ‘മാദ്ധ്യമധർമ്മൻ’ ആകപ്പാടെ നിയന്ത്രണം വിട്ട് പാളിപ്പോയി എന്നു തോന്നുന്നു.
ഇത്തരം കൃതികൾക്ക് കാലികപ്രസക്തിയിൽനിന്നുയർന്ന് കാലാതിവർത്തിയാകാൻ കഴിയുമോ എന്നു സംശയമാണ്.
മൂന്നു കഥകളും ഒരേ ലക്കത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത് ‘മാതൃഭൂമി‘യുടെ അമിതോത്സാഹം എന്നേ പറയാൻ കഴിയൂ.