Search This Blog

Saturday, January 14, 2017

ബുദ്ധിജീവികാപട്യം

ഒരു കൊടുംഭീകരൻ പരസ്പരവെടിവെപ്പിൽ കൊല്ലപ്പെട്ടതിന്റെ പേരിൽ കാടിളക്കും വിധം ഘോരഘോരം ഗർജ്ജിച്ചിരുന്ന നമ്മുടെ സാംസ്കാരിക ബുദ്ധിജീവിസിംഹങ്ങളെല്ലാം ഇപ്പോൾ വാലും ചുരുട്ടി കണ്ണടച്ചു പാലുകുടിക്കുന്നു! ലജ്ജാവഹം!http://www.mathrubhumi.com/news/india/three-killed-in-terror-attack-in-jammu-and-kashmir-1.1641437

സീരിയൽ പോലെ അഭിമുഖങ്ങൾ

സീരിയൽ പോലെത്തന്നെയാണ് അഭിമുഖങ്ങളും. എത്ര വേണമെങ്കിലും പറഞ്ഞുകൊണ്ടിരിക്കാം. ഒരു ആഴ്ചപ്പതിപ്പ് മുഴുവൻ അഭിമുഖങ്ങൾകൊണ്ടു നിറച്ചാൽ പാവം വായനക്കാരൻ എന്തുചെയ്യും?

എന്നാണാവോ ജട്ടിയുടുത്ത് നടക്കാൻ തുടങ്ങുന്നത്!

#പണ്ട് ജട്ടിയുടെ ആവിർഭാവത്തിനുമുമ്പ് ഡ്റോയറായിരുന്നു ആണുങ്ങളുടെ അടിവസ്ത്രം. അരയിലുറപ്പിക്കാൻ ഒരു കെട്ടുവള്ളിയുമുണ്ടാവും. ഇന്ന് അല്പം കട്ടികൂടിയ ഡ്രോയറുടുത്ത് (ദോഷം പറയരുതല്ലോ, കെട്ടുവള്ളിയില്ല.) ജനം ലോകം മുഴുവൻ സഞ്ചരിക്കുന്നു. ഇനി എന്നാണാവോ ജട്ടിയുടുത്ത് നടക്കാൻ തുടങ്ങുന്നത്!

professional colleges

Is there anything professional in our professional colleges?

‘ജയ് ഹിന്ദഇന്റെ ഉപജ്ഞാതാവ്

എത്രയോ പരിചിതമായ ‘ജയ് ഹിന്ദ്’ എന്ന മുദ്രാവാക്യം ആദ്യം പ്രയോഗിച്ചതാരാണ്?
ഇന്ന് കൌമുദി ചാനലിൽ ഐ ക്യു മാസ്റ്റർ എന്ന പ്രശ്നോത്തരിയിൽ അതിന്റെ ഉത്തരം കേട്ടപ്പോഴാണ് ഇത് ഇതുവരെ അറിഞ്ഞിരുന്നില്ലല്ലോ എന്ന് അറിഞ്ഞത്!
നേതാജിയുടെ സഹചാരിയായിരുന്ന അബീദ് ഹസ്സനാണ് ആ വ്യക്തി.

ഭാരതത്തിന്റെ ദേശീയത മിഥ്യ-എം ജി എസ് നാരായണൻ


ലോകത്തിലെ എല്ലാ മനുഷ്യസമൂഹങ്ങളും അങ്ങനെത്തന്നെയായിരുന്നില്ലേ? നാടോടി ഗോത്രസമൂഹങ്ങളിൽനിന്നും മനുഷ്യരാശിയുടെ വികാസപരിണാമത്തിന്റെ ഭാഗമായല്ലേ ദേശീയത ഉടലെടുത്തത്? ഈ ദേശീയത എന്ന സങ്കല്പത്തിനുതന്നെ എത്ര കാലത്തെ പഴക്കമുണ്ട്? അങ്ങനെയിരിക്കെ, ലോകം മുഴുവൻ മുന്നോട്ടു പോകുമ്പോൾ ഇന്ത്യ പിറകിലേക്കു പോകണമെന്നാണോ ഇദ്ദേഹം പറയുന്നത്? പല ദേശീയതകളായിരിക്കുംപ്പോഴല്ലേ ഈ വഴി പോകുന്ന വിദേശികളെല്ലാം ഇവിടെ കടന്നാക്രമിച്ച് ഭിന്നിപ്പിച്ചും കൊള്ളയും കൊലയും നടത്തിയും നൂറ്റാണ്ടുകളോളം ഇവിടെ അടക്കിവാണത്? ഒറ്റക്കെട്ടായി ഐക്യത്തോടെ മുന്നേറുന്നതുകൊണ്ടാണ് ഇന്ന് ഇന്ത്യ ലോകത്ത് അവഗണിക്കാനാവാത്ത ശക്തിയായി നിലനിൽക്കുന്നത് എന്നത് വെറും സാധാരണക്കാരന്റെ സാമാന്യയുക്തിക്കുപോലും ബോദ്ധ്യപ്പെടുന്ന വസ്തുതയാണ്. ആ ഐക്യം തകർന്നാൽ സംഭവിക്കുന്നത് എന്താണെന്ന് അഫ്ഘാനിസ്താനിലും ഇറാക്കിലും ലിബിയയിലും സിറിയയിലും ഒരു ഭീകരസത്വം പോലെ അഴിഞ്ഞാടുന്ന അരാജകത്വവും നരകയാതനയും ജീവിക്കുന്ന ദൃഷ്ടാന്തമായി നമ്മുടെ മുന്നിലുണ്ട്. എം ജി എസിന്റെ ഈ നിലപാട് ആരുടെയൊക്കെയോ കയ്യടി വാങ്ങാനുള്ള വാചാടോപമാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല.

http://www.mathrubhumi.com/kozhikode/nagaram/-m-g-s-narayanan-1.1644813

സ്വാശ്രയകോളേജ് പ്രശ്നം

സ്വാശ്രയകോളേജ് പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാവണമെങ്കിൽ രക്ഷിതാക്കൾ വിചാരിക്കണം.

നോട്ടു നിരോധനത്തിന്റെ ബാക്കിപത്രം

നോട്ടു നിരോധനത്തുടർന്നുള്ള അനിശ്ചിതത്വവും നിഗൂഢതയും അതു മൂലമുള്ള ഊഹാപോഹങ്ങളും അവസാനിപ്പിച്ച് അതു സംബന്ധിച്ച വസ്തുതകൾ ജനങ്ങളുടെ മുന്നിൽ വെക്കുകയും ജനജീവിതം സാധാരണമാക്കാനുള്ള സത്വരനടപടികൾ കൈക്കൊള്ളുകയും ചെയ്തുകൊണ്ട് ഈ മങ്ങൂഴത്തിൽ നിന്ന് എത്രയും വേഗം പുറത്തു കടക്കുന്നതല്ലേ സർക്കാരിനും ജനങ്ങൾക്കും രാജ്യത്തിനും നല്ലത്?

സിനിമാ ഹാളിൽ ദേശീയഗാനം

ദേശീയഗാനം, ദേശീയപതാക പോലെത്തന്നെ, എപ്പോഴും എവിടെയും ചൊല്ലാൻ പാടില്ല എന്നാണ് എന്റെ പക്ഷം. സിനിമാ ഹാളിൽ ദേശീയഗാനം പാടലും കാണികൾ എഴുന്നേറ്റു നിൽക്കലുമെല്ലാം ഒരിക്കലും ആശാസ്യമല്ല. ഇങ്ങനെ ഉത്തരവിറക്കിയ ബി ജെ പി സർക്കാർ അല്പകാൽം മുമ്പ് ഇപ്പോഴത്തെ ദേശീയഗാനം മാറ്റി വന്ദേ മാതരം കൊണ്ടുവരണം എന്നു മുറവിളി കൂട്ടിയവരാണെന്നത് വിചിത്രം തന്നെ

Tuesday, January 10, 2017

കലാലയരാഷ്ട്രീയം

കലാലയരാഷ്ട്രീയം ഇപ്പോൾ ചൂടുള്ള ചർച്ചാവിഷയമായിരിക്കുകയാണല്ലോ. വിദ്യാഭ്യാസരംഗത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം രാഷ്ട്രീയരാഹിത്യമാണ്, അതിനാൽ, എത്രയും വേഗം അതു പുന:സ്ഥാപിക്കണമെന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങൾ ധാരാളം വന്നുകൊണ്ടിരിക്കുന്നു. എന്നാൽ, കലാലയങ്ങളിൽ സംഘടിതമായി വന്ന് പരസ്പരം കല്ലേറും വെട്ടും കുത്തും കൊലയുമെല്ലാം പരമ്പരയായി അരങ്ങേറിയിരുന്ന ഒരു കാലം അത്ര വേഗം മറക്കാൻ കഴിയില്ല. എത്രയോ യുവജന്മങ്ങൾ അങ്ങനെ പൊലിഞ്ഞുപോയിരിക്കുന്നു. അത്തരമൊരു സംഭവം കണ്ട അനുഭവം ഇപ്പോഴും മനസ്സിൽ ഭീദിതമായ ഒരു ഓർമ്മയായി നിലനിൽക്കുന്നു. എല്ലാറ്റിനുമുണ്ട് രണ്ടു വശം.

Tuesday, January 3, 2017

നിങ്ങൾ ഒരു പ്രമുഖ വ്യക്തിത്വമാണോ?

നിങ്ങൾ ഒരു പ്രമുഖ വ്യക്തിത്വമാണോ? എങ്കിൽ, നിങ്ങൾ വീട്ടുകാരോടോ സുഹൃത്തുക്കളോടോ അയൽ‌വാസികളോടോ എന്നല്ല, ആരോടെങ്കിലും എന്തെങ്കിലും സംസാരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വളരെ സൂക്ഷിക്കണം. ആദ്യം പറയാനുദ്ദേശിക്കുന്ന വിഷയം നന്നായി മനനം ചെയ്ത്, വാക്കുകളും പ്രയോഗങ്ങളുമെല്ലാം തെരഞ്ഞെടുത്ത് കമ്പും മുഴയുമെല്ലാം ചെത്തിമിനുക്കി, വീണ്ടും വീണ്ടും സ്വയം സെൻസർ ചെയ്ത്, പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പു വരുത്തി, ഏതെങ്കിലും കുട്ടികളോ മറ്റോ വിഡിയോയോ മറ്റോ എടുക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ച്, അതിനനുസൃതമായ മാറ്റങ്ങൾ വീണ്ടും വരുത്തിയതിനു ശേഷം മാത്രം സാവധാനം പറയാനാരംഭിക്കുക. അങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങൾ ഒട്ടും താമസിയാതെ സാമൂഹ്യമാദ്ധ്യമം എന്ന കരകാണാ സംസാരസാഗരത്തിൽ ഒരിക്കലും ഗതികിട്ടാത്തവിധം നിപതിച്ചുപോയെന്നു വരാം. നിങ്ങളുടെ ഈ പ്രവൃത്തി ലോകം മുഴുവൻ പരക്കുകയും ഏതെങ്കിലും മൂലയിൽ തക്കം പാർത്തിരിക്കുന്ന നിങ്ങളറിയാത്ത ഏതെങ്കിലും ശത്രുവിന്റെ കയ്യിൽ ഒരു ആയുധമായി പരിണമിക്കുകയും ചെയ്യാം. പിന്നീട്, അധിക്ഷേപം, ആക്ഷേപം, അവഹേളനം, ഭീഷണി എന്നിങ്ങനെ പല രൂപത്തിലും ഭാവത്തിലുമുള്ള തിരമാലകൾ നിങ്ങളെ അനന്തമായി ശല്യം ചെയ്തുവെന്നു വരാം. അതുകൊണ്ട് നിതാന്തജാഗ്രത. ലൈറ്റ്, കാമറ ആൿഷൻ!!! :)

Wednesday, December 7, 2016

കേരളത്തിന്റെ ഗതാഗതം

കേരളത്തിന് ഏറ്റവും യോജിച്ചത് ശക്തമായ റയിൽ ശൃംഖലയാണ്. ലഭ്യമായ സൌകര്യത്തിൽ തന്നെ ധാരാളം ചെറിയ ഹ്രസ്വദൂര വണ്ടികൾ ഓടുകയാണെങ്കിൽ റോഡിന്റെ ഭാരം കുറയും, അപകടങ്ങൾ കുറയും, കൂടുതൽ വേഗത്തിൽ കൂടുതൽ ആൾക്കാർക്ക് യാത്രചെയ്യാം. അന്തരീക്ഷമലിനീകരണം കുറയും. പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും നല്ലത്.

Friday, December 2, 2016

പരിസ്ഥിതിനാശം എന്ന പേടിസ്വപ്നം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി യുദ്ധങ്ങളുടേയും ദുരിതങ്ങളുടേയുമായിരുന്നു, രണ്ടാം പകുതി സ്വപ്നങ്ങളുടേയുമെന്നു പറയാം. ഇരുപത്തിയൊന്നാം നൂറ്റാണ്ട് പരിസ്ഥിതിനാശം എന്ന പേടിസ്വപ്നത്തിന്റേതായിരിക്കുമോ?

Tuesday, November 22, 2016

നോട്ടു പിൻ‌വലിക്കൽ വിവാദം

പണ്ട് നരസിംഹ റാവുവും മന്മോഹൻ സിങ്ങും കൂടി സാമ്പത്തിക ഉദാരവൽക്കരണം നടപ്പിലാക്കിയപ്പോഴും, ഇന്നു നോട്ടു പിൻ‌വലിക്കലിനെച്ചൊല്ലി  നടക്കുന്നതിനേക്കാൾ എത്രയോ വലിയ പ്രതിഷേധങ്ങളും ബഹളവും എല്ലാം അരങ്ങേറുകയുണ്ടായി. ഇപ്പോൾ അതിനെപ്പറ്റി ആരും മിണ്ടുന്നില്ല. ഇന്ന് ബഹുഭൂരിപക്ഷവും അതിന്റെ ഗുണഭോക്താക്കളാണ്. എന്നാൽ, ഉദാരവൽക്കരണത്തിന്റേയും ആഗോളവൽക്കരണത്തിന്റേയും അതിഭീകരമായ പ്രത്യാഘാതങ്ങൾ ആരേയും ഒഴിവാക്കാത്തവിധം ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു.  അത് വമ്പിച്ച പരിസ്ഥിതിനാശത്തിന്റെ രൂപത്തിലാണ്. ആരും അതു ഗൌരവത്തിലെടുത്തിട്ടില്ല എന്നത് ഗാഡ്ഗിൽ റിപ്പോർട്ടിനു പാര വെച്ചതിൽ നിന്നും വളരെ വ്യക്തമാണ്. നടപ്പിലാക്കുന്നതിലെ പാളിച്ചകൾ മാറ്റിവെച്ചാൽ നോട്ടു പിൻ‌വലിക്കൽ നടപടിയുടെ ആവശ്യകത രൂക്ഷവിമർശകർപോലും അംഗീകരിക്കുന്നു. അതിന്റെ അനന്തരഫലങ്ങൾ വളരെ വൈകാതെത്തന്നെ കാണാൻ കഴിയുമെന്നു കരുതുന്നു. എന്തായാലും, ഇന്നത്തെ ബഹളങ്ങൾ നിഷേധാത്മകവും ദുരന്തപൂർണ്ണവുമായ വർഗ്ഗീയതയെച്ചൊല്ലിയല്ല എന്നത് വളരെ ആശ്വാസകരമാണ്. 

Monday, November 21, 2016

മൌനം പാലിക്കുക

സാമൂഹ്യമാദ്ധ്യമങ്ങളുടെ വരവോടെ ഏതു കാര്യത്തെപ്പറ്റിയും പ്രതികരിക്കണം എന്ന പരോക്ഷമായ ഒരു സമ്മർദ്ദം നിലനിൽക്കുന്നതുപോലെ തോന്നുന്നു. ഇല്ലെങ്കിൽ ഇന്ന ആൾ പ്രതികരിച്ചില്ല, അത് അതുകൊണ്ടാണ് എന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങൾ കാണാം. എന്നാൽ, സ്വന്തം മേഖലയല്ലാത്ത, സ്വന്തം അറിവിൽപ്പെടാത്ത കാര്യങ്ങളെപ്പറ്റി മൌനം പാലിക്കുക എന്നത് മോശമല്ല എന്നതിലുപരി മാന്യമായ പെരുമാറ്റരീതിയാണെന്നു കരുതുന്നു.

നോട്ടു പിൻ‌വലിക്കൽ


ഇപ്പോഴത്തെ അടിയന്തര സാഹചര്യങ്ങൾ കെട്ടടങ്ങിയാലും 86ശതമാനം വരുന്ന, പണമിടപാടുകൾക്ക് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളില്ലാത്ത നാണ്യവ്യവസ്ഥ മദ്ധ്യത്തിലെ പടികളില്ലാത്ത ഒരു കോണിപോലെ വികലവും അസന്തുലിതവുമായിരിക്കും. വേണ്ടത്ര ചെറിയ മൂല്യമുള്ള നോട്ടുകളില്ലാത്തതിനാൽ 2000ത്തിന്റെ നോട്ടുകൾ ഉപയോഗശൂന്യമായിരിക്കും എന്നത് ഏതു കൊച്ചുകുട്ടിക്കും മനസ്സിലാക്കാവുന്ന ലളിതമായ യുക്തിയാണ്. അതിനാൽ, പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമാവണമെങ്കിൽ എത്രയും വേഗം പുതിയ രൂപത്തിലുള്ള 500, 1000 നോട്ടുകൾ വിതരണം ചെയ്യുകയാണ് വേണ്ടത്.

Friday, November 18, 2016

കെ ആർ മീരയുടെ ‘ആരാച്ചാർ’

കെ ആർ മീരയുടെ ‘ആരാച്ചാർ’ വായിച്ചുതീർന്നു.
പതിവുപോലെ ഊതിവീർപ്പിക്കപ്പെട്ട മഹത്വത്തോടുകൂടിയ ഒരു ജനപ്രിയ നോവൽ എന്ന മുൻ‌വിധിയോടെയാണ് വായിക്കാൻ തുടങ്ങിയത്. വായന പുരോഗമിച്ചപ്പോൾ വിസ്മയംകൊണ്ട് കണ്ണുതള്ളിപ്പോയി, ശ്വാസം മുട്ടിപ്പോയി. അപാര രചനതന്നെ! ഒരു പക്ഷെ, ലോകസാഹിത്യത്തിനുതന്നെ മലയാളത്തിന്റെ സംഭാവന എന്ന് ഇതിനെ വാഴ്ത്തപ്പെടാം. ഇംഗ്ലീഷിലോ മറ്റേതെങ്കിലും യൂറോപ്യൻ ഭാഷകളിലോ ആയിരുന്നെങ്കിൽ ഇതു നോബൽ പ്രൈസിനു തന്നെ പരിഗണിക്കപ്പെടാം.കൃതഹസ്തയായ ജെ ദേവികയുടെ ഇംഗ്ലീഷ് വിവർത്തനം ഇതിനകംതന്നെ ഇറങ്ങിയിരിക്കുന്ന സ്ഥിതിക്ക് ഇനിയും സാദ്ധ്യതകളേറെയാണ്
ആദ്യം മുതൽ അന്ത്യം വരെ വളരെ അയത്നലളിതമാ‍യി, ചെറിയ ചെറിയ വാചകങ്ങളിലൂടെ, അതിഭാവുകത്വത്തിലേക്കും അതിനാടകീയതയിലേക്കും വഴുതിവീഴാതെ, ഐകരൂപ്യം ചോർന്നുപോകാതെ, സാന്ദ്രമായ ഒരേ സ്ഥായി നിലനിർത്തുന്ന എഴുത്തിന്റെ കയ്യടക്കം അത്ഭുതാവഹം തന്നെ!
കഥയുടെ വർത്തമാനകാലത്ത് മഹാ സംഭവങ്ങളൊന്നും നടക്കുന്നില്ല. എന്നാൽ, ബോധധാരാശൈലിയിൽ, നാടിന്റേയും രാജ്യത്തിന്റേയും ചരിത്രവും കുടുംബപുരാവൃത്തവുമെല്ലാം ബഹുവർണ്ണനൂലുകൾകൊണ്ട് ഊടും പാവും സുസൂക്ഷ്മം ചേരുമ്പടി ചേർത്ത് നെയ്ത ഒരു ദൃശ്യവിസ്മയം ഒരുക്കുന്ന മാന്ത്രികസ്പർശം കൃതിയിൽ ഉടനീളം നിലനിർത്തിയിരിക്കുന്നു. എത്രയെത്ര സംഭവങ്ങൾ, വ്യക്തിത്വങ്ങൾ, കഥകൾ! ഇവയെല്ലാം ഒരേ തന്തുവിൽ കോർത്തിണക്കുക എന്നത് കേവലം അസാദ്ധ്യസിദ്ധിതന്നെ!
പന്ത്രണ്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ഒരു സാധാരണ സ്ത്രീയുടെ നിസ്സംഗമായ ഉറച്ച വ്യക്തിത്വത്തിന്റെ അടിത്തറയിൽ പടുത്തുയർത്തിയിരിക്കുന്ന ഈ കൃതിയിലെ ഓരോ കഥാപാത്രവും ഏറെ മിഴിവുറ്റതാണ്.
ഒരു ആധുനിക ചാനൽ പ്രവർത്തകന്റെ ആർത്തിപൂണ്ട പരക്കമ്പാച്ചിലും ആരാച്ചാരാവാൻ പോകുന്ന സവിശേഷവ്യക്തിത്വത്തിനുടമയായ നായികയുടെ സ്ഥിതപ്രജ്ഞയും തമ്മിലുള്ള വെറുപ്പും സ്നേഹവും കാമവും കലർന്ന സംഘർഷഭരിതമായ ബന്ധം എഴുത്തുകാരി അതീവ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
നമ്മുടെ സ്ഥിരം ശൈലിയിൽനിന്നു വളരെ വിഭിന്നമായ ഇതിവൃത്തവും ഭാഷയും ബംഗാളിന്റെ തനിമയാർന്ന അന്തരീക്ഷസൃഷ്ടിയും ഏറ്റവും ചുരുങ്ങിയ അളവിൽ മാത്രം മലയാളി ബന്ധവും (സാധാരണഗതിയിൽ ലോകത്തെവിടെയാണെങ്കിലും മലയാളിയുടെ ലോകമായിരിക്കും പ്രതിപാദ്യം) വളരെ ആകർഷകമായി തോന്നി.
കാലമേറെക്കഴിഞ്ഞാലും ഈ കൃതി മലയാളികളുടെ മനസ്സിൽ വശ്യമായ ഒരു അനുഭൂതിയായി മായാതെ നിലനിൽക്കും എന്നുറപ്പുണ്ട്.
എങ്കിലും,
വധശിക്ഷയുടെ ചാനൽ അവതരണം യഥാർത്ഥ വധശിക്ഷയുടെ മുമ്പായിരുന്നില്ലേ വേണ്ടിയിരുന്നത് എന്നൊരു സംശയം. യഥാർത്ഥ വധശിക്ഷയ്ക്കു ശേഷം സ്റ്റുഡിയോ അവതരണത്തിനു എന്തു പ്രസക്തി? അതു നോവലിന്റെ അന്ത്യത്തിന്റെ ഭാവതീവ്രത നഷ്ടപ്പെടുത്തി എന്നൊരു തോന്നൽ.
അതുപോലെ,
അച്ഛൻ ഫണിഭൂഷൺ ഗ്യദ്ധാമല്ലിക്കിന്റെ ഭാവിയെപ്പറ്റി കൂടുതലൊന്നും പറയാതെ അപൂർണ്ണമാക്കി നിർത്തി എന്നും തോന്നി. അച്ഛന്റെ വധശിക്ഷയും നിർവ്വഹിക്കാൻ മകൾ നിയോഗിക്കപ്പെടുന്ന ദുരന്തത്തിലാവും നോവൽ അവസാനിക്കുക എന്ന് വായനക്കിടയിൽ തോന്നിയിരുന്നു.

Wednesday, November 16, 2016

എരുമേലി വിമാനത്താവളം

വിമാനത്താവളം നമ്മുടെ ഒരു ദൌർബ്ബല്യമാണെന്നു തോന്നുന്നു. ആറന്മുള വിമാനത്താവളത്തിന്റെ കോലാഹലം തൽക്കാലം കെട്ടടങ്ങിയതേയുള്ളു അപ്പോളിതാ എരുമേലി. ശബരിമല തീർത്ഥാടനത്തിന് ആൾക്കാരെ വിമാനത്തിൽ കൊണ്ടുവരേണ്ട വല്ല ആവശ്യവുമുണ്ടോ? ഇതിനേക്കാൾ ഭേദം ശബരിമലയെ നെടുമ്പാശ്ശേരിക്കോ തലസ്ഥാനത്തേയ്ക്കോ മാറ്റിസ്ഥാപിക്കുകയാണ്.

fake currency

Is Indian currency printed outside India apart from importing materials such as paper etc.? If so, how can we prevent production of genuine looking fake currencies? So isn't the first step to prevent it to print it exclusively in India with 100% Indian technology and materials in totally govt owned institutions?

വ്യാജവാർത്ത

അസാധുവാക്കൽകൊണ്ട് വ്യാജ നോട്ടുകൾക്ക് ഒരു പരിധിവരെ പരിഹാരമായേക്കാം. എന്നാൽ, വ്യാജവാർത്തകളെ എങ്ങനെ നേരിടാം? ഇപ്പോൾ ഏതാണ് ശരി, ഏതാണ് വ്യാജം എന്നു പറയാനാവാത്ത സ്ഥിതിയായിരിക്കുന്നു.