Search This Blog

Saturday, December 17, 2022

മതവിരുദ്ധമായ യൂറോപ്പും ഇസ്ലാമും

പാശ്ചാത്യ രാജ്യങ്ങളിൽ മതസ്വാധീനം കുറയുന്നു എന്നത് ശരി. എന്നാൽ, കമ്മ്യൂണിസ്റ്റ് റഷ്യ ബലം പ്രയോഗിച്ച് മതം തുടച്ചുനീക്കപ്പെട്ട കിഴക്കൻ യൂറോപ്പിൽ സോവിയറ്റ് യൂണിയന്റെ അന്ത്യത്തോടെ മതം പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്നു എന്നത് വസ്തുതയല്ലേ?

മറ്റൊന്നുള്ളത്, പാശ്ചാത്യരാജ്യങ്ങളിലെ മത ശൂന്യതയെ മുതലെടുത്തുകൊണ്ട് ലക്ഷക്കണക്കിന് മുസ്ലിം അഭയാർത്ഥികളിലൂടെ ഇസ്ലാം മതം പിടിമുറുക്കിക്കൊണ്ടിരിക്കുന്നു എന്നതാണ്. ഇവരൊന്നും അവരുടെ ചുറ്റുമുള്ള സമ്പന്ന ഇസ്ലാമിക രാജ്യങ്ങളിലേക്ക് കുടിയേറുന്നില്ല എന്നതും ശ്രദ്ധേയമാണ്. ജനാധിപത്യ വിശ്വാസികളും മതശൂന്യരുമായ പാശ്ചാത്യർക്ക് മതത്തിന്റെ ഈ വേലിയേറ്റം ആ രീതിയിൽ കാണാൻ കഴിയില്ല എന്ന ദൗർബ്ബല്യം ഇവർക്ക് വളക്കൂറുള്ള മണ്ണാണ്. ആദ്യം നിസ്സാരമെന്നു തോന്നുമെങ്കിലും ക്രമേണ ഇവർ പെരുകി നിർണ്ണായകശക്തിയായി മാറും. മതവിശ്വാസം പൗരാവകാശമായി മാറും. പോരാത്തതിന്, ആ സമയത്ത് മേൽപ്പറഞ്ഞ സമ്പന്ന ഇസ്ലാമികരാജ്യങ്ങൾ വാരിക്കോരി സഹായം നൽകി മതവിശ്വാസം ഊട്ടിയുറപ്പിക്കും. ശേഷം ചിന്ത്യം! 

Wednesday, November 30, 2022

ചില്ലക്ഷരത്തിനുശേഷം ഇരട്ടിപ്പ് വേണമോ (അവിൽപ്പൊതി / അവിൽപൊതി)

ഇതു പണ്ട് ടൈപ്റൈറ്ററിനുവേണ്ടി ഭാഷയെ വികലമാക്കിയവർ ചെയ്തു പണിയാണെന്നാണ് അറിവ്. അന്നവർ പറഞ്ഞത് എഴുത്തിൽ ഇരട്ടിപ്പ് വേണ്ടെങ്കിലും ഉച്ചരിക്കുമ്പോൾ ഇരട്ടിപ്പു വേണമെന്നായിരുന്നു എന്ന് വായിച്ചതോർക്കുന്നു. എന്തൊരു വിചിത്രമായ നിയമം! സ്വാഭാവികമായും ഇരട്ടിപ്പു വേണ്ടേ വേണ്ട എന്ന് സാധാരണക്കാർ കരുതും. അങ്ങനെയാണല്ലോ നാം ഏറ്റവും വിശ്വാസമർപ്പിക്കുന്ന അച്ചടിയിൽ കാണുന്നത്. അന്നു തുടങ്ങിയതാണ് ഈ ഭാഷാ പ്രശ്നം. ഇനി മറ്റൊരു പരിഷ്കരണത്തിലൂടെ മാത്രമേ ഇതു ശരിയാക്കാൻ കഴിയൂ.

Wednesday, October 26, 2022

സദ്ദാം ശൈലി

ഇറാൻ-ഇറാക്ക് യുദ്ധകാലത്ത് ഇറാക്കിന് വൻ പരാജയം മണത്തപ്പോൾ ഒത്തുതീർപ്പ് ചർച്ചയിൽ സദ്ദാം സ്ഥാനമൊഴിയണം എന്നായിരുന്നു ഇറാൻ ഉന്നയിച്ച വ്യവസ്ഥ. സദ്ദാം വിളിച്ചുകൂട്ടിയ മന്ത്രിസഭാ യോഗത്തിൽ ആരോഗ്യമന്ത്രി സദ്ദാം തൽക്കാലത്തേക്ക് മാറി നില്ക്കുക പിന്നീട് തിരിച്ചുവരുക എന്ന ഒരു നിർദ്ദേശം വെച്ചു. ഉടൻ സദ്ദാം അദ്ദേഹത്തെ തന്റെ സ്വകാര്യ മുറിയിലേക്കു ക്ഷണിച്ചു. മുറിയിൽ കയറിയ ഉടൻ സദ്ദാം തന്റെ കൈത്തോക്കെടുത്ത് മന്ത്രിയെ വെടിവെച്ചു കൊന്നു. എന്നിട്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ തിരിച്ചുവന്ന് യോഗം തുടർന്നു.
സഫാരി ടി വി

Wednesday, October 19, 2022

വി എസ്സിന് നൂറു വയസ്സ്

 ആയുരാരോഗ്യസൗഖ്യം! ശരിക്കും ഒരു കർമ്മയോഗി. അഴിമതിക്കെതിരായി ശക്തമായി പടപൊരുതിയ ഒരു മുഖ്യമന്ത്രി. എന്നാൽ, ചരിത്രത്തിലെ പല നല്ല കമ്മ്യൂണിസ്റ്റുകളേപ്പോലെ കൂടെ നിന്നവർതന്നെ പിന്നിൽനിന്നു കുത്തുകയും നടപടികൾക്കു പാരവെക്കുകയും കാക്കപ്പടപോലെ സംഘം ചേർന്നു ആക്രമിക്കുകയും കൂടെ നിന്നവരെആട്ടിയോടിക്കുകയും ഒറ്റപ്പെടുത്തുകയും, എന്തിന്, ക്യാപ്പിറ്റൽ പണിഷ്മെന്റ് വരെ പ്രഖ്യാപിച്ചതും ഈയടുത്ത കാലത്താണല്ലോ. പ്രബുദ്ധകേരളം അതത്ര പെട്ടെന്ന് മറക്കുമോ?


Monday, October 17, 2022

കേരളത്തിലെ നെൽക്കൃഷി

കേരളത്തിൽ ഇപ്പോൾ നെൽക്കൃഷി ലാഭകരമാണെന്ന് അനുഭവസ്ഥർ. എന്നാൽ, അപ്പോഴേക്കും നമ്മുടെ വയലുകളെല്ലാം റിയൽ എസ്റ്റേറ്റായി വികസിച്ചു!

Thursday, October 13, 2022

കയ്യുറയ്ക്കൊരു പുനരുപയോഗമാർഗ്ഗം.

വീട്ടിലെ മാലിന്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഒരു കയ്യുറയിടുന്നത് നല്ലതാണെന്നതിൽ വലിയ അഭിപ്രായ വ്യത്യാസമുണ്ടാവാൻ വഴിയില്ല. വിവിധ കമ്പനികളുടെ റബ്ബർ കയ്യുറകൾ വിപണിയിൽ ലഭ്യമാണെങ്കിലും വില മെച്ചം ഗുണം തുച്ഛം എന്നതാണ് പൊതുവെ അവയുടെ അവസ്ഥ. ഏതാനും തവണ ഉപയോഗിക്കുമ്പോഴേക്കും അവ കീറിപ്പോകുന്നതാണ് അനുഭവം. നിസ്സാരമായ ഒരു പുനരുപയോഗ ആശയം ഇതാ:
ഒഴിഞ്ഞ ബ്രെഡ് പാക്കറ്റുകൾ വളരെ സൗകര്യപ്രദമായി, ഒരു ചെലവുമില്ലാതെ കയ്യുറയായി ഉപയോഗിക്കാം. ഇഷ്ടംപോലെ ഇടയ്ക്കിടയ്ക്ക് മാറ്റുകയും ചെയ്യാം.

Tuesday, October 4, 2022

ഹൈബ്രിഡ് വാഹനങ്ങൾ

ഹൈബ്രിഡ് വാഹനങ്ങൾ

ഇത് വൈദ്യുത വാഹനങ്ങളുടെ പ്രാരംഭകാലം. പല പരിമിതികൾമൂലം ജനങ്ങളുടെ പൂർണ്ണവിശ്വാസം ആർജ്ജിക്കാൻ കഴിയാത്തതിനാൽ, രണ്ടു തോണിയിലും കാലുവെക്കുന്ന തരത്തിലുള്ള പല പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. അങ്ങനെയാണ് ഇന്ധനവും വൈദ്യുതിയും വിവിധ അളവിൽ യോജിച്ചു പ്രവർത്തിക്കുന്ന ഹൈബ്രിഡ് വാഹനങ്ങൾ രംഗപ്രവേശം ചെയ്യുന്നത്.
ഇന്ധനവും വൈദ്യുതിയും സഹകരിച്ചു പ്രവർത്തിക്കുന്ന ഹൈബ്രിഡ് വാഹനങ്ങൾ ഒറ്റനോട്ടത്തിൽ വളരെ സമർത്ഥമായ ഒരു കണ്ടുപിടിത്തമാണെന്നു തോന്നാം. വാഹനത്തിൻ്റെ എഞ്ചിൻ്റേയും ബാറ്ററിയുടേയും പരിമതികൾ അതു മറികടക്കുന്നു. എഞ്ചിൻ്റെ കാര്യത്തിൽ ഇന്ധനച്ചെലവും ബാറ്ററിയുടെ കാര്യത്തിൽ ഒറ്റച്ചാർജിനു ഓടാവുന്ന ദൂരവും. എന്നാൽ, ഒന്നുകൂടി സൂക്ഷ്മമായി ചിന്തിച്ചാൽ, ദീർഘകാലാടിസ്ഥാനത്തിൽ, നാം ഒരു പ്രശ്നത്തിനുപകരം രണ്ടു പ്രശ്നം തലയിൽ കയറ്റി വെക്കുകയാണ് ചെയ്യുന്നത് എന്നു കാണാൻ കഴിയും. അതായത്, മുമ്പു ചെയ്തിരുന്ന എഞ്ചിൻ്റെ പരിപാലനത്തിനുപകരം ഇപ്പോൾ എഞ്ചിനും ബാറ്ററിയും പരിപാലിക്കണം. എഞ്ചിൻ്റേയും അതിൻ്റെ അനുബന്ധ സംവിധാനങ്ങളുടെയെല്ലാം (ഇന്ധനപമ്പ്, ഇഞ്ചക്റ്റർ റേഡിയേറ്റർ, കൂളിങ്ങ് സിസ്റ്റം, ലൂബ്രിക്കേഷൻ...) പ്രശ്നങ്ങളിൽനിന്ന് നമുക്ക് മോചനം ലഭിക്കുന്നില്ല. കൃത്യമായ കാലപരിധിക്കുള്ള സർവീസും നടത്തണം. പുറമെ, എഞ്ചിനും ബാറ്ററിയും തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനം അധികമായുണ്ട്. അല്പകാലം ഓടുമ്പോൾ ഈ സംവിധാനങ്ങൾക്കെല്ലാം പ്രശ്നങ്ങൾ വരാം, റിപ്പയർ വരാം. വാഹനം വാങ്ങുമ്പോൾ നാം എഞ്ചിൻ്റേയും ബാറ്ററിയുടേയും വില കൊടുക്കണം. എന്നിട്ടോ, ശബ്ദ, പുകമലിനീകരണങ്ങളിൽനിന്നും നമുക്ക് പൂർണ്ണമായ മോചനമില്ല അല്പം ഇന്ധനലാഭം മാത്രമാണ് നമുക്കു ലഭിക്കുന്നത്. ചുരുക്കത്തിൽ, ഒരു ഇലക്ട്രിക് വാഹനത്തെപ്പറ്റി ചിന്തിക്കുമ്പോൾ നാം എന്തെല്ലാം ഗുണഗണങ്ങൾ പ്രതീക്ഷിക്കുന്നുവോ, അതൊന്നും സഫലമാവുന്നില്ല. ഈ സാഹചര്യത്തിൽ, അല്പം വൈകിയാണെങ്കിലും നമുക്ക് അത്യാവശ്യം വേണ്ട ദൂരം സുഖമായി ഓടിയെത്തുന്ന വൈദ്യുത വാഹനംതന്നെയാണ് അഭികാമ്യം. വാഹനങ്ങൾക്ക് സാധാരണഗതിയിൽ ആവശ്യമായ ബാറ്ററിശേഷിയിൽ അല്പം കൂടുതൽ ശേഷിയുള്ള ബാറ്ററി ഉൾക്കൊള്ളിക്കുകയും അങ്ങനെ കൂടുതൽ ദൂരം ഓടാനുള്ള ശേഷി കൈവരിക്കുകയും ചെയ്യുക എന്നതാണ് ഇന്ന് അഭിലഷണീയമായ രൂപകല്പന.
കാലം ചെല്ലുംതോറും കൂടുതൽ കൂടുതൽ മെച്ചപ്പെട്ട സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യങ്ങളും വൈദ്യുതവാഹനമേഖലയിൽ വന്നുകൊണ്ടിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല. അതനുസരിച്ച് ഇന്നു നാം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും പഴങ്കഥയായി മാറുമെന്നതിൽ ഒരു സംശയവും വേണ്ട.

Tuesday, September 13, 2022

കഥകളി എങ്ങനെ പ്രദർശിപ്പിക്കാൻ പാടില്ല

കഥകളി എങ്ങനെ പ്രദർശിപ്പിക്കാൻ പാടില്ല എന്നതിന്റെ ഒരു ഉദാഹരണം:
രാത്രിയുടെ ഇരുളിൽ പരക്കുന്ന അഭൗമമായ പ്രകാശത്തിൽ, മറ്റെല്ലാ കാഴ്ചകളും ശ്രദ്ധയിൽനിന്ന് മാറ്റി നിർത്തിക്കൊണ്ട് ഏകാഗ്രമായ ഭാവനയെ പരമാവധി ഉദ്ദീപിപ്പിക്കുന്ന വിധത്തിലാണ് കഥകളി അവതരിപ്പിക്കുന്നത്. ഇവിടെ വിളക്കുണ്ട് , പക്ഷേ, വിളക്കിന്റെ പ്രകാശമില്ല. കഥകളിയുണ്ട്, എന്നാൽ, കാണുന്നത് മറ്റ് ഒരുപാട് അലങ്കോലമായ കാഴ്ചകളാണ്. ചുരുക്കത്തിൽ, കഥകളിയുടെ ആത്മാവിന് കത്തി വെക്കുന്ന ഒരു പ്രദർശനം.

Sunday, September 11, 2022

പുസ്തകപരിചയം: Afterlives - Abdulrazak Gurnah

2021ലെ നോബൽ പുരസ്കാരജേതാവായ അബ്ദുറസാക്ക് ഗുർണയുടെ Afterlives എന്ന നോവൽ വളരെ പ്രതീക്ഷയോടെയാണ് വാങ്ങി വായിച്ചത്. എന്നാൽ, വിചിത്രമെന്നു പറയട്ടെ, തീർത്തും നിരാശാജനകമായിരുന്നു ഫലം. വികലവും അനുപാതരഹിതവുമായ ഒരു ഘടനയാണ് നോവൽ ഉടനീളം പുലർത്തുന്നത്. 
20ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് കഥ നടക്കുന്നത്. ഒന്നാം ലോകയുദ്ധത്തിൽ കിഴക്കനാഫ്രിക്കയിലെ ജർമ്മൻ/ബ്രിട്ടീഷ് സംഘർഷങ്ങൾ കഥയ്ക്ക് പശ്ചാത്തലമൊരുക്കുന്നു.
ആദ്യം ഖലീഫ എന്ന ഒരു ഇന്ത്യൻ വംശജന്റെ ജീവിതം പിന്തുടർന്ന്, അയാൾ കിഴക്കനാഫ്രിക്കയിലെ ഒരു കച്ചവടക്കാരന്റെ ചെറിയ കമ്പനിയിൽ ചേരുന്നതും  അയാളുടെ സംരക്ഷണത്തിൽ ജീവിച്ചിരുന്ന സഹോദരി മരിച്ചപ്പോൾ അനാഥയായ അവരുടെ മകൾ ആഷയെ കച്ചവടക്കാരന്റെ പ്രേരണയിൽ വിവാഹം ചെയ്യുന്നതും മറ്റും വിവരിക്കുന്നു. കച്ചവടക്കാരൻ മരിക്കുമ്പോൾ മകൻ നാസർ കമ്പനിയുടെ ചുമതല ഏറ്റെടുക്കുന്നു. അവരുടെ വീടിനടുത്ത വീട്ടിലാണ് ഖലീഫയുടെ കുടുംബവും താമസിക്കുന്നത്. 
പിന്നെ, ഇല്യാസിന്റെ കഥയായി. ഒരു ശുപാർശക്കത്തുമായി വരുന്ന അയാൾക്ക് ഒരു ജർമ്മൻകമ്പനിയിൽ ജോലി കിട്ടുന്നു. കുടുംബത്തിൽ രക്ഷിതാക്കൾ മരിച്ചപ്പോൾ ഒറ്റയ്ക്കായ ആഫിയ എന്ന സഹോദരിയെ ഒരു ബന്ധുവിന്റെ കൂടെയാണ് പാർപ്പിച്ചിരുന്നത്. എന്നാൽ, ബന്ധു അവളോടു ക്രൂരമായി പെരുമാറുകയും ദ്രോഹിക്കുകയും ചെയ്യുന്നു. ഖലീഫയുമായി സൗഹൃദത്തിലായ ഇല്യാസ് ഈ വിവരങ്ങളെല്ലാം പറഞ്ഞപ്പോൾ അവളെ തന്റെ കൂടെ താമസിക്കാനനുവദിക്കുന്നു.
പെട്ടെന്ന് ഒരു ബോധോദയംപോലെ ഇല്യാസ് കമ്പനിയിലെജോലിയുപേക്ഷിച്ച് ജർമ്മൻ സൈന്യത്തിൽ ചേരാൻ പോകുന്നു. പിന്നീട് അയാളെപ്പറ്റി നോവലവസാനംവരെ യാതൊരു വിവരവുമില്ല. എന്നാൽ, യുദ്ധകാലത്ത് അയാൾ ആ പ്രദേശത്തെല്ലാമുണ്ടായിരുന്നു എന്ന് നോവലിന്റെ അവസാനത്തിൽ പറയുന്നുണ്ട്. 
പിന്നീട് വരുന്നത് ജർമ്മൻ സൈന്യത്തിൽ ഒരു പ്രാദേശിക സൈനികനായ ഹംസയുടെ കഥയാണ്. സുദീർഘമായ ജർമ്മൻ/ബ്രിട്ടീഷ് യുദ്ധവിവരണമാണ് തുടർന്നുള്ള അദ്ധ്യായങ്ങളിൽ. അയാൾ ഉന്നത സൈനികോദ്യോഗസ്ഥന്റെ പ്രീതി നേടിയെടുക്കുകയും അദ്ദേഹം കുറേശ്ശെയായി അയാളെ ജർമ്മൻ ഭാഷ പഠിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം മറ്റൊരു കീഴുദ്യോഗസ്ഥനെ അസൂയാലുവാക്കുന്നു. യുദ്ധാവസാനം തോറ്റു പിൻവാങ്ങവേ ഗ്രൂപ്പിന്റെ തലവൻ അയാളെ വെട്ടി പരിക്കേല്പിക്കുന്നു. ഒരു ജർമ്മൻ ഫാദറും കുടുംബവും അയാളെ ശുശ്രൂഷിച്ചു സുഖപ്പെടുത്തുന്നു. യുദ്ധാനന്തരം സ്വന്തം വീടന്വേഷിച്ചു കണ്ടെത്തുന്നതിൽ പരാജയപ്പെട്ട അയാൾ ഖലീഫയുടെ വീടിന്റെ ഭാഗമായ ഒരു ഷെഡ്ഡിൽ താമസിക്കുകയും പതുക്കെ കമ്പനിയിലെ മരപ്പണിക്കാരനാവുകയും ചെയ്യുന്നു. തുടർന്ന് ഇല്യാസിന്റെ സഹോദരി ആഫിയയുമായി പ്രണയത്തിലാവുന്നു. പരിചയമായി ഏതാനും ദിവസങ്ങൾക്കുള്ളിൽത്തനെ വളരെ നിസ്സാരമായി ആ ഷെഡ്ഡിൽവച്ചുതന്നെ ലൈംഗികബന്ധത്തിലേർപ്പെടുന്നത് സായിപ്പിനെ കടത്തിവെട്ടുന്ന രീതിയായി. പിന്നീട് അവർ വിവാഹം ചെയ്യുകയും ഖലീഫയുടെ വീട്ടിലേക്കു താമസംമാറ്റുകയും ചെയ്യുന്നു. അവർക്ക് ഒരു മകൻ ജനിക്കുകയും അവന് കാണാതായ അമ്മാമൻ ഇല്യാസിന്റെ പേരുതന്നെ നല്കുകയും ചെയ്യുന്നു. അവന്റെ ബാല്യകാലത്തെ സ്വഭാവസവിശേഷതകൾക്കൊന്നും നോവലിൽ വലിയ പ്രസക്തിയില്ല. 
ഇല്യാസ് ഉന്നതവിദ്യാഭ്യാസം നേടുകയും ഗവേഷണാർത്ഥം ജർമ്മനിയിലേക്കു പോവുകയും ചെയ്യുന്നു. അവിടെ വെച്ച് ഗവേഷണത്തിന്റെ ഭാഗമായി തന്റെ അച്ഛനെ ശുശ്രൂഷിച്ച് ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്ന പാതിരികുടുംബത്തെ കണ്ടെത്താൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. തുടർന്ന് തന്റെ അമ്മാമനെ കണ്ടെത്താൻ ശ്രമിക്കുന്നു. ഒടുവിൽ, അയാൾ നാസികളുടെ പിടിയിലാവുകയും കോൺസൻട്രേഷൻ കാമ്പിൽ കൊല്ലപ്പെടുകയും ചെയ്തു എന്ന് മനസ്സിലാവുന്നു.
നോബൽ പ്രൈസ് ലഭിച്ച ഒരു എഴുത്തുകാരനിൽനിന്നുള്ള ഒരു നോവൽ എന്ന നിലയിൽ ഇത് തീർത്തും നിരാശപ്പെടുത്തി. ഒരുപാട് വിവരണങ്ങൾ നോവലിൽ അധികപ്പറ്റായി തോന്നി. വാസ്തവത്തിൽ, നോവലിലെ അവസാനത്തെ അദ്ധ്യായം നിയന്ത്രിതമായി ഒന്ന് വികസിപ്പിച്ചാൽ നല്ല നോവലാവുമായിരുന്നു എന്നു തോന്നിപ്പോകുന്നു.
ദോഷം പറയരുതല്ലോ, പുസ്തകത്തിന്റെ കവറിൽ നിറയെ പത്രപ്രവർത്തക തമ്പുരാക്കന്മാരുടെ സ്തുതിഗീതങ്ങളാണ്. ഇവരുടെയെല്ലാം ആസ്വാദന നിലവാരം അപാരംതന്നെ എന്നല്ലാതെ എന്തു പറയാൻ!
11/9/22

Tuesday, August 23, 2022

പുസ്തകപരിചയം - അശ്വത്ഥാമാവ് (മാടമ്പ് )

പാപഗ്രഹത്തിന്റെ അനന്തരാവകാശി

ഇതിവൃത്തംകൊണ്ടും ശൈലികൊണ്ടും മലയാള ഭാഷയെ ശരിക്കും പിടിച്ചുകുലുക്കിയ രണ്ടു കൃതികളാണ് മാടമ്പിന്റെ അശ്വത്ഥാമാവും ഭ്രഷ്ടും. എന്നാൽ, പൊതുധാരയിൽനിന്ന് വ്യത്യസ്തമായ ജീവിതശൈലികൊണ്ട് പൊതുവെ അല്പം മാറിനില്ക്കുന്ന നമ്പൂതിരിസമുദായത്തെ കേന്ദ്രീകരിച്ചുള്ള അല്പം അസാധാരണ പ്രമേയമായതിനാൽ അവ ശരാശരി നമ്പൂതിരിസമുദായത്തിൽപ്പെട്ടവർതന്നെ അർഹിക്കുന്ന വിധത്തിൽ മനസ്സിലാക്കുകയും അറിഞ്ഞാസ്വദിക്കുകയും ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്. അപ്പോൾപ്പിന്നെ പൊതുസമൂഹത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. 
ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരാർദ്ധം, പ്രത്യേകിച്ചും അറുപതുകളും എഴുപതുകളും, ലോകമാകെത്തന്നെ മാറ്റങ്ങളുടെ സവിശേഷ കാലഘട്ടമായിരുന്നു. അരാജകത്വം, വ്യവസ്ഥാപിതമൂല്യങ്ങളോടുള്ള വെറുപ്പ് പ്രതിഷേധം, ലഹരി, ലൈംഗികത, ഹിപ്പിയിസം, വ്യക്തികളിലേക്കൊതുങ്ങുന്ന അന്തർമുഖത്വം, നിരാശാബോധം, കുറച്ചുകൂടി ഉയർന്നതലത്തിൽ അസ്തിത്വവാദം എന്നിവയെല്ലാം ആ കാലഘട്ടത്തിന്റെ മുഖമുദ്രകളായിരുന്നു. 
അക്കാലത്ത് രചിക്കപ്പെട്ട അശ്വത്ഥാമാവ് എന്ന നോവൽ സ്വാഭാവികമായും ആ കാലഘട്ടത്തിന്റെ സവിശേഷതകളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. എന്നാൽ, അശ്വത്ഥാമാവ് എന്ന നോവലിനെ വേറിട്ടു നിർത്തുന്നത് മാടമ്പ് അത് ആവിഷ്കരിക്കുന്ന സ്വത:സിദ്ധമായ, സ്ഫുടം ചെയ്ത ഭാഷയാണ്. അന്നു വരെ മലയാളം കണ്ടിട്ടില്ലാത്ത, വജ്രത്തിന്റെ മൂർച്ചയുള്ള ഭാഷയാണ് അദ്ദേഹം അശ്വത്ഥാമാവിലും ഭ്രഷ്ടിലും കൈരളിക്കു കാഴ്ചവെക്കുന്നത്. 
ഓണം ഉത്രാടംനാൾ ഗൾഫിലേക്ക് കള്ളലോഞ്ച് കയറാൻ കടൽത്തീരത്തു കാത്തുനില്ക്കുന്ന കഞ്ചുണ്ണിയിൽനിന്നാണ് നോവൽ ആരംഭിക്കുന്നത്. സമ്പൽസമൃദ്ധിയുടെയും സന്തോഷത്തിന്റെയും ദിനമായ തിരുവോണത്തിന്റെ തലേദിവസമാണ് കുഞ്ചുണ്ണി ജീവിതത്തിൽ പരാജയപ്പെട്ട് ഗൾഫിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നത് എന്നതിൽനിന്നുതന്നെ ദുരന്തത്തിന്റെയും വൈരുദ്ധ്യങ്ങളുടെയും സൂചനയാരംഭിക്കുന്നു. കുഞ്ചുണ്ണിയുടെ ചിന്തയിലൂടെയാണ് നോവൽ വികസിക്കുന്നത്. ഒടുവിൽ, കടപ്പുറത്തിന്റെ വർത്തമാനകാലത്തിൽത്തന്നെ നോവൽ അവസാനിക്കുകയും ചെയ്യുന്നു.
സ്ഥലത്തെ അതിസമ്പന്നരായ വല്യേടത്ത് എന്ന ആഢ്യകുടുംബത്തിന്റെ അയൽവാസിയും ആശ്രിതരുമാണ് കുഞ്ചുണ്ണിയുടെ കുടുംബമായ പുല്ലാശ്ശേരി മന. അവിടത്തെ വിവിധങ്ങളായ ജോലികൾ ചെയ്താണ് കുഞ്ചുണ്ണിയുടെ കുടുംബം പുലരുന്നത്.
അവിടത്തെ വല്യമ്പുരിയുടെ മകൾ ഉണ്യേമയോട് സ്വന്തം അനുജത്തിയെന്നപോലെ പെരുമാറുകയും സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നു.
കുഞ്ചുണ്ണിയും സഹോദരന്മാരായ കുട്ടനും അപ്പുവും നല്ലവണ്ണം പഠിച്ച് ഉന്നതവിദ്യാഭ്യാസം സമ്പാദിക്കുന്നു. കുഞ്ചുണ്ണി വല്യേടത്തു വക കോളേജിൽ അദ്ധ്യാപകനാവുന്നു.
താൻപോരിമയുടെ ആ കാലത്താണ് കുഞ്ചുണ്ണിയിലെ നിഷേധിയും അരാജകവാദിയും ഉണരുന്നത്.
ആയിടയ്ക്കാണ് വലിയൊരു ജന്മി കുടുംബത്തിൽനിന്ന് കുഞ്ചുണ്ണി വേളി കഴിക്കുന്നത്. ആദ്യരാത്രിയിൽത്തന്നെ വധുവിന് അപസ്മാരബാധയുണ്ടാവുന്നു. അതു കുഞ്ചുണ്ണിക്ക് വലിയൊരു പ്രഹരമായി.
ക്രമേണ സ്വന്തം കുടുംബത്തെ പാടെ അവഗണിച്ചു കൊണ്ട് കുഞ്ചുണ്ണി മദ്യാസക്തിയിലേക്കും വേശ്യാബന്ധങ്ങളിലേക്കും കൂപ്പുകുത്തുന്നു. അങ്ങനെ അയാൾ ഒരു ദുരന്ത നായകനായി മാറുന്നു.
'പാപഗ്രഹങ്ങൾ പാപസ്ഥാനത്ത് പാപദൃഷ്ടിയോടെ നില്ക്കുമ്പോഴാണ് കുഞ്ചുണ്ണി പിറന്നത്.'
എങ്കിലും അവയുടെ അപഹാരത്താൽ അയാൾ ഗുരുവായി, എഴുത്തുകാരനായി, ബുദ്ധിജീവിയായി ജ്വലിച്ചുനിന്നു.
അമ്മിണിയും രാധയും കാർത്തുവും സിസിലിയും വാറ്റുചാരായവും വിദേശിയും പാപഗ്രഹത്തിന്റെ കരാള കാന്തിയുടെ ആകർഷണത്തിൽ കുടുങ്ങി കുഞ്ചുണ്ണിയുടെ ജീവിതത്തിലരങ്ങേറി.
കാർത്തു മിസ് മേനകയായി. ഉണ്യേമ ഒഴിഞ്ഞു മാറി. ഒടുവിൽ ദാമ്പത്യം തകർന്നു, അർബ്ബുദരോഗിയായി.
രണ്ടു തവണ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ടു.
വലിയ തറവാട്ടിൽ പിറന്നിട്ടും അമ്മ നല്കിയ വീണമാത്രം ആശ്രയമായ അപസ്മാര രോഗിയായ ഭാര്യ ഇട്ടിച്ചിരി നിസ്സംഗയായി എല്ലാറ്റിനും സാക്ഷിയായി. ഒടുവിൽ, എല്ലാവർക്കും ആശ്രയമായി.
പാശ്ചാത്യ അസ്തിത്വദു:ഖിതരെപ്പോലെ കുഞ്ചുണ്ണി ഒറ്റയ്ക്കായിരുന്നില്ല. ജന്മജന്മാന്തര പാപപുണ്യങ്ങൾ, കർമ്മഫലങ്ങൾ അയാൾക്ക് അകമ്പടി സേവിച്ചു. പാപഗ്രസ്തനായി, ചിരംജീവിയായ അശ്വത്ഥാമാവ് തേർ തെളിച്ചു.
അങ്ങനെ അത് പാശ്ചാത്യ അസ്തിത്വവാദത്തിന്റെ ഇന്ത്യൻ പതിപ്പായി മാറി എന്നു പറയാം.
സുന്ദരിമാർക്ക് ആരാധനാമൂർത്തിയായി, പുരുഷന്മാർക്ക് ചതുർത്ഥിയായി. സ്ത്രീകൾക്ക് അഭീഷ്ടം നല്കുന്നതിൽ നിസ്സഹായനായി, പുരുഷന്മാരെ അടിച്ചൊതുക്കി. ചിലപ്പോൾ വാക്കുകൊണ്ട്, ചിലപ്പോൾ മുഷ്ടികൊണ്ട്. സക്കറിയയെ, സത്സംഗം കർത്താവിനെ.
ഉറക്കഗുളികകളെപ്പറ്റി മൂന്നു തവണ പരാമർശമുണ്ടെങ്കിലും ആരും ആത്മഹത്യ ചെയ്യുന്നില്ല, വല്യേടത്തെ വല്യമ്പൂരിയുടെ രണ്ടാംവേളി നങ്ങേമയൊഴിച്ച്. അതോ, ഇല്ലത്തെ സ്വത്തിനവകാശിയായി പുരുഷസന്തതിക്കായി രണ്ടാംവേളി കഴിക്കാൻ വേണ്ടി ആദ്യഭാര്യയെ സൂത്രത്തിൽ ഭ്രഷ്ടാക്കി കൊന്നതിനുശേഷം കൊണ്ടുവന്ന നങ്ങേമ, താനതിനു തയ്യാറല്ല എന്നുറപ്പിക്കാനാണ് അതു ചെയ്തത്.
ഇടയ്ക്ക് എല്ലാം നിർത്തി നല്ല കുട്ടിയാവാൻ ശ്രമിച്ചു. എന്നാൽ, പന്ത്രണ്ടിൽ വ്യാഴം സമ്മതിച്ചില്ല. വീണ്ടും ഇരുട്ടിലേക്കൂളിയിട്ടു.
സാംഖ്യശാസ്ത്രവും ശാങ്കരവേദാന്തവും തമ്മിലൊരു താരതമ്യം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ അനുജൻ അപ്പു അമേരിക്കയിൽ കോളേജദ്ധ്യാപകൻ. കുട്ടൻ ഡോക്ടറായി വടക്കേ ഇന്ത്യയിൽ. അവിടത്തുകാരി ഡോക്ടറെ വിവാഹം ചെയ്തു. അവർ അവരുടെ പാട്ടിനു പോകാൻ തുടങ്ങി. ഒടുവിൽ, വിവാഹമോചനം എന്നുറപ്പിച്ച് കുട്ടൻ. അപ്പോഴും ഇട്ടിച്ചിരിയായിരുന്നു അനുരഞ്ജന ശ്രമത്തിനായി ഒരുങ്ങിപ്പുറപ്പെട്ടത്. വടക്കേ ഇന്ത്യക്കാരി മുണ്ടും വേഷ്ടിയുമുടുത്തു. വാൽക്കണ്ണാടിയും വരക്കുറിയുമായി കറുകമാലയും കണ്മഷിയുമണിഞ്ഞു. കുട്ടൻ തോറ്റു.
ഉണ്യേമയും നങ്ങേമയും ഇട്ടിച്ചിരിയുടെ ചങ്ങാത്തം കൊതിച്ചു. വീണ പഠിച്ചു. അപ്പു അമേരിക്കയിൽനിന്നു വന്ന് അഭിവാദ്യം ചെയ്തു.
കുഞ്ചുണ്ണിക്ക് സന്തതി പിറന്നു. ചെറിയ കുട്ടൻ. ഇട്ടിച്ചിരിക്കും ഉണ്യേമയ്ക്കും മകനായി.
കുഞ്ചുണ്ണി രൗദ്രതാളത്തിൽ ചരിച്ചപ്പോൾ ഇട്ടിച്ചിരി നിസ്സംഗമായി ശമനതാളം സ്വീകരിച്ചു. 
കുഞ്ചുണ്ണി ഇട്ടിച്ചിരിയുടെ വീണാഗാനത്തിനായി കൊതിച്ചു.
ഒടുവിൽ, പുല്ലാശ്ശേരി മനയ്ക്കൽ കുഞ്ചുണ്ണി ഗ്രഹപ്പിഴകൾ സൃഷ്ടിച്ച തന്റെ ജീവിതത്തിൽ പരാജയം ഏറ്റുവാങ്ങി കണ്ടകശ്ശനി തീർക്കാൻ ഏഴാം കടലിനക്കരേയ്ക്ക് യാത്രയാവാനൊരുങ്ങുന്നു. ഹസ്സൻ കുട്ടി എല്ലാം ഏറ്റിട്ടുണ്ട്. അഞ്ഞൂറു രൂപ കൊടുത്താൽ മതി.
ഈ ചെറുകൃതിയിൽ എത്രയെത്ര കഥാപാത്രങ്ങൾ! എല്ലാവർക്കും അവരുടേതായ കഥകളുണ്ട്. അവയെല്ലാം ഏതാനും വാചകങ്ങൾകൊണ്ടോ സൂചനകൾകൊണ്ടോ കോറിയിട്ട്, പരസ്പരം ഇണക്കിച്ചേർത്ത് ചെത്തിമിനുക്കിയ വജ്രംപോലെ മനോഹരമായ ഒരു രചനാശില്പം ഒരുക്കിത്തീർത്ത നോവലിസ്റ്റിന്റെ കരവിരുതും കയ്യടക്കവും അപാരംതന്നെയെന്നേ പറയാനാവൂ. 
കുഞ്ചുണ്ണി എം.എ., എൽ എൽ ബിയിലെ എൽ എൽ ബി അല്പം അധികപ്പറ്റായില്ലേ എന്നു സംശയിക്കേണ്ടിയിരുന്നു. നിയമവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിത്വമാണ് കുഞ്ചുണ്ണി. എൽ എൽ ബി പഠിച്ച കുഞ്ചുണ്ണി ഭാഷാദ്ധ്യാപകനായാണ് ജോലി ചെയ്യുന്നത്. അവസാനത്തെ അദ്ധ്യായത്തിൽ വക്കീൽജോലിയെപ്പറ്റി ഒരു പരാമർശമുണ്ടെന്നതൊഴിച്ചാൽ നോവലിൽ മറ്റെവിടേയും അങ്ങനെയൊരു സൂചനയില്ല. അതേസമയം, സണ്ണിയുടെ ഡബിൾ എം.എയാണ് കുഞ്ചുണ്ണിക്കു കൂടുതൽ യോജിക്കുക എന്നു തോന്നുന്നു.
അതുപോലെ, കുഞ്ചുണ്ണിയോട് കുഞ്ഞിനു വേണ്ടിയുള്ള ആവർത്തിക്കപ്പെടുന്ന അപേക്ഷകൾ അല്പം അതിഭാവുകത്വം നിറഞ്ഞതായിപ്പോയി.
ഇട്ടിച്ചിരിയുടെ കാര്യം അന്വേഷിക്കാൻ വേണ്ടി കോളേജിലെത്തിയ അവരുടെ വൃദ്ധനായ അമ്മാമനോട് 'ഷട്ടപ്പ് , ഗെറ്റ് ഔട്' എന്നു പറയുന്നത് അല്പം അല്പത്തരമായില്ലേ എന്നു സംശയം. അശ്വത്ഥാമാവ് സിനിമയിൽ അത് തിരുത്തി 'നമ്പൂരി ഇപ്പോ പൊയ്ക്കോളൂ' എന്നാക്കിയിട്ടുണ്ട്.
മറ്റൊന്നും രചിക്കാതെ, അശ്വത്ഥാമാവിലൂടെ മാടമ്പ് ആദ്യമായി നേരിട്ട് നോവലിലേക്കു പ്രവേശിക്കുകയായിരുന്നു. അതു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ: പ്രസിദ്ധീകരിക്കുകയും ചെയ്തു.
പിന്നീട്, ഭ്രഷ്ട് അടക്കം ഏതാനും നോവലുകൾ കൂടി രചിക്കുകയും നാടകം സിനിമ, ടി വി അവതരണം, ആനവിജ്ഞാനം എന്നിങ്ങനെ പല മേഖലകളിലേക്കും പടർന്നു പന്തലിക്കുകയും ചെയ്തുവെങ്കിലും അദ്ദേഹത്തിന്റെ മർമ്മസ്ഥാനമായ എഴുത്തിൽ അദ്ദേഹമർഹിക്കുന്ന അംഗീകാരം ലഭിച്ചുവോ എന്നു സംശയമാണ്.
23/8/22

Tuesday, August 16, 2022

പുസ്തകപരിചയം : ജഹനാര - ആത്മകഥ വിവ: എം.എൻ സത്യാർത്ഥി

ദുരന്തത്തിന്റെ ഒരു കരിമേഘപടലം എപ്പോഴും മുഗൾ സാമ്രാജ്യത്തിന്റെ മീതെ തങ്ങിനിന്നിരുന്നു. സാംസ്കാരികമായും സാമ്പത്തികമായും അക്കാലത്തെ, ലോകത്തെത്തന്നെ ഏറ്റവും പ്രബലവും വിപുലവുമായ സാമ്രാജ്യത്വശക്തികളിലൊന്ന് എന്ന നിലയിലും അത്യുന്നതങ്ങളിൽ വിരാജിക്കുമ്പോഴും വിധിവൈപരീത്യത്തിന്റെ കരാളഹസ്തം അതിനെ എപ്പോഴും പിന്തുടർന്നിരുന്നു. ഇന്ത്യ ആക്രമിച്ചു കീഴടക്കിയ എല്ലാ വിദേശശക്തികളിൽനിന്നും വ്യത്യസ്തമായി ഭാരതീയസംസ്കാരത്തെ ഉൾക്കൊണ്ടുകൊണ്ട് അതുമായി ഇണങ്ങിച്ചേരാൻ ശ്രമിച്ചുകൊണ്ട് ഇന്ത്യക്കാരായി ജീവിച്ചുകൊണ്ടാണ് മുഗളന്മാർ ഇന്ത്യ ഭരിച്ചത്. എന്നാൽ, വിചിത്രമെന്നു പറയട്ടെ, മുഗൾ രാജവംശത്തെ നിരന്തരം വേട്ടയാടിയത് പുറംശക്തികളേക്കാൾ രാജകുടുംബത്തിനകത്തു നിന്നുമുയർന്ന ഛിദ്രശക്തികളായിരുന്നു. ഓരോ അധികാരക്കൈമാറ്റവും കുടില തന്ത്രങ്ങളും ചതിയും രക്തച്ചൊരിച്ചിലും അരങ്ങേറിക്കൊണ്ടായിരുന്നു. അതിന്റെ നേർസാക്ഷ്യമാണ് ഷാജഹാന്റെ അന്ത്യകാലത്ത് ആഗ്ര കോട്ടയിൽ ഒപ്പം തടവിൽ കഴിഞ്ഞ അദ്ദേഹത്തിന്റെ മകൾ ജഹനാരയുടെ അനുഭവക്കുറിപ്പുകൾ.
ഷാജഹാൻ ചക്രവർത്തി രോഗബാധിതനായപ്പോൾ മക്കൾക്കിടയിൽ അധികാരത്തിനുവേണ്ടിയുള്ള കിടമത്സരം രൂക്ഷമായി. മൂത്തപുത്രനും കിരീടാവകാശിയുമായ ദാരാ ഷുക്കോവിനെ വഞ്ചനയിലൂടെയും കുടില തന്ത്രത്തിലൂടെയും കീഴടക്കി തലയറുത്ത്, ആഗ്ര കോട്ടയിൽ മകളോടൊപ്പം ബന്ധനസ്ഥനായിരുന്ന പിതാവിന്റെ മുന്നിൽ കാഴ്ചവെച്ചു. ജഹനാരയ്ക്ക് താങ്ങാനാവാത്ത ആഘാതമായിരുന്നു അത്. അതിനെത്തുടർന്നാണ് ഈ എഴുത്ത് തുടങ്ങുന്നത്.
ഇത് പരമ്പരാഗത ശൈലിയിലുള്ള ഒരു ആത്മകഥയാണെന്നു പറയാനാവില്ല. തന്റെ ഏറ്റവുമടുത്ത കുടുംബാംഗങ്ങൾ അധികാരക്കൊതിമൂലം കാട്ടിക്കൂട്ടുന്ന ഘോരമായ ക്രൂരതകളിൽ മനംനൊന്ത് തന്റെ ദുഃഖവും നിരാശയും നിസ്സഹായാവസ്ഥയും അക്ഷരങ്ങളിലേക്കു പകർത്തുകയാണ് ജഹനാര ഇവിടെ ചെയ്യുന്നത്. വസ്തുനിഷ്ഠമായ ജീവിതാഖ്യാനത്തിനു പകരം അവരുടെ ദുഃഖസ്മൃതികളിലൂടെയാണ് വായനക്കാരൻ കടന്നുപോകുന്നത്. ആശാന്റെ ചിന്താവിഷ്ടയായ സീതയെയാണ് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നത്.
അച്ഛനായ ഷാജഹാൻ ചക്രവർത്തിയുടെ വലംകയ്യായി നിന്നുകൊണ്ട് വളരെ വിജയകരമായി രാജ്യകാര്യങ്ങളിൽ ഇടപെട്ടിരുന്ന ജഹനാര ഇപ്പോൾ ആഗ്ര കോട്ടയിൽ അച്ഛനോടൊപ്പം തടങ്ങലിലാണ്.
മുഗൾ സാമ്രാജ്യത്തിന്റെ ഭാവി വാഗ്ദാനമാവുമായിരുന്ന കിരീടാവകാശിയായ മൂത്തപുത്രൻ ദാരാ ഷുക്കോവ് മുഗൾപാരമ്പര്യത്തെ പിന്തുടർന്നുകൊണ്ട് ഭാരതത്തിന്റെ മഹത്തായ പാരമ്പര്യം അംഗീകരിക്കുകയും പഠിക്കുകയും ഹിന്ദുമുസ്ലീം മൈത്രിക്കുവേണ്ടി കഠിനശ്രമം നടത്തുകയും ചെയ്യുന്ന ഒരു മാതൃകാഭരണാധികാരിയാണ്. മാത്രമല്ല, ഉപനിഷത്പോലുള്ള കൃതികൾ പേർഷ്യനിലേക്ക് തർജ്ജമ ചെയ്ത എഴുത്തുകാരൻ കൂടിയാണ്. കൃഷി, തത്വചിന്ത, സംഗീതം ചിത്രകല എന്നിങ്ങനെ പല വ്യത്യസ്ത മേഖലകളിലും അദ്ദേഹത്തിന് ആധികാരിക പാണ്ഡിത്യമുണ്ടായിരുന്നു.
എന്നാൽ, മറ്റു സഹോദരന്മാരായ മുറാദ്, ഔറംഗസേബ്, ഷുജ എന്നിവരെയെല്ലാം എങ്ങിനെയെങ്കിലും പിതാവിൽനിന്ന് ഭരണം തട്ടിയെടുക്കാനുള്ള ചിന്ത മാത്രമാണ് നയിച്ചിരുന്നത്. അതിനാൽത്തന്നെ ദാരയുമായി അവർ ശത്രുതയിലാണ്. അതിൽ വക്രബുദ്ധിയായ ഔറംഗസേബിനും ചെറുതല്ലാത്ത പങ്കുണ്ട്.  അവരിൽ ഏറ്റവും കൂടിലബുദ്ധി ഔറംഗസേബ് തന്നെ! വലിയ മതവിശ്വാസിയും ഭക്തനുമെന്ന പൊയ്മുഖമണിഞ്ഞ് മതത്തെ ഒരു ആയുധമാക്കി കൊടിയ വിശ്വാസവഞ്ചനയും കൂടിലതന്ത്രവും പയറ്റി, ഒരു മനസ്സാക്ഷിയുമില്ലാതെ, മതദ്രോഹവും ദേശദ്രോഹവും പ്രവർത്തിച്ചു അധികാരം കൈക്കലാക്കി മുഗൾ സാമ്രാജ്യത്തിനു അപമാനമായി മാറി ഔറംഗസേബ്. വാസ്തവത്തിൽ, മുഗൾസാമ്രാജ്യത്തിലെ അന്തകവിത്തായിരുന്നു അദ്ദേഹം. മുഗൾ സാമ്രാജ്യത്തിന്റെ അന്ത്യത്തിന്റെ ആരംഭമായിരുന്നു അത്.
ജഹനാര ദാരായ്ക്കു എല്ലാ പിന്തുണയും നൽകിയപ്പോൾ മറ്റൊരു സഹോദരിയായ രോഷൻ ആര കുടിലബുദ്ധിയായ ഔറംഗസേബിനൊപ്പമാണ്.
ഷാജഹാന്റെ സാമന്തനായ രജപുത്ര സേനാനായകൻ ദുലേർ എന്ന് ജഹനാര വിളിക്കുന്ന ഛത്രസാൽ ജഹനാരയുടെ പ്രാണപ്രിയനാണ്. അതേസമയം, ഷാജഹാന്റെ സേനാനായകനായിരുന്ന നജ്വത് ഖാൻ ജഹനാരയെ പ്രണയിക്കുന്നുണ്ടെങ്കിലും ജഹനാര അതു നിരസിക്കുന്നു. ആ പകയിൽ യുദ്ധത്തിനിടയിൽ സ്വപക്ഷക്കാരനായ ഛത്രസാലിനെ വെടിവെച്ചു കൊല്ലുകയും മുറാദാണ് കൊന്നതെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു.
തന്റെ ദുരന്തപര്യാവസായിയായ പ്രണയത്തെക്കുറിച്ച് കരളലിയിക്കുന്ന ഭാഷയിലാണ് ജഹനാര വിവരിക്കുന്നത്. അത് കൃതിയുടെ മുഖ്യ ഭാഗംതന്നെയാണ്.
അധികാരം കാട്ടി പ്രലോഭിപ്പിച്ചും ദാര മതവിരുദ്ധനാണെന്ന് പ്രചരിപ്പിച്ചും മറ്റു സഹോദരന്മാരെ ദാരയ്ക്കെതിരാക്കി. ദാരയുടെ സേനാനായകന്മാരെ വശത്താക്കി യുദ്ധത്തിനിടയിൽ ദാരയുടെ സൈന്യത്തിനിടയിൽ ഭിന്നിപ്പുണ്ടാക്കുകയും ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്ത് യുദ്ധത്തിൽ ദാരയെ തോല്പിച്ചു.
പിതാവ് ഷാജഹാൻ അന്തരിച്ചു എന്ന് കള്ള വാർത്ത പ്രചരിപ്പിച്ചാണ് ദൽഹിയിൽ അധികാരം പിടിച്ചടക്കാൻ സഹോദരങ്ങളെ പ്രലോഭിപ്പിക്കുന്നത്.
ഷാജഹാൻ രോഗബാധിതനായി ആഗ്ര കോട്ടയിൽ വസിക്കുമ്പോൾ ഔറംഗസേബിന്റെ സൈന്യം കോട്ട വളയുകയും ചക്രവർത്തിയെ കൂടെയുണ്ടായിരുന്ന സഹോദരിമാരടക്കം തടവിലാക്കുകയും ചെയ്തു. എന്നിട്ട്, സഹോദരിമാരായ ജഹനാരയോടും രോഷൻ ആരയോടും തന്നോടൊപ്പം വന്നു കൊള്ളാൻ ക്ഷണിച്ചു. ജഹനാര നിരസിച്ചുവെങ്കിലും രോഷൻ ആര ഔറംഗസേബിനോടൊപ്പം ചേർന്നു.
തുടർന്ന്, പണ്ട് രാജാവാക്കാമെന്ന് ഖുറാൻ തൊട്ട് വാക്കുകൊടുത്ത മുറാദിനെ സ്ഥാനാരോഹണത്തിനെന്ന വ്യാജേന ക്ഷണിച്ചു വരുത്തുകയും ചതിയിൽ തടവിലാക്കുകയും ചെയ്തു. ഒടുവിൽ വിഷം കുടിപ്പിച്ച് വധിച്ചു.
താമസിയാതെ, മറ്റൊരു സഹോദരനായ ഷുജയുമായി യുദ്ധം ചെയ്ത് ചതിപ്രയോഗത്തിലൂടെ  തോൽപ്പിച്ചു. പ്രാണരക്ഷാർത്ഥം ബർമ്മയിലേക്കു പലായനം ചെയ്ത ഷുജയെ അവിടത്തെ രാജാവ് പിടികൂടി വധിച്ചു.
സമാനമായ രീതിയിൽ, ദാരയുടെ വിശ്വസ്തനായ സേനനായകനെ പാട്ടിലാക്കി, യുദ്ധത്തിനിടയിൽ കൂറുമാറ്റി ദാരയെ തോല്പിച്ചു. രക്ഷയില്ലാതെ, അദ്ദേഹം പേർഷ്യയിലേക്കു സൈന്യസമേതം പലായനം ചെയ്യുന്നതിനിടയിൽ അഫ്ഘാൻ രാജാവ് പിടികൂടി തടവിലാക്കി. പ്രതിരോധിക്കാൻ ശ്രമിച്ച സൈന്യത്തേയും തടവിലാക്കി.
പിന്നാലെയെത്തിയ ഔറംഗസേബ് അവരെ പിടികൂടി. അതിനിടയിൽ, ഭാര്യ നാദിരാ ബീഗം വജ്രം വിഴുങ്ങി ആത്മഹത്യ ചെയ്തു.
ചങ്ങലക്കിട്ട ദാരയെ ദൽഹിയിലേക്കു കൊണ്ടുപോയി വിചാരണ ചെയ്ത് ബിംബാരാധകൻ, ഇസ്ലാമിന്റെ ശത്രു എന്നീ കുറ്റങ്ങൾ ചുമത്തി ഗളഛേദം ചെയ്ത് വധശിക്ഷ നടപ്പാക്കി. എന്നിട്ട് ആ ശിരസ്സ് വൃദ്ധനും രോഗാതുരനും തടവിലാക്കപ്പെട്ടവനുമായ പിതാവ് ഷാജഹാന്റെ മുന്നിൽ കാഴ്ചവെച്ചു.
ഇങ്ങനെ ഇതിഹാസ സമാനമായ ചരിത്രമാണ് ജഹനാര ഹൃദയഭേദകമായ വിധത്തിൽ രേഖപ്പെടുത്തുന്നത്. ആദ്യം അതെല്ലാം നശിപ്പിക്കാനൊരുങ്ങിയെങ്കിലും പിന്നീട് മനംമാറ്റം വന്ന് ജാസ്മിൻകൊട്ടാരത്തിന്റെ കൽകെട്ടിനടിയിൽ ഒളിപ്പിച്ചു വെച്ചു. 200 വർഷങ്ങൾക്കുശേഷം 1886ൽ ഇന്ത്യയിലെ ചരിത്രസ്ഥലികൾ സന്ദർശിക്കാനെത്തിയ ഫ്രഞ്ചു വനിത ആൻഡ്രിയ ബുട്ടെൻസൺ അതു കണ്ടത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. കാലപ്പഴക്കം കൊണ്ട് കുറേ ഭാഗങ്ങൾ ജീർണ്ണിച്ചു പോയിരുന്നു. ശേഷിച്ച ഭാഗം മാത്രമാണ് നമുക്ക് ലഭ്യമായിട്ടുള്ളത്.
എം.എൻ സത്യാർത്ഥിയുടെ വിവർത്തനത്തിൽപ്പോലും ഭാഷയുടെ ഭാവതീവ്രതയും വശ്യതയും നമ്മെ അതിശയിപ്പിക്കും. ബുദ്ധിമതിയും സംവേദനക്ഷമമായ ഒരു മനസ്സിന്റെ ഉടമയുമായ ജഹനാരയുടെ വ്യക്തിവിശേഷം ഓരോ വാക്കിലും പ്രകടമാണ്. ഇന്നും ആധുനികം എന്നു വിശേഷിപ്പിക്കാവുന്ന ഭാവപ്രപഞ്ചമാണ് ഈ കൃതി കാഴ്ച വെക്കുന്നത്. അപ്പോൾ പേർഷ്യൻ ഭാഷയിൽ അതിന്റെ ഭാവപ്പൊലിമ എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ദു:ഖസാന്ദ്രമായ ഒരു അനുഭൂതിയായി വായനക്കാരെ ഈ കൃതി ചിരകാലം പിന്തുടരുമെന്നതിൽ സംശയമില്ല.
16/8/22

Friday, August 12, 2022

പുസ്തകപരിചയം: The Happiest Man on Earth - Eddie Jacku

The Happiest Man on Earth - Eddie Jacku

ലോകചരിത്രത്തിൽത്തന്നെ മുമ്പൊരിക്കലും കാണാത്ത, നമ്മുടെ പ്രാചീന ചെകുത്താൻ സങ്കല്പങ്ങളെപ്പോലും വെല്ലുന്ന ഒരു മഹാദുരന്തമായിരുന്നു പ്രബുദ്ധമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഇരുപതാം നൂറ്റാണ്ടിലെ ഹിറ്റ്ലറുടെ ജൂത കൂട്ടക്കൊല. ഏതാണ്ട് അറുപതു ലക്ഷം ജൂതന്മാരെയാണ് ലോകത്തെ മുഴുവൻ സാക്ഷി നിർത്തി നിഷ്ക്കരുണം കൊന്നുതള്ളിയത് എന്നാണ് കണക്ക്. എന്നാൽ, ലോകത്തോട് ഈ മഹാ ദുരന്തത്തെപ്പറ്റി പറയാനെന്ന വണ്ണം അപൂർവ്വം ചിലർ, അപാര സഹനശേഷിയും ഇച്ഛാശക്തിയും പിന്നെ ഭാഗ്യവും കൈമുതലാക്കിക്കൊണ്ട് നരകതുല്യമായ പീഡാനുഭവങ്ങളെ അതിജീവിച്ച് ഒരു മഹാത്ഭുതംപോലെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു. അവരിലൊരാളാണ് 2021 ഒക്ടോബറിൽ നൂറ്റൊന്നാമത്തെ വയസ്സിൽ മരിച്ച എഡ്ഡി ജാക്കു.
ഉദ്വേഗഭരിതമായ ഒരു നോവലിനേക്കാൾ വിചിത്രമായിരുന്നു പലരുടേയും ജീവിതം. 
കാണാതായ വാൾട്ടർ ഷെലിഫ് എന്ന ഒരു ജർമ്മൻ കുട്ടിയുടെ തിരിച്ചറിയൽ രേഖയുപയോഗിച്ച് ആൾമാറാട്ടത്തിലൂടെയായിരുന്നു എഡ്ഡി ജാക്കുവിന്റെ കോളേജ് വിദ്യാഭ്യാസം. ഗൃഹാതുരത്വം സഹിക്കാനാവാതെ അവധിയിൽ വീട്ടിലെത്തിയപ്പോൾ കുടുംബം അപ്രത്യക്ഷമായിരുന്നു. മാത്രമല്ല, ഉടൻതന്നെ എഡ്ഡിയും ജർമ്മൻ പോലീസിന്റെ പിടിയിലായി. ഒടുവിൽ, ബുച്ചൻവാൾഡ് ക്യാമ്പിലേക്കയക്കപ്പെട്ടു. അവിടെ നിന്ന് വിടുതൽ നേടി അച്ഛനോടൊപ്പം രഹസ്യമായി ജർമ്മനി വിട്ടു.
ബൽജിയത്തിലെത്തിയ കുടുംബം വീണ്ടും പിടിക്കപ്പെട്ടു. ഒടുവിൽ, ഓഷ് വിറ്റ്സ് ക്യാമ്പിലെത്തി. അച്ഛനുമമ്മയും അവിടെ ഗ്യാസ് ചേംബറിൽ കൊല്ലപ്പെട്ടു. എല്ലായിടത്തും തന്റെ എഞ്ചിനീയറിങ് വൈദഗ്ദ്ധ്യം അദ്ദേഹത്തിനു തുണയായി. കൊലയറയിലേക്ക് ആനയിക്കപ്പെടുന്നതിനു പകരം കൊലയറകളിലേക്കുള്ള വിഷവാതക നിർമ്മാണ മെഷിനറികളുടെ പ്രവർത്തന സംബന്ധമായ വിദഗ്ദ്ധ ജോലികളിൽ നിയോഗിക്കപ്പെട്ടു. പട്ടിണി കിടന്നും കഠിനാദ്ധ്വാനം ചെയ്തു. 
യുദ്ധാവസാനത്തിൽ, തടവുകാരെ ജോലിക്കു കൊണ്ടുപോകുന്നതിനിടയിൽ ചാടി രക്ഷപ്പെട്ട് അമേരിക്കൻ സൈന്യം രക്ഷപ്പെടുത്തി വേണ്ട ചികിത്സ നല്കി അദ്ദേഹത്തെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. സഹോദരിയും ഉറ്റസുഹൃത്തായ ഒരു ജർമ്മൻകാരനും രക്ഷപ്പെട്ടു. എഡ്ഡി വിവാഹിതനായി കുടുംബ സമേതം ആസ്ട്രേലിയയിൽ ജീവിതം കെട്ടിപ്പടുത്തു.
വളരെക്കാലം തന്റെ ദുരിതം നിറഞ്ഞ ജീവിതത്തെപ്പറ്റി തീർത്തും മൗനം ദീക്ഷിച്ച അദ്ദേഹം സ്വന്തം മാതാപിതാക്കളുടെ ഓർമ്മയിൽ മൗനം വെടിയാൻ തീരുമാനിച്ചു.
അങ്ങനെ ലോകം മുഴുവൻ സഞ്ചരിച്ച് ഹതാശരായവർക്ക് സാന്ത്വനം നല്കുന്ന പ്രഭാഷണങ്ങളിൽ മുഴുകി.
അങ്ങനെ, ലോകത്തിലെ ഏറ്റവും സന്തോഷ വാനായ മനുഷ്യൻ താനാണെന്നു പ്രഖ്യാപിച്ചു കൊണ്ട്, സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം രാക്ഷസസമാനനായ ഹിറ്റ്ലറെ തറപറ്റിച്ചു എന്നു പറയാം.
തന്റെ നൂറാമത്തെ വയസ്സിൽ The Happiest Man on Earth എന്ന പുസ്തകം രചിച്ചു ലോകത്തിനു സമർപ്പിച്ചു.
2021ൽ നൂറ്റൊന്നാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.
13/8/22

Monday, August 8, 2022

ദീർഘായുസ്സ്

അതിദീർഘായുസ്സ് രണ്ടു വ്യത്യസ്ത വിധത്തിൽ നമ്മെ വരവേല്ക്കാം. ഒന്നുകിൽ, പണ്ട് നിഷേധിക്കപ്പെട്ട അവസരങ്ങളും അംഗീകാരങ്ങളും നമ്മെത്തേടി വരാം. അല്ലെങ്കിൽ, നാം അപ്രസക്തരും കാലഹരണപ്പെട്ടവരും പരിഹാസ്യരുമായി വിസ്മൃതിയിലേക്കു മറയാം.

Sunday, August 7, 2022

അപ്പോളോ ഒന്നും സോയൂസ് ഒന്നും

ചാന്ദ്രദൗത്യത്തിന്റെ ഭാഗമായ അമേരിക്കയുടെ അപ്പോളോ ഒന്നും റഷ്യയുടെ സോയൂസ് ഒന്നും വൻ ദുരന്തമായിരുന്നു. രണ്ടിന്റെ പിന്നിലും അല്പം അഹന്തയും വികട ബുദ്ധിയും പ്രകടമായിരുന്നു.
ആദ്യത്തേത്, വിയറ്റ്നാം യുദ്ധത്തിലും കറുത്തവരോടുള്ള മനുഷ്യാവകാശ പ്രശ്നങ്ങളിലുമുണ്ടായ നാണക്കേടിൽനിന്നു ലോകശ്രദ്ധയകറ്റാൻ ഒരു സൂത്രപ്പണി എന്ന നിലയ്ക്കാണ് അരങ്ങേറിയത്. അതിനായി തെരഞ്ഞെടുത്ത മൂന്നു ബഹിരാകാശ സഞ്ചാരികളെ പരിശീലനത്തിന്റെ ഭാഗമായി പേടകത്തിൽ കയറ്റിയിരുത്തിയതായിരുന്നു. അതിനുമുമ്പുതന്നെ പേടകത്തിൽ എന്തോ അസാധാരണമായ മണമുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. അതു പ്രശ്നമില്ലെന്നായിരുന്നു അതേപ്പറ്റി പഠിച്ച സമിതിയുടെ ശുപാർശ. ബഹിരാകാശസഞ്ചാരികൾക്കും ആ മണം അനുഭവപ്പെട്ടു. ഏതായാലും പേടകത്തിൽ ഇരിപ്പുറപ്പിച്ച് അധികം താമസിയാതെ അകത്ത് തീയാളുകയും നൊടിയിടയിൽ പേടകം സഞ്ചാരികളോടുകൂടി കത്തിയമരുകയും ചെയ്തു.
അടുത്ത ഊഴം റഷ്യയുടേതായിരുന്നു. 
അമേരിക്കയ്ക്കു മുമ്പേ ചന്ദ്രനിലിറങ്ങണം എന്ന തീരുമാനത്തിലായിരുന്നു സോയൂസ്-1ന്റെ നിർമ്മാണം. 
വിക്ഷേപണത്തിനുമുമ്പ് അതിൽ ഇരുന്നൂറോളം സാങ്കേതികപ്രശ്നങ്ങൾ വിദഗ്ദ്ധ പരിശോധനാസമിതി കണ്ടെത്തുകയും വിക്ഷേപണം മാറ്റിവെക്കണമെന്നു നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ലെനിന്റെ ജന്മദിനത്തിൽത്തന്നെ വിക്ഷേപണം നടക്കണമെന്ന ഉന്നതരുടെ ഉറച്ച തീരുമാനപ്രകാരം വിക്ഷേപണം മുൻ നിശ്ചയ പ്രകാരം തന്നെ മുന്നോട്ടു പോവുകയായിരുന്നു. വിക്ഷേപണം നടന്ന് അധികം താമസിയാതെ അതിലെ സോളാർ പാനലുകൾ പ്രവർത്തിക്കുന്നില്ല എന്നു കണ്ടെത്തി. ഇത് പേടകത്തിനാവശ്യമായ വൈദ്യുതി ലഭിക്കാത്ത അവസ്ഥയുണ്ടാക്കി. അതിനാൽ, പദ്ധതി ഉപേക്ഷിച്ച് ഭൂമിയിലേക്കു മടങ്ങാൻ ബഹിരാകാശസഞ്ചാരിക്ക് നിർദ്ദേശം നൽകി. അതുപ്രകാരം അടിയന്തര സംവിധാനമുപയോഗിച്ച് പേടകം തിരിച്ചുവിട്ടു. ഭൂമിയോടടുക്കവേ പതിവുപോലെ പാരച്യൂട്ട് പ്രവർത്തിപ്പിച്ചു. എന്നാൽ, അനുബന്ധ പാർച്ചൂട്ട് തുറന്നെങ്കിൽ മുഖ്യമായ പാരച്ചൂട്ട് തുറന്നില്ല. താമസിയാതെ പേടകത്തിന് തീപിടിക്കുകയും ആകെ കത്തിക്കരിഞ്ഞ ഒരു പിണ്ഡമായി നിലം പതിക്കുകയും ചെയ്തു. ഒടുവിൽ, പേടകത്തിൽനിന്ന് പുറത്തെടുത്തത് സഞ്ചാരിയുടെ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടമായിരുന്നു.

-സഫാരി ടി വി മിഷൻ സ്പേസ്
7/8/22




Friday, August 5, 2022

August 6 - Hiroshima Day

August 6 - Hiroshima Day. Totally unwarranted crime against humanity almost at the end of 2nd World War. As if that was not enough, just after two days without any clear idea of the situation in the aftermath, another crime was perpetrated in Nagasaki. And the world just watched impotently... What a shame!

Wednesday, August 3, 2022

പുസ്തകപരിചയം - യവ്ജനി സംയാറ്റിന്റെ വി (We- Yavgeny Zamyatin)

റഷ്യൻ സാഹിത്യകാരൻ യവ്ജനി സംയാറ്റിന്റെ പ്രസിദ്ധമായ നോവലാണ് വി (We). കമ്മ്യൂണിസ്റ്റ് റഷ്യയിലെ അവസ്ഥയ്ക്കു നേരെയുള്ള ഒരു കണ്ണാടിപോലെ, സാങ്കേതികവിദ്യയും അതിലൂടെ മനുഷ്യനെ മൊത്തമായി കീഴടക്കിക്കൊണ്ട് ഭരിക്കുന്ന ഒരു നേതാവു മടങ്ങുന്ന ഒരു ഭരണസംവിധാനം നിലനില്ക്കുന്ന വിദൂരഭാവിയിലെ അവസ്ഥയെ കേന്ദ്രീകരിച്ചുള്ള ഈ നോവൽ റഷ്യയിൽ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ഇംഗ്ലീഷ് പരിഭാഷയായി അമേരിക്കയിലാണ് പുറത്തിറങ്ങുന്നത്. 
പുറത്തു കടക്കാനാവാത്തവിധം ഒരു ഹരിത മതിലിനകത്ത് അടയ്ക്കപ്പെട്ട സമൂഹത്തിന്റെ സ്വകാര്യതയടക്കം സർവ്വവും ഒരു സ്വേച്ഛാധിപത്യശക്തി കയ്യാളുന്ന വ്യവസ്ഥയാണ് അവിടെ നിലനില്ക്കുന്നത്. 
അവിടെ ഓരോ വ്യക്തിക്കും പേരിനു പകരം ഒരു സംഖ്യയാണ് നല്കപ്പെട്ടിരിക്കുന്നത്. ഉദാഹരണത്തിന്, കഥാനായകന്റെ പേർ D-503 എന്നാണ്.
ഗോളാന്തരജൈത്രയാത്രയ്ക്കു വേണ്ടിയുള്ള ഇന്റഗ്രൽ എന്ന പേരിലുള്ള ഒരു ബഹിരാകാശവാഹനം നിർമ്മിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നോവൽ പുരോഗമിക്കുന്നത്. അതിന്റെ നിർമ്മാണച്ചുമതലയുള്ള വ്യക്തി D-503ന്റെ രേഖകളിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്.
D 503 യെ കേന്ദ്രീകരിച്ച് ഒരു ത്രികോണ പ്രേമവും രണ്ടാമത്തെ കാമുകി ഉൾപ്പെടുന്ന മെഫി എന്ന സംഘം നയിക്കുന്ന നിലവിലുള്ള വ്യവസ്ഥയെ തകർക്കാനുള്ള ശ്രമവുമെല്ലാം അരങ്ങേറുന്നു. സ്വേച്ഛാധിപത്യ വ്യവസ്ഥ തകരുന്നതിന്റെ സൂചനയോടെയാണ് നോവലവസാനിക്കുന്നത്.
നിർഭാഗ്യകരമെന്നു പറയട്ടെ, അടുത്ത കാലത്ത് വായിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മടുപ്പിക്കുന്ന ഒരു നോവലായാണ് ഇത് അനുഭവപ്പെട്ടത്. ആഖ്യാനത്തിലെ അവ്യക്തത, ദുർഗ്രാഹ്യത, ബുദ്ധിജീവി വിവരണങ്ങൾ എന്നിങ്ങനെ വായന വളരെ ദുഷ്ക്കരമാവുന്നു. മറ്റു സ്രോതസ്സുകളിലൂടെ നോവലിനെപ്പറ്റി മനസ്സിലാക്കിയതിനുശേഷം വായിക്കുകയാണെങ്കിൽ ഒരു പക്ഷേ, നോവൽ ആസ്വദിക്കാൻ കഴിയുമായിരിക്കും.


Sunday, July 31, 2022

ഭഗത് സിങ്ങിന്റെ അബദ്ധം

1929 ഏപ്രിൽ 8ന് സെൻട്രൽ അസംബ്ലിയിൽ ജനവിരുദ്ധ നിയമങ്ങൾ പാസ്സാക്കിക്കൊണ്ടിരിക്കുന്ന വേളയിലാണ് മുൻകൂട്ടി ആസുത്രണം ചെയ്തതുപ്രകാരം ഭഗത് സിങ്ങും ബടകേശ്വർ ദത്തും സന്ദർശക ഗാലറിയിൽനിന്ന് ഔദ്യാഗിക അംഗങ്ങളുടെ ഭാഗത്തേക്ക് രണ്ടു ചെറു ബോംബുകൾ എറിഞ്ഞത്. വളരെ ശക്തി കുറഞ്ഞ ബോംബുകൾ മാരകമായ ആഘാതമുണ്ടാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല. തുടർന്നുളള ബഹളത്തിൽ പിടി കൊടുക്കാതെ രക്ഷപ്പെടാൻ എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും അതിനു ശ്രമിക്കാതെ മുദ്രാവാക്യം വിളിച്ചുകൊണ്ട് രണ്ടു പേരും പോലീസിനു പിടി കൊടുക്കുകയാണ് ചെയ്തത്. അതു ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ അനന്യമായ ഒരു ദുരന്തമായി ഭവിച്ചു.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയ രണ്ടു സ്വയംകൃതാനർത്ഥങ്ങളാണ് ഇവിടെ സംഭവിച്ചത്.
ബോംബെറിയാനുറച്ച് നിയമ നിർമ്മാണ സഭയിലെ സന്ദർശക ഗാലറിയിൽ കയറിക്കൂടിയ ഇവർ കാര്യമായ അപായമൊന്നുമുണ്ടാക്കാത്ത ചെറു ബോബ് ഉപയോഗിച്ചത് വിചിത്രമെന്നേ പറയാനാവൂ. ജാലിയൻവാലാബാഗ് പോലെ നിഷ്കരുണമായ എത്രയോ കുടിലമായ കൊലകളും കൊള്ളകളും ചെയ്തുകൂട്ടിയ ബ്രിട്ടീഷ് കാപാലികർക്ക് നല്ലൊരു മറുപടി കൊടുക്കാൻ കിട്ടിയ സുവർണ്ണാവസരമാണ് ഇതിലൂടെ കളഞ്ഞു കളിച്ചത്.
മുമ്പ് 1928 ഒക്ടോബർ 3ന് ലാലാ ലജ്പത് റായിയെ മർദ്ദിച്ചുകൊന്ന ബ്രിട്ടീഷ് പോലീസുദ്യോഗസ്ഥൻ ജെ എ സ്കോട്ടിനെ വെടിവെച്ചു കൊല്ലാനുള്ള ശ്രമത്തിൽ അസ്സിസ്ററൻറ്റായ ജോൺ സാണ്ടേഴ്സിനെ (സ്കോട്ട് അന്ന് അവധിയായതിനാൽ രക്ഷപ്പെട്ടു) വധിച്ച് പിടികൊടുക്കാതെ സമർത്ഥമായി രക്ഷപ്പെട്ടിരുന്നു ഭഗത് സിങ്. 
എന്നാൽ, ഇവിടെ തികച്ചും ആത്മഹത്യാപരമായി, ഗുരുരമായ ഒരു ഭീകരപ്രവർത്തനം നടത്തിയിട്ടും, രക്ഷപ്പെടാൻ അവസരമുണ്ടായിട്ടും ആദർശത്തിന്റെ പേരിൽ പിടികൊടുക്കാൻ തീരുമാനിച്ചത് സാമാന്യയുക്തിയനുസരിച്ച് അസംബന്ധമെന്നേ പറയാനാവൂ. ജാലിയൻവാലാബാഗിലും മറ്റും നടന്ന സംഭവത്തിലൂടെ വെളിപ്പെട്ട സായിപ്പിന്റെ നിഷ്ഠൂരമായ തനിനിറം ശരിക്കും മനസ്സിലാക്കിയിരുന്ന ഒരു പോരാളിയായിരുന്നു ഭഗത് സിങ് എന്നോർക്കണം. 
ഇതോടെ സാണ്ടേഴ്സിനെ കൊന്നതിലെ പങ്കും വെളിപ്പെട്ടു. ചുരുക്കത്തിൽ, രണ്ടു പേരേയും വധശിക്ഷക്കു വിധിക്കുകയും 1931 മാർച്ച് 23ന് പ്രതിഷേധവുമായി ഇരമ്പിയെത്തിയ വൻ ജനാവലിയെ നുണ പറഞ്ഞു വഞ്ചിച്ചുകൊണ്ട് രഹസ്യമായി  ശിക്ഷ നടപ്പിലാക്കുകയും ചെയ്തു. 
വധിക്കപ്പെടുമ്പോൾ വെറും 23 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന, ഒരുപാട് ജീവിതം ഭാക്കിയുണ്ടായിരുന്ന ഭഗത് സിങ്ങിന്റെ വിയോഗം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമായി മാറി.
1/8/22

Friday, July 29, 2022

ചതുരംഗം

1927ൽ ആരംഭിച്ച ചെസ്സ് ഒളിംപ്യാഡ് ഇക്കൊല്ലം ആദ്യമായി ഇന്ത്യയിൽ അരങ്ങേറുന്നു. എന്നാൽ, നൂറ്റാണ്ടുകളായി ഇവിടെ ഈ കളി ചതുരംഗം എന്ന പേരിൽ അല്പം വ്യത്യസ്ത രൂപത്തിൽ നിലനിന്നിരുന്നു. പാശ്ചാത്യർ അതു തട്ടിയെടുത്തതോടെ ചതുരംഗം നാശോന്മുഖമായി. ഇന്ത്യയിൽ എവിടെയെങ്കിലും ഇപ്പോൾ ചതുരംഗ മത്സരം നടക്കുന്നുണ്ടോ?

അപ്പോളോ-1

60കളിൽ വിയറ്റ്നാം യുദ്ധത്തിലെ അപമാനകരമായ പങ്കും അഭ്യന്തരമായ കറുത്തവരുടെ മനുഷ്യാവകാശ സമരങ്ങളുമെല്ലാo കൂടി നാണം കെട്ട യു എസ് അതിൽനിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാൻ 1967ൽ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു അപ്പോളോ-1. ചന്ദ്രനിലിറങ്ങാനുള്ള പദ്ധതിയുടെ തുടക്കം എന്ന നിലക്കായിരുന്നു അത്. പ്രതീക്ഷിച്ചതുപോലെ പത്രങ്ങളല്ലാം അതേറ്റുപിടിക്കുകയും ചെയ്തു. Edward White, Gus Grissum, Roger B Chafee എന്നിവരായിരുന്നു അതിലെ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ടവർ. പേടകത്തിന്റെ നിർമ്മാണത്തിനുശേഷം പരിശീലനത്തിന്റെ ഭാഗമായി എല്ലാ സജ്ജീകരണങ്ങളോടുകൂടി, എന്നാൽ, റോക്കറ്റിലെ ഇന്ധനം നിറയ്ക്കാതെ പേടകത്തിൽ കയറി.
അതിനുമുമ്പ് നടത്തിയ പരിശോധനയിൽ അകത്ത് എന്തോ ദുർഗന്ധമുണ്ടെന്ന് കണ്ടെത്തി. വീണ്ടും വിശദമായ വിദഗ്ധപരിശോധനയ്ക്കുശേഷം പ്രശ്നമൊന്നുമില്ലെന്ന നിഗമനത്തിലെത്തിയിരുന്നു.
അങ്ങനെ, മൂന്നു പേരും കയറിയിരുന്നതിനുശേഷം (അവർക്കും മണം അനുഭവപ്പെട്ടിരുന്നു) അല്പം കഴിഞ്ഞപ്പോൾ പേടകത്തിനകത്തെ പ്രാണവായുവിന്റെ അളവ് ക്രമാതീതമായി ഉയരുകയും പെട്ടെന്ന് അകത്ത് തീനാളങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. നൊടിയിടയിൽ പേടകത്തിലാകെ തീ ആളിപ്പടരുകയും അഗ്നിശമനശ്രമങ്ങൾ വിഫലമായതിനാൽ മൂന്നുപേരും അകത്തു കുടുങ്ങി വെന്തുമരിക്കുകയും ചെയ്തു.
- സഫാരി ടിവി മിഷൻ സ്പേസ്
30/7/22

Wednesday, July 20, 2022

ആൻ ഫ്രാങ്ക്

ആൻ ഫ്രാങ്ക്

സഫാരി ടിവിയിൽ ഹിസ്റ്ററി എന്ന പരമ്പരയിൽ   24 ഭാഗങ്ങളായി പ്രക്ഷേപണം ചെയ്ത ആൻ ഫ്രാങ്കിന്റെ ചരിത്രം ഇന്നലെ അവസാനിച്ചു. എത്ര ഹൃദയഭേദകമായ ഒരു ജീവിതം! ജർമ്മനിയിൽ സമ്പന്നമായ ജൂത വണിക് കുടുംബത്തിൽ 1929ൽ ഓട്ടോ ഫ്രാങ്കിന്റേയും എഡിത് ഫ്രാങ്കിന്റേയും മകളായി ജനിച്ച ആൻ ഫ്രാങ്ക് 1945 ൽ വെറും 15 വയസ്സിൽ നാസി ക്യാമ്പിൽ അസുഖ ബാധിതയായി മരിച്ചു. മൂത്ത സഹോദരി മാർഗറ്റ് ഫ്രാങ്കും അതേ വിധി പങ്കിട്ടു.
വിധിവൈപരീത്യമെന്നു പറയാം, ആനിന്റെയൊപ്പമാണ് ഹിറ്റ്ലറും നാസിസവും വളർന്നത്. ഹിറ്റ്ലറുടെ ജർമനിയിൽ ക്രമേണ വളർന്നുവന്ന ജൂതവിരോധവും പീഡനങ്ങളും അസഹ്യമായപ്പോൾ കുടുംബം നെതർലാന്റിലേക്ക് കുടിയേറി. അവിടെ ജ്യൂസ് നിർമ്മാണക്കമ്പനി കെട്ടിപ്പടുത്തു. എന്നാൽ, അധികം താമസിയാതെ ഹിറ്റ്ലർ നെതർലാന്റ് ആക്രമിച്ച് കീഴടക്കിയപ്പോൾ ജർമ്മനിയിലേതിന് സമാനമായ ഭീകരാവസ്ഥ നെതർലാന്റിലും സംജാതമായി. ഓട്ടോ ഫ്രാങ്ക് അമേരിക്കയിലേക്കോ ക്യൂബയിലേക്കോ കൂടിയേറ്റത്തിനു ശ്രമിച്ചുവെങ്കിലും ഫലവത്തായില്ല.
ഒടുവിൽ, മൂത്ത മകൾക്ക് ലേബർ ക്യാമ്പിലേക്ക് നാസികളുടെ വിളി വന്നു. അതോടെ, കുടുംബം ഒന്നടങ്കം ഒളിവിലായി. താൻ നടത്തിവരുന്ന സ്ഥാപനത്തിന്റെ തട്ടിൻപുറത്ത് ഒരു വലിയ ബുക്ക് ഷെൽഫിന്റെ പിന്നിലായിരുന്നു ഒളിസ്ഥലം. അവിടെ വെച്ചാണ് ആൻ പിന്നീട് ലോകപ്രശസ്തിയിലേക്കുയർന്ന ഡയറി എഴുതാൻ തുടങ്ങുന്നത്.
താമസിയാതെ മറ്റൊരു കുടുംബവും ഒരു ഡോക്ടറും അവരുടെ കൂടെ കൂടി.
താഴെ ഓഫീസിലുളള ജോലിക്കാർ ജീവനു ഭീഷണി വകവെക്കാതെ നീണ്ട രണ്ടു വർഷക്കാലം അവർക്കുവേണ്ട എല്ലാ സഹായങ്ങളും അതീവ രഹസ്യമായി ചെയ്തുപോന്നു. എന്നിട്ടും, മറ്റാരോ ഒറ്റിക്കൊടുത്തതിന്റെ ഫലമായി പോലീസ് ഓഫീസ് റെയ്ഡ് ചെയ്യുകയും രണ്ടു ജോലിക്കാരടക്കം എല്ലാവരേയും അറസ്റ്റു ചെയ്യുകയും ചെയ്തു. ഒന്നാം ലോകയുദ്ധത്തിൽ ജർമ്മൻ പട്ടാളത്തിൽ ലഫ്ട്നന്റായി സേവനമനുഷ്ഠിച്ചിരുന്ന ഓട്ടോ ഫ്രാങ്കിന്റെ പട്ടാള വസ്തുക്കൾ കണ്ടിട്ടും പോലീസിന് ഒരു കുലുക്കവുമുണ്ടായില്ല.
അവർ അവിടെ ചിന്നിച്ചിതറിയിട്ട ആനിന്റെ ഡയറി ഒരു ജോലിക്കാരിയാണ് എടുത്ത് സൂക്ഷിച്ചു വെച്ചത്.
തുടർന്ന് വിവിധ ക്യാമ്പുകളിലെ പട്ടിണിയും അസുഖങ്ങളും വൃത്തിഹീനമായ ചുറ്റുപാടുകളുമെല്ലാമായി നരകതുല്യമായ ജീവിതത്തിനൊടുവിൽ ഓരോരുത്തരായി മരണത്തിനു കീഴടങ്ങി. യുദ്ധത്തിനൊടുവിൽ ഓട്ടോ ഫ്രാങ്ക് മാത്രം ജീവിതത്തിലേക്കു തിരിച്ചുവന്നു.
ആനും മാർഗറ്റും അടയ്ക്കപ്പെട്ട ക്യാമ്പ് അവർ മരിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ ബ്രിട്ടീഷ് സൈന്യം മോചിപ്പിച്ചു എന്നത് അവരുടെ ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു.
ഇങ്ങനെ 60 ലക്ഷത്തിലധികം ജൂതന്മാരെ ഒരു സർക്കാർ എല്ലാ വിധ ഔദ്യോഗിക സംവിധാനങ്ങളുമുപയോഗിച്ചു കൊലയറയിലേക്കു നടത്തി, അതും മനുഷ്യൻ ഏറെക്കുറെ പരിഷ്കൃതമനുഷ്യനായി മാറി എന്ന് കരുതപ്പെടുന്ന ഇരുപതാം നൂറ്റാണ്ടിൽ എന്നത് നടുക്കുന്ന വസ്തുതയാണ്. മനുഷ്യചരിത്രത്തിൽ ഇത്രയും ചുരുങ്ങിയ കാലത്തിൽ (ഏതാണ്ട് 10 വർഷം) യുദ്ധമില്ലാതെത്തന്നെ ഇത്രയും ഭീകരമായ ഒരു സംഭവമുണ്ടായിട്ടുണ്ടാവില്ല. എങ്ങനെയാണ് ഒരു പ്രബുദ്ധ നൂറ്റാണ്ടിൽ ഒരു വലിയ മനുഷ്യസമൂഹത്തെ തോക്കുകളുടെ മാത്രം സഹായത്താൽ ആടുമാടുകളെപ്പോലെ നിരന്തരമായി കൊലയറയിലേക്ക് തള്ളിവിടാൻ കഴിഞ്ഞത്? ഇത്രയും കാലം ലോകം എന്തു ചെയ്യുകയായിരുന്നു. പ്രാണരക്ഷാർത്ഥം യൂറോപ്പിൽനിന്ന് പാലസ്തീനിലേക്കും ക്യൂബയിലേക്കും അമേരിക്കയിലേക്കും പലായനം ചെയ്തവരെ തടഞ്ഞ് മനസ്സാക്ഷിയുടെ ഒരു ലാഞ്ഛനപോലുമില്ലാതെ തിരികെയയ്ക്കാൻ ലോകമഹാശക്തികളെന്നു ഊറ്റം കൊള്ളുന്ന ബ്രിട്ടനും അമേരിക്കക്കുമൊക്കെ എങ്ങനെ കഴിഞ്ഞു?
നാസികളുടെ രാക്ഷസീയ ഭീകരതയ്ക്കുമുന്നിൽ ലോകമനസ്സാക്ഷി വിറങ്ങലിച്ചുനിന്നു എന്നതല്ലേ വാസ്തവം? ഇനിയും അങ്ങനെയൊന്നു സംഭവിക്കില്ലെന്നു  ഉറപ്പു പറയാൻ കഴിയുമോ?

18/722

Thursday, June 30, 2022

വായനക്കാർ എഴുതുന്നു: കൊല്ലപ്പെട്ടവർ ജീവിച്ചിരിക്കുന്ന ദേശം

വളരെ പ്രയാസപ്പെട്ടാണ് മധുരാജിന്റെ "കൊല്ലപ്പെട്ടവർ ജീവിച്ചിരിക്കുന്ന ദേശം" എന്ന കരളലയിക്കുന്ന സചിത്രലേഖനം (100:16) വായിച്ചു തീർത്തത്. പ്രബുദ്ധരെന്ന് ഊറ്റം കൊള്ളുന്ന നമുക്ക് എന്തുപറ്റീ? എന്നു മുതലാണ് നമ്മൾ ഇത്ര കഠിനഹൃദയരായത്? കെറെയിലിനുവേണ്ടി ഉറഞ്ഞു തുള്ളുന്ന സർക്കാരിന് വെറും നക്കാപ്പിച്ച സഹായം നല്കി സ്വന്തം ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാൻ കഴിയുന്നതെങ്ങനെ? നിരവധി സമരങ്ങൾ അരങ്ങേറിയിട്ടും എങ്ങനെ അവർക്ക് ഈ മഹാദുരന്തം കണ്ടില്ലെന്നു നടിക്കാൻ കഴിയുന്നു? സ്വന്തം എടുത്തുചാട്ടംകൊണ്ടു മാത്രം മലയിടുക്കിൽ വീണുപോയ ഒരാളെ രക്ഷിക്കാൻ കാട്ടിയ ജാഗ്രതയും കർമ്മവ്യഗ്രതയുംപോലും സർക്കാരിന്റെ അനുമതിയോടെ പ്ലാന്റേഷൻ കോർപ്പറേഷൻ നടത്തിയ ബുദ്ധിശൂന്യവും ദുരുപദിഷ്ടവുമായ ഒരു ക്രൂരതയുടെ ഇരകളായ ഈ ഹതഭാഗ്യരുടെ കാര്യത്തിൽ കൈമോശം വന്നതെന്തുകൊണ്ട്? നമ്മുടെ നന്മമരങ്ങളെല്ലാം എവിടെപ്പോയി ഒളിച്ചു? രാഷ്ട്രീയ വിഷയങ്ങളിൽ ഇളകിമറിയുന്ന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഈ വിഷയത്തിൽ കുറ്റകരമായ മൗനം പാലിക്കുന്നതെന്തുകൊണ്ട്? പ്രബുദ്ധ കേരളത്തിനും ബുദ്ധിമാന്ദ്യം സംഭവിച്ചുവോ? ഭരണാധികാരികൾ അനങ്ങാപ്പാറനയം സ്വീകരിക്കുന്നുവെങ്കിൽവായനക്കാർ എഴുതുന്നു: കൊല്ലപ്പെട്ടവർ ജീവിച്ചിരിക്കുന്ന ദേശം തണലും നല്കാൻ മുന്നോട്ടു വരേണ്ടതാണ്. പ്രബുദ്ധ കേരളത്തിന്റെ പൊയ്മുഖം ഇവിടെ വലിച്ചെറിയപ്പെടുന്നു. കേരളത്തിന്റെ മുഖച്ഛായക്ക് ഇത്രയേറെ തീരാകളങ്കം ഏല്പിച്ച മറ്റൊരു ദുരന്തം കേരളചരിത്രത്തിൽത്തന്നെ അപൂർവ്വമായിരിക്കും. ദശാബ്ദങ്ങളായി ഇവിടെ നടമാടുന്ന ഈ മഹാ ദുരന്തത്തെ മറവിയിലേക്കു തള്ളി വികസനസ്വപ്നങ്ങളിൽ മയങ്ങിക്കിടക്കുന്ന കേരളത്തെ തട്ടിയുണർത്താൻ ഈ ലേഖനത്തിനു കഴിയട്ടെ എന്നാശംസിക്കുന്നു.
30/6/22

Friday, June 17, 2022

ശ്ലോകങ്ങളും ശാസ്ത്രീയസംഗീതവും

ശ്ലോകങ്ങൾ ശാസ്ത്രീയസംഗീത ശൈലിയിൽ ചൊല്ലുന്ന പ്രവണത കൂടിക്കൂടി വരുന്നതായി കാണാം. എന്നാൽ, ഇത് എത്രകണ്ട് അനുകരണീയമാണ് എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
ശ്ലോകങ്ങളുടെ ഈണവും താളവും ശാസ്ത്രീയസംഗീതത്തിൽനിന്നും വ്യത്യസ്തമാണ്. അത് ഓരോ വൃത്തവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിനാൽ, ഒരു ശ്ലോകം ശാസ്ത്രീയസംഗീതശൈലിയിൽ ആലപിക്കുമ്പോൾ വൃത്തത്തിന്റെ സ്വതസ്സിദ്ധമായ സ്വത്വം നഷ്ടപ്പെടുന്നു. സംഗീതാത്മകമായി ശ്ലോകം ചൊല്ലുമ്പോൾ എല്ലാ വൃത്തങ്ങളും ഒരുപോലെയിരിക്കും. അവ തമ്മിലുള്ള വിവേചനം അസാദ്ധ്യമാവുന്നു. ഇത് ഒട്ടും ആശാസ്യമല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
എന്നാൽ, ഇതിനർത്ഥം ശ്ലോകം ഒരിക്കലും സംഗീതാത്മകമായി ആവിഷ്ക്കരിക്കാൻ പാടില്ല എന്നല്ല. ശ്ലോകം ചൊല്ലേണ്ട വേദിയിൽ പരമ്പരാഗത ശ്ലോകശൈലിയിലും സംഗീത വേദിയിൽ സംഗീതാത്മകമായും ചൊല്ലുക എന്നതാണ് കരണീയം.

Wednesday, June 15, 2022

വളരുന്ന ഇസ്ലാമിക തീവ്രവാദം

പാശ്ചാത്യ സമൂഹം കൃസ്തുവിൽ നിന്നകലുന്നു. പണത്തിനു പിന്നാലെ പായുന്നു. എന്തും വിറ്റു കാശാക്കാം. തീവ്രവാദ ഇസ്ലാം ആ ശൂന്യതയിൽ കയറി പിടിമുറുക്കുന്നു. ഇസ്ലാമിക രാജ്യങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ജനങ്ങൾ അവിടേക്ക് കൂടിയുന്നു. തീവ്രവാദികൾ ആയുധം വാങ്ങിക്കൂട്ടുന്നു, ലഹരി മരുന്ന് ശത്രുക്കൾക്കെതിരായി പ്രയോഗിക്കുന്നു. ലോക വൻശക്തികൾ എന്ന് ഊറ്റം കൊള്ളുന്നവർക്ക് ഇവർക്കു മുന്നിൽ അടിയറവു പറയേണ്ടി വരുന്നു. കാരണം, സ്വന്തം നിക്ഷിപ്ത താല്പര്യങ്ങൾക്കു വേണ്ടി ഇവർതന്നെയാണ് തീവ്രവാദികളെ ആയുധവും പണവും നല്കി പോറ്റിവളർത്തുന്നത്. തീവ്രവാദികളേയും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങളേയും ഒറ്റപ്പെടുത്തിക്കൊണ്ടു മാത്രമേ ഇതിനു പരിഹാരം കാണാൻ കഴിയൂ.

Tuesday, May 31, 2022

മാധവിക്കുട്ടിയുടെ മതംമാറ്റം

എന്തൊക്കെ പറഞ്ഞാലും മാധവിക്കുട്ടിയുടെ മതംമാറ്റം അവരെപ്പറ്റിയുള്ള മതിപ്പ് കുറച്ചു എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല. ഒന്നാമതായി, ബുദ്ധിജീവിയും സ്വതന്ത്ര ചിന്തകയുമായിട്ടുപോലും, എല്ലാ മതങ്ങളും അടിസ്ഥാനപരമായി ഒന്നുതന്നെയാണെന്ന ബോധം വയസ്സുകാലത്തുപോലും അവർക്കുണ്ടായില്ല. രണ്ടാമതായി, അവരുടെ സർവ്വസ്വതന്ത്രസ്വത്വത്തിനു ഒരിക്കലും യോജിക്കാത്ത മതമാണ് അവർ തിരഞ്ഞെടുത്തത്. പകരം, കൃസ്തുമതമാണ് അവർ തെരഞ്ഞെടുത്തത് എങ്കിൽ ആർക്കും അതു മനസ്സിലാക്കാം. അതും പോട്ടെ, ഇസ്ലാം മതത്തിന്റെ കാതൽ മനസ്സിലാക്കിയാണ് അവർ മാറിയതെന്ന് കരുതിയാലും കുഴപ്പമില്ല. എന്നാൽ, തീർത്തും അനാവശ്യമായി, അവരുടെ സ്വത്വത്തിനു നേരേ വിരുദ്ധമായി ഇസ്ലാമിന്റെ അങ്ങേയറ്റം യാഥാസ്ഥിതിക രൂപമായ പർദ്ദയിലൊളിക്കാനാണ് അവർ തീരുമാനിച്ചത്. ചുരുക്കം പറഞ്ഞാൽ, ഒരു ബുദ്ധിജീവിയായ അവർക്ക് പരിപക്വമായ വയസ്സുകാലത്തും ഹിന്ദുമതത്തേപ്പറ്റിയോ ഇസ്ലാംമതത്തെപ്പറ്റിയോ, പ്രായോഗികമായ ഏതൊരു മതത്തിന്റെയോ തനിസ്വഭാവം മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്ന വസ്തുത വളരെ സ്പഷ്ടമായി മുഴച്ചു നില്ക്കുന്നു.

Monday, May 16, 2022

വായനക്കാർ എഴുതുന്നു: അപൂർവ്വ ശാസ്ത്രപ്രതിഭ : ഗോപിനാഥൻ കർത്ത

ഹൃദയസ്പൃക്കായ ഒരു വായനാനുഭവമായിരുന്നു കോട്ടയിൽ ഐപ്പ് വർഗ്ഗീസ്, ഇന്ദിര കർത്ത, ജോസഫ് ആന്റണി എന്നിവർ ചേർന്നെഴുതിയ 'മലയാളി അറിയാതെപോയ അപൂർവ്വ ശാസ്ത്രപ്രതിഭ' എന്ന ലേഖനം (100:8). നിരവധി മാദ്ധ്യമങ്ങളിലൂടെ വിവരവിസ്ഫോടനം നടക്കുന്ന ഇക്കാലത്തും ഗോപിനാഥൻ കർത്ത എന്ന ശാസ്ത്രപ്രതിഭയെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തെപ്പറ്റിയും അദ്ദേഹത്തിന്റെ ശാസ്ത്രമേഖലയെക്കുറിച്ചും സാമാന്യം വിശദമായ അറിവു പകരുന്ന വളരെ വിജ്ഞാനപ്രദമായ ഒരു ലേഖനം തന്നെയായിരുന്നു അത്. മാത്രമല്ല, വായനക്കാരിൽ ഒരുപാട് ചിന്തകളുണർത്തുന്ന ഒന്നാണ് ഈ ലേഖനം. ശാസ്ത്രമേഖല പൊതുവെ പാശ്ചാത്യരുടെ കുത്തകയാണെന്ന ഒരു രൂഢമൂലമായ വിശ്വാസം ലോകത്താകമാനം നിലനില്ക്കുന്നു എന്നത് തർക്കമറ്റ സംഗതിയാണ്. അതിനിടയിൽ അത്രയൊന്നും ആധുനിക സൗകര്യങ്ങളില്ലാതെ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്, അസാമാന്യ പ്രതിഭാവിലാസം കാഴ്ചവെക്കുന്ന വ്യക്തിത്വങ്ങൾ അവഗണിക്കപ്പെടുന്നു എന്നത് വളരെ ദു:ഖകരമായ വസ്തുതയാണ്. അങ്ങനെത്തന്നെയാണ് ഇന്ത്യക്ക് ഗോപിനാഥൻ കർത്തയുടെ പേരിലുള്ള, ചുരുങ്ങിയത് ഒരു നോബൽ പുരസ്കാരമെങ്കിലും നഷ്ടപ്പെട്ടത് എന്ന് നിസ്സംശയം പറയാം. അമേരിക്കയിൽ സ്ഥിരതാമസക്കാരനായിട്ടുപോലും ഈ ദുർഗ്ഗതി അദ്ദേഹത്തെ വേട്ടയാടി എന്നത് തീർത്തും അപലപനീയമാണ്. വളരെയേറെ കൊട്ടിഘോഷിക്കപ്പെടുന്ന നോബൽ പുരസ്കാരങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്ന നിക്ഷിപ്ത താല്പര്യങ്ങളിലേക്കും ലേഖനം വെളിച്ചം വീശുന്നു. ഇതൊരു വെല്ലുവിളിയായെടുത്ത്, ഇന്ത്യ ശാസ്ത്രപ്രതിഭകൾക്ക് ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങളും അവസരങ്ങളും നല്കി ശാസ്ത്രമേഖലയെ ലോകോത്തര നിലവാരത്തിലേക്കുയർത്തേണ്ടതിന്റെ ആവശ്യകതയിലേക്കുകൂടിയാണ് ലേഖനം വിരൽ ചൂണ്ടുന്നത്.
ഒടുവിൽ, നമ്മുടെ മുഖ്യധാരാമാദ്ധ്യമങ്ങൾ ശാസ്ത്രസംബന്ധിയായ വിഷയങ്ങൾക്ക് എത്രകണ്ട് പ്രാധാന്യം നൽകുന്നുണ്ട് എന്നതും ചിന്തിക്കേണ്ട വസ്തുതയാണ്. അക്കാര്യത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് വേറിട്ടുനില്ക്കുന്നു എന്നു പറയാൻ വളരെ സന്തോഷമുണ്ട്. ആഴ്ചപ്പതിപ്പിൽ വരുന്ന ശ്രീ ജോസഫ് ആന്റണിയുടേയും മറ്റും ശാസ്ത്രലേഖനങ്ങൾ ഇവിടെ സ്മരിക്കുന്നു. അറിയപ്പെടാത്ത ശാസ്ത്രപ്രതിഭകളെ വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ലേഖനങ്ങൾ ഇനിയും പ്രസിദ്ധീകരിക്കാൻ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രത്യേക താല്പര്യം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
6/5/22
22-25/5/22 ലക്കം (100 : 10 )ൽ പ്രസിദ്ധീകരിച്ചു


Sunday, May 8, 2022

പരിഭാഷ

ഇംഗ്ലീഷ് മീഡിയത്തിന്റെ അതിപ്രസരം കാരണം പുതു തലമുറകൾക്ക് മലയാളം അന്യമാവുന്നു. (ഇംഗ്ലീഷ് പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയുന്നുണ്ടോ? അതുമില്ല). അതുകൊണ്ട് രണ്ടു വാചകങ്ങൾ ചേർത്തെഴുതിയാൽ പ്രശ്നമായി. വാചകങ്ങൾ മൂന്നാം ക്ലാസ്സിലേയും നാലാം ക്ലാസിലേയും പാഠപുസ്തകങ്ങളിലെപ്പോലെ ഒറ്റൊറ്റ വാചകങ്ങളിലെഴുതിയാൽ അതു വിവർത്തനമാവില്ല. മൂല ഗ്രന്ഥകാരനെ അപമാനിക്കലാവും അത്. എന്നു വച്ച് ഇംഗ്ലീഷ് അതേപടി മലയാളത്തിലാക്കുകയുമല്ല. ഭാഷയുടെ സ്വഭാവമനുസരിച്ച് ഔചിത്യബോധത്തോടു കൂടി വിവർത്തനം ചെയ്യുകയാണ് വേണ്ടത്.

Sunday, May 1, 2022

വൈദ്യുതവാഹനങ്ങൾ നേരിടുന്ന വെല്ലുവിളികൾ

വൈദ്യുതവാഹനങ്ങളുടെ കാര്യത്തിൽ ചില ഘടകങ്ങൾകൂടി ഒത്തുവരേണ്ടതുണ്ട്. അടിസ്ഥാന സൗകര്യ വികസനം, അതായത്, വേണ്ടത്ര ചാർജ്ജിങ് സൗകര്യം. അതിൽത്തന്നെ ചാർജ്ജിങ്ങിനെടുക്കുന്ന സമയം. ഇത് അധികം താമസിയാതെത്തന്നെ വരുമെന്നു പ്രതീക്ഷിക്കാം. എന്നാൽ, പ്രധാന പ്രശ്നം ഈ വൈദ്യുതി എവിടെനിന്നു വരുന്നു എന്നതാണ്. ആ വൈദ്യുതി ഉല്പാദനം എത്രകണ്ട് പരിസ്ഥിതിസൗഹൃദപരമാണെന്നതാണ്. ബാറ്ററിയുടെ ആയുസ്സ്, ബാറ്ററി മാറ്റാൻ വേണ്ട ചെലവ് ഇന്ധനച്ചിലവിനെ മറികടക്കുമോ എന്നത് മറ്റൊരു ചോദ്യം. ഏറ്റവും ഒടുവിലായി ബാറ്ററി തീ പിടിക്കുക, പൊട്ടിത്തെറിക്കുക എന്നിങ്ങനെ വാർത്തകൾ വരുന്നു. എന്തായാലും, കാലം അല്പം കൂടി മുന്നോട്ടു പോകുമ്പോൾ ശാസ്ത്രലോകത്തിന്റെ ശ്രദ്ധ വൈദ്യുത വാഹനങ്ങളിലേക്ക് ശക്തമായി കേന്ദ്രീകരിക്കാൻ തുടങ്ങുമ്പോൾ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നു പ്രതീക്ഷിക്കാം. അതിന്റെ ഒരു ദിശ സൗരോർജ്ജവാഹനങ്ങളായിരിക്കാം.

Wednesday, April 27, 2022

അമ്പലങ്ങൾ - ക്ലാസ്സിക്കൽ കലകളുടെ ഈറ്റില്ലം

എല്ലാ ക്ലാസ്സിക്കൽ കലകൾക്കുo വേദിയൊരുക്കി അവയെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നത് അമ്പലങ്ങൾ ഇന്ത്യൻ സംസ്കാരത്തിനും സമൂഹത്തിനും നല്കുന്ന മഹത്തായ സംഭാവനതന്നെയാണ്. പ്രതികൂല സാഹചര്യ ളും കാലത്തിന്റെ വെല്ലുകളികളും മറികടന്ന് ഇവ നൂറ്റാണ്ടുകളായി നിലനിൽക്കുന്നത് മുഖ്യമായും ക്ഷേത്രങ്ങളുടെ സേവനം കൊണ്ടുതന്നെയാണെന്ന് നിസ്സംശയം പറയാം.

Tuesday, April 26, 2022

ഘോഷയാത്ര - ടി ജെ എസ് ജോർജ്ജ്

ജീവിതസായാഹ്നത്തിലെത്തിയ എല്ലാവർക്കും ഒരുപാട് സ്മരണകളുണ്ടായിരിക്കും. പൊതുവെ, എല്ലാവർക്കും അതു മറ്റുള്ളവരുമായി പങ്കുവെക്കാൻ ഇഷ്ടമായിരിക്കും. പലപ്പോഴും അതെല്ലാം കേൾക്കാൻ ആളെ കിട്ടാൻ പ്രയാസമായിരിക്കും. കാരണം, അത് പറയുന്ന ആളുടെ വ്യക്തിത്വം, ശൈലി, പറയുന്ന വിഷയം, കേൾക്കുന്ന ആളുടെ പ്രകൃതം, താല്പര്യം എന്നിവയെല്ലാം ആശ്രയിച്ചിരിക്കുമല്ലോ. സ്മരണകളിലെ നായകൻ പറയുന്ന ആൾതന്നെയാവുകയും പറയുന്നത് ഒരേ കാര്യങ്ങൾതന്നെയാവുകയും ചെയ്താൽ സ്വാഭാവികമായും കേൾവിക്കാർ പതുക്കെ അവരുടെ പാട്ടിനുപോകും.
അവിടെയാണ് ടി ജെ എസ് ജോർജ് എന്ന വിഖ്യാതനായ പത്രപ്രവർത്തകൻ്റെ ‘ഘോഷയാത്ര‘ എന്ന ഓർമ്മക്കുറിപ്പുകൾ വ്യത്യസ്തമാകുന്നത്. ഇത് അക്ഷരാർത്ഥത്തിൽ ഒരു ഘോഷയാത്രതന്നെയാണ്. ഒരുപാട് മഹാവ്യക്തിത്വങ്ങളുടെ, അവരുടെ ജീവിതത്തിലെ റോളർകോസ്റ്ററുകൾപോലെയുള്ള ഗതിവിഗതികളുടെ, മഹത്തായ വിജയങ്ങളുടെ, വൻ പരാജയങ്ങളുടെ, വിചിത്ര സ്വഭാവസവിശേഷതകളുടെ, മഹാചരിത്രസംഭവങ്ങളുടെയെല്ലാം ഒരു മഹാഘോഷയാത്ര. ഇതിൽ, വഴിയോരത്ത് കാഴ്ച നോക്കിനിൽക്കുന്ന ജിജ്ഞാസുവായ ഒരു കുട്ടിയുടെ സ്ഥാനമാണ് ഗ്രന്ഥകാരൻ്റേത്. 
ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത്, ശരിയായ വ്യക്തി എത്തിപ്പെടുക എന്നത് ഒരു പത്രപ്രവർത്തകനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. ഇക്കാര്യത്തിൽ ഗ്രന്ഥകാരൻ വളരെ ഭാഗ്യവാനാണെന്നു നിസ്സംശയം പറയാം. ലോകത്ത് അഭൂതപൂർവ്വമായ മാറ്റങ്ങൾ സംഭവിക്കുന്ന കാലഘട്ടത്തിലാണ് ഒരു പത്രപ്രവർത്തകനായി അദ്ദേഹം ജീവിതമാരംഭിക്കുന്നത്. അത് മുംബൈ, ഹോങ്കോങ്, അമേരിക്കയിലെ ഐക്യരാഷ്ട്രസഭ (അതിന്റെ ഭാഗമായി ലഭിച്ച, അസുലഭമായ കോൺകോർഡ് യാത്രയെക്കുറിച്ചും വളരെ രസകരമായി അദ്ദേഹം വിവരിക്കുന്നു) എന്നിങ്ങനെ മുന്നേറവേ, പത്രപ്രവർത്തനത്തിലെ മഹാരഥന്മാർക്കു പുറമേ ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ള അനേകം പ്രശസ്ത വ്യക്തികളെ കണ്ടുമുട്ടാനും ചരിത്രസംഭവങ്ങൾക്കു സാക്ഷിയാകാനും അദ്ദേഹത്തിനു കഴിഞ്ഞു. ഈ അനുഭവ വിവരണത്തിലൂടെ അദ്ദേഹം വായനക്കാരുടെ മുമ്പിൽ കാലത്തിന്റെ ഒരു വാഗ്മയചിത്രം വരച്ചു കാട്ടുന്നു. പുസ്തകത്തിനൊടുവിൽ കൊടുത്തിരിക്കുന്ന 'ഘോഷയാത്രയിൽ പങ്കെടുത്തവർ' എന്ന നാമസൂചിയിലൂടെ ഒന്നു കണ്ണോടിച്ചാൽമാത്രം മതി അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ വ്യാപ്തി മനസ്സിലാക്കാൻ. ആരേയും പഴിക്കാനോ വിധിക്കാനോ മുതിരാതെ ഒരു കുട്ടിയുടെ കൗതുകത്തോടെ ജീവിതക്കാഴ്ച കാണാനും അതു മറ്റുള്ളവരുമായി വളരെ രസകരമായി പങ്കുവയ്ക്കാനും അദ്ദേഹം ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നു. 


കൊച്ചി വിമാനത്താവള നിർമ്മാണത്തെപ്പറ്റി വി ജെ കുര്യൻ

കൊച്ചി വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്തിരുന്നത് തമിഴ്നാട്, കർണ്ണാടക,ഒറീസ്സ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളായിരുന്നു. എന്നാൽ, ഇവിടെയുളളവരേയും ജോലിക്കെടുക്കണമെന്ന മുറവിളിയുയർന്നു. അങ്ങനെ കോൺട്രാക്റ്റർ കുറെ മലയാളിത്തൊഴിലാളികളേയും ജോലിക്കെടുത്തു. എന്നാൽ, അധികം താമസിയാതെ, അവർ ജോലിയൊന്നും ചെയ്യുന്നില്ല എന്ന പരാതിയുമായി കോൺട്രാക്റ്റർ എത്തി. പരിഹാരവും അദ്ദേഹംതന്നെ മുന്നോട്ടു വെച്ചു. അതായത്, ജോലിയൊന്നും ചെയ്യേണ്ട, കൂലി (നോക്കുകൂലി!) കൃത്യമായി കൊടുക്കാം. തുടർന്ന് പ്രാദേശിക തൊഴിലാളികൾ വന്ന് ജോലിക്കു പകരം ജോലിസ്ഥലത്ത് രാവിലെ മുതൽ വൈകുന്നേരം വരെ ഫുട്ബോൾകളി തുടങ്ങി. അപ്പോൾ ജോലി ചെയ്യുന്ന മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ പണി നിർത്തി കളി കാണാൻ തുടങ്ങി. വീണ്ടും കോൺട്രാക്ടറുടെ പ്രശ്നപരിഹാരം വന്നു. പ്രാദേശിക തൊഴിലാളികൾ ജോലിക്കു വരേണ്ട. എല്ലാ ആഴ്ചയും കൂലി പ്രാദേശിക തൊഴിലാളികളുടെ വീട്ടിലെത്തിക്കാം. അങ്ങനെയാണ് പ്രശ്നം ഒത്തുതീർന്നത്.
- വി ജെ കുര്യൻ (സഫാരി ടിവി 'ചരിത്രം എന്നിലൂടെ')
അങ്ങനെയാണ് മലയാളികൾ ഇന്ന് അഭിമാനിക്കുന്ന കൊച്ചി വിമാനത്താവളത്തിന്റെ നിർമ്മാണം നടന്നത്. ഒരു പക്ഷേ, ഇതും കൊച്ചി വിമാനത്താവളത്തിന്റെ ലോകത്തിലാദ്യം എന്ന വിശേഷണങ്ങളിലൊന്നായിരിക്കാം. 

Wednesday, April 20, 2022

സിനിമാ നെഗറ്റീവുകളുടെ സംരക്ഷണം

പഞ്ചവടിപ്പാലം സിനിമയുടെ നെഗറ്റീവ് നഷ്ടപ്പെട്ടുപോയി എന്ന് ഗാന്ധിമതിബാലൻ സഫാരി ടിവി ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ. അങ്ങനെ ഒരുപാട് സിനിമകളുടെ നെഗറ്റീവ് നഷ്ടപ്പെട്ടു എന്ന് പലപ്പോഴും കേൾക്കാറുണ്ട്. ഭീമമായ തുക മുടക്കി നിർമ്മിക്കപ്പെടുന്ന സിനിമകളുടെ നെഗറ്റീവുകൾ കേട്ടുപാടുകൂടാതെ സംരക്ഷിക്കാൻ പണം മുടക്കിയ നിർമ്മാതാവുതന്നെയല്ലേ പ്രാഥമികമായി വേണ്ടത് ചെയ്യേണ്ടത്? പുറമേ, ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻപോലുള്ള സർക്കാർ സംവിധാനങ്ങളും കൂടുതൽ സാങ്കേതികത്തികവോടെ അവ സംരക്ഷിക്കാൻ ബാദ്ധ്യസ്ഥരാണ്. മലയാളത്തിലിറങ്ങുന്ന എല്ലാ സിനിമകളുടേയും ഒരു ശേഖരം ഇങ്ങനെ സൂക്ഷിച്ചു വെക്കേണ്ടതാണ്. കാരണം, അവ വരും തലമുറകൾക്ക് കാലത്തിന്റെ നേർക്കാഴ്ച നൽകുന്നു. ആയിരങ്ങളിലൊതുങ്ങുന്ന സിനിമകളുടെ ശേഖരം അത്രയേറെ പ്രയാസമുളളതാണോ? നമ്മുടെ അനാസ്ഥയും ദീർഘവീക്ഷണമില്ലായ്മയും മാത്രമാണ് ഇതിനു കാരണം. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഇതെല്ലാം സൂക്ഷിച്ച വെക്കുക എന്നത് വളരെ നിസ്സാരമാണ്. എന്നാലും പത്തോ ഇരുപതോ കൊല്ലം കഴിയുമ്പോൾ ഇപ്പോഴത്തെ സിനിമകളുടെ കോപ്പികളെല്ലാം നഷ്ടപ്പെട്ടു എന്ന് കേൾക്കാനിടയായാൽ അതിലൊട്ടും അത്ഭുതപ്പെടാനില്ല.

Wednesday, April 6, 2022

Era of Darkness - Shashi Tharoor

എല്ലാ ഇന്ത്യക്കാരും, നമ്മുടെ ചരിത്രത്തെപ്പറ്റി അത്രയൊന്നും ബോധവാന്മാരല്ലാത്ത പുതിയ തലമുറയും ബോധവാന്മാരായിട്ടും ബ്രിട്ടീഷ് ഭക്തികൊണ്ടും ബ്രിട്ടീഷുകാർതന്നെ പ്രചരിപ്പിച്ച വ്യാജവസ്തുതകളുടെ മോഹവലയത്തിൽപ്പെട്ടുപോയ പഴയ തലമുറയും ഒരുപോലെ വായിക്കേണ്ട ഒരു അമൂല്യ ഗ്രന്ഥമാണ് ശശി തരൂരിൻ്റെ Era of Darkness. ഇരുളടഞ്ഞ കാലം എന്ന പേരിൽ മലയാള വിവർത്തനവും ലഭ്യമാണ്.
ഇന്ത്യയിലെ ബ്രിട്ടീഷ്ഭരണത്തിൻ്റെ ഭീകരതയെ തുറന്നു കാട്ടുന്ന ശശി തരൂരിൻ്റെ ഓക്സ്ഫഡ് സർവ്വകലാശാലയിലെ സുപ്രസിദ്ധമായ പ്രസംഗത്തിൽനിന്നാണ് ഇത്തരമൊരു പുസ്തകമെഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.
ബ്രിട്ടീഷ് ഭരണം ഇന്ത്യക്കു വളരെയേറെ ഗുണം ചെയ്തു എന്ന തരത്തിൽ വ്യാപകമായി പ്രചരിക്കുന്ന വാദങ്ങളെ ഒന്നൊന്നായി ഖണ്ഡിച്ചുകൊണ്ടാണ് പുസ്തകം മുന്നേറുന്നത്. വിഷയം ആഴത്തിൽ പഠിച്ച്, കൃത്യമായ വസ്തുതകളും കണക്കുകളും നിരത്തിക്കൊണ്ടാണ് അദ്ദേഹം വായനക്കാർക്ക് തീർത്തും ബോദ്ധ്യമാവും വിധം തൻ്റെ വീക്ഷണങ്ങൾ മുന്നോട്ടുവെക്കുന്നത്.
ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് എല്ലാ പദ്ധതികളും അവർ പ്രാവർത്തികമാക്കിയത്. അതു മൂലം ബ്രിട്ടീഷുകാർ വരുന്നതിനുമുമ്പ് ലോകത്തിൽത്തന്നെ ഏറ്റവും സമ്പന്നമായിരുന്ന ഇന്ത്യ ബ്രിട്ടീഷുകാർ വിടുമ്പോൾ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായി. അതേസമയം, ബ്രിട്ടൻ അതിസമ്പന്ന രാജ്യങ്ങളിലൊന്നായിമാറി. നൂറ്റാണ്ടുകളോളം ഇന്ത്യയുടെ ജീവരക്തം ഊറ്റിക്കൂടിച്ച ഭീകരസത്വമായിരുന്നു ബ്രിട്ടൻ. എല്ലാ പ്രാദേശിക ഉല്പാദനപ്രക്രിയകളും നിയമം മൂലവും മൃഗീയശക്തികൊണ്ടും അടിച്ചമർത്തുക, ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ വലിയ വിലയ്ക്ക് വാങ്ങാൻ നിർബ്ബന്ധിതരാക്കുക തുടങ്ങിയ കുടിലതന്ത്രങ്ങളാണ് അവർ പയറ്റിയത്. നാട്ടുരാജ്യാക്കന്മാരെ പരസ്പരം ഭിന്നിപ്പിക്കുകയും രണ്ടു പക്ഷത്തുനിന്നും സുരക്ഷക്ക് പണം വാങ്ങുക എന്ന തെരുവുഗുണ്ടകളുടെ ശൈലിയാണ് അവർ പിന്തുടർന്നത്.
ബ്രിട്ടീഷ്സംഭാവനയായി ആരാധകർ ചൂണ്ടിക്കാട്ടുന്ന വലിയൊരു പദ്ധതി ഇന്ത്യൻ റയിൽവെയാണ്. ഇന്ത്യയിലെ വിദൂരഭാഗങ്ങളിൽനിന്നു കയറ്റുമതിക്കുള്ള ചരക്കുകൾ കുറഞ്ഞ ചെലവിൽ ഏറ്റവും വേഗം കൊണ്ടുവരുക എന് എന്നതായിരുന്നു റയിൽവെ നിർമ്മാണത്തിന്റെ ലക്ഷ്യം. എന്നാൽ, അതിന്റെ നിർമ്മാണച്ചെലവ് അക്കാലത്ത് അമേരിക്കയിലെ ചെലവിന്റെ ഒമ്പതിരട്ടിയോളമായിരുന്നു. കാരണം, അതിനുവേണ്ട സാമഗ്രികൾ മുഴുവനും ഇന്ത്യൻ പണംകൊണ്ട് ബ്രിട്ടനിൽനിന്ന് വൻ വിലയ്ക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ ഭീമമായ ശമ്പളമാണ് മറ്റൊന്ന്. അതും ബ്രിട്ടനിലേക്കൊഴുകി. ബ്രിട്ടീഷ് പാർലമെന്റംഗങ്ങൾ പലരും ഇന്ത്യൻ റയിൽവെയുടെ ഓഹരിക്കാരായിരുന്നു. അക്കാലത്തെ നിലവാരമനുസരിച്ച് ഭീമമായ ലാഭവിഹിതമാണ് അവർക്ക് നല്കിയിരുന്നത്. പകരം ഇന്ത്യയെ കൊള്ളയടിക്കുന്നതിനു സഹായകരമായ നിയമങ്ങൾ അവർ പാസ്സാക്കി. ഇങ്ങനെ ഒരു ദൂഷിതവലയമായിരുന്നു റയിൽവെ കേന്ദ്രീകരിച്ച് അരങ്ങേറിയത്. മാത്രമല്ല, തീവണ്ടികളിൽ ചരക്കുഗതാഗതത്തിനായിരുന്നു മുൻഗണന. ചരക്കു ഗതാഗതത്തിനും ഉയർന്ന ഉദ്യോഗസ്ഥന്മാർ കയറുന്ന ഉയർന്ന ക്ലാസ്സുകളിലും വളരെ കുറഞ്ഞ കൂലിയായിരിക്കേ, വളരെ പരിമിതമായ മൂന്നാം ക്ലാസ്സിൽ ഉയർന്ന നിരക്കും ഈടാക്കിക്കൊണ്ടിരുന്നു. 
ബ്രിട്ടൻ്റെ നിയമസംവിധാനമയിരുന്നു മറ്റൊന്ന്. ഒരുപാട് ഭേദഗതികളോടെ അത് ഇന്നും നിലനിൽക്കുന്നുണ്ടെങ്കിലും വിവേചനത്തിൻ്റെ കൂത്തരങ്ങായിരുന്ന നിയമസംവിധാനം അക്കാലത്ത് ബ്രിട്ടീഷ് ക്രിമിനലുകളെ രക്ഷിക്കാനും തദ്ദേശീയർക്ക് പരമാവധി ശിക്ഷ നൽകാനുമുള്ള ഒരു ഉപകരണമായിരുന്നു. ബ്രിട്ടീഷുകാർ ചെയ്യുന്ന കൊലകൾക്കുപോലും നിസ്സാരമായ വകുപ്പുകൾ ചുമത്തി ചെറിയ ശിക്ഷകൾ വിധിക്കുമ്പോൾ ഇന്ത്യക്കാരുടെ നിസ്സാര കുറ്റങ്ങൾക്കുപോലും കനത്ത ശിക്ഷയാണ് വിധിച്ചിരുന്നത്. ചുരുക്കത്തിൽ, ലോകത്തിനു മുന്നിൽ ഒരു മഹാസ്ഥാപനം എന്ന പ്രതീതിയുണർത്തുന്ന പൊള്ളയായ കെട്ടുകാഴ്ച്ച മാത്രമായിരുന്നു ബ്രിട്ടീഷ് ഇന്ത്യയിലെ നിയമസംവിധാനം. അതിന്റെ ഏറ്റവും ഭീതിതമായ ദൃഷ്ടാന്തമായിരുന്നു ജാലിയൻവാലാബാഗ് കൂട്ടക്കൊല. എന്താണ് നടക്കുന്നത് എന്ന് നോക്കാൻപോലും ശ്രമിക്കാതെ, ഒരു മുന്നറിയിപ്പും നല്കാതെ, രക്ഷാമാർഗ്ഗങ്ങളെല്ലാം അടച്ചുകൊണ്ട് തുരുതുരാ വെടിയുതിർത്തു നൂറുകണക്കിന് നിരപരാധികളും നിരായുധരുമായ സാധാരണക്കാരെ കൊന്നൊടുക്കി. മുറിവേറ്റവരെ രക്ഷിക്കാൻ ആരേയും അനുവദിക്കാതെ ഒരു ദിവസത്തേക്ക് പ്രവേശനം നിരോധിച്ചു. ഇത്തരം അധമകൃത്യം ചെയ്ത രാക്ഷസസമാനനനായ ഡയർ എന്ന ക്ഷുദ്രജീവിയെ ന്യായീകരിക്കാനും അനുമോദിക്കാനുമാണ് ബ്രിട്ടീഷ് സർക്കാർ ഒരുമ്പെട്ടത്.
ഇംഗ്ലീഷ് വിദ്യാഭ്യാസമാകട്ടെ, സ്വന്തമായുള്ളതിനെയെല്ലാം പുച്ഛത്തോടെ കാണുന്ന ഒരു കൂട്ടം ബ്രിട്ടീഷ്ഭക്തരെ തങ്ങളുടെ ഗുമസ്തപ്പണിക്കുവേണ്ടി സൃഷ്ടിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. 
സ്പെയിനിന് കോളനിരാജ്യങ്ങളെ മുഴുവൻ കത്തോലിക് മതത്തിലേക്ക് മാറ്റുകയെന്നതായിരുന്നു ലക്ഷ്യം. ഫ്രാൻസിന് സ്വന്തം സംസ്ക്കാരം വളർത്തുക എന്നതായിരുന്നു. ബ്രിട്ടനാകട്ടെ, സമ്പത്ത് കൊള്ളയടിക്കുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. അത് അവരുടെ പ്രബുദ്ധ മതേതരത്വമായി തെറ്റിദ്ധരിക്കാനിടയാക്കി
ശശി തരൂർ നിരീക്ഷിക്കുന്നു.
ബംഗാളിൽ ലക്ഷക്കണക്കിനു മനുഷ്യർ പട്ടിണികൊണ്ട് തെരുവിൽ വീഴുമ്പോൾ ഹിറ്റ്ലറെപ്പോലും ലജ്ജിപ്പിക്കുന്നവിധത്തിൽ വിൻസ്റ്റൺ ചർച്ചിൽ വ്യക്തിപരമായ ഉത്തരവിൽ ഇന്ത്യയിൽനിന്ന് ധാന്യങ്ങളും മറ്റും കയറ്റുമതി തുടരുകയും ആസ്ത്രേലിയയിൽനിന്ന് ഇന്ത്യയിലേക്കു വന്ന ഗോതമ്പ് ബ്രിട്ടന്റെ കരുതൽ ശേഖരം കൂട്ടാൻവേണ്ടി വഴിതിരിച്ചുവിടുകയും അതുവഴി ലക്ഷക്കണക്കിനു പട്ടിണിമരണങ്ങൾക്കു കാരണക്കാരനായ ചർച്ചിലിനെ ഹിറ്റ്ലർക്കു സമനായി ശശി തരൂർ പേരെടുത്തു പറഞ്ഞ് കുറ്റപ്പെടുത്തുന്നു.
 പല തരത്തിലുള്ള ഭിന്നതകൾകൊണ്ട് വെട്ടിനുറുക്കിയാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത്. നിസ്സാര വൈവിധ്യങ്ങളെ ഊതിപ്പെരുപ്പിച്ച് മുതലെടുക്കുക എന്നതായിരുന്നല്ലോ അവരുടെ മുഖമുദ്ര. ഏറ്റവും നല്ല ഉദാഹരണം പൊതുവെ ഒരു ആധുനികൻ എന്നു പറയാവുന്ന ജിന്ന തന്നെയാണ്. ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ Direct Action Day ആഹ്വാനം ചെയ്യുന്ന തരത്തിൽ അയാളെ ഒരു ക്ഷുദ്രജീവിയാക്കിയതിൽ ബ്രിട്ടീഷ് ഭരണാധികാരികളുടെ പങ്ക് ശശി തരൂർ വളരെ കൃത്യമായി വിവരിച്ചിട്ടുണ്ട്. അത് വിഭജനാനന്തര ഭീകരതവരെ നീണ്ടു.
ഇന്ത്യൻ നേതാക്കളോടാലോചിക്കാതെ രണ്ടാം ലോകയുദ്ധത്തിലേക്ക് ഇന്ത്യയെ വലിച്ചിഴച്ചതിൽ പ്രതിഷേധിച്ച് നാമമാത്രമായ പ്രതിനിധിസഭയിൽനിന്ന് കോൺഗ്രസ്സ് നേതാക്കൾ രാജിവെച്ചത് അബദ്ധമായിരുന്നു എന്ന് ശശി തരൂർ ചൂണ്ടിക്കാട്ടുന്നു. അത് തന്നിഷ്ടം പോലെ പ്രവർത്തിക്കാനും ജിന്നയുടെ ലീഗുമായി കൂടുതൽ അടുത്ത് ഭിന്നിപ്പ് വർദ്ധിപ്പിക്കാനുമുള്ള അവസരമായാണ് ബ്രിട്ടീഷ് ഭരണകൂടം ഉപയോഗപ്പെടുത്തിയത്. ലീഗിനെ പ്രീണിപ്പിക്കാനുള്ള എല്ലാ അവസരവും അവർ മുതലെടുത്തു.
ക്വിറ്റ് ഇന്ത്യാസമരവും വേണ്ടത്ര വിജയിച്ചില്ല എന്നും ശശി തരൂർ ചൂണ്ടിക്കാട്ടുന്നു.
അഹിംസാമാർഗ്ഗത്തിലൂടെയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്നു പറയാമെങ്കിലും 1945 ജനുവരിയിൽ നടന്ന നാവികകലാപം ഇന്ത്യയിൽനിന്നുള്ള ബ്രിട്ടൻ്റെ ഒഴിഞ്ഞുപോക്കിന് വളരെയേറെ ആക്കം കൂട്ടിയെന്നു ശശി തരൂർ നിരീക്ഷിക്കുന്നു.   
പിന്നെ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കാര്യം. ആദ്യകാല രാഷ്ട്രീയ നിലവാരത്തിലേക്ക് ഉയരാൻ പിന്നീടു വന്ന തലമുറകൾക്കായില്ല എന്നത് നിരാശാജനകമായ വസ്തുതയാണ്. മാത്രമല്ല, തുടർച്ചയായ അധ:പതനത്തിന്റെ പാതയിലായിരുന്നു എന്നതും സത്യം തന്നെ. ഇന്ത്യക്കു യോജിച്ചത് പ്രസിഡൻഷ്യൽ സംവിധാനമാണെന്ന് ശശി തരൂർ പറയുന്നു. ഇപ്പോഴത്തെ രീതിയിൽ രാജ്യതാല്പര്യത്തേക്കാൾ നിക്ഷിപ്ത താല്പര്യങ്ങളാണ് പാർട്ടികളെ നയിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 
സ്വാതന്ത്ര്യത്തിനു ശേഷം 75 വർഷം പിന്നിടുമ്പോഴും തെരഞ്ഞെടുപ്പു വരുമ്പോൾ നാലു വോട്ടിന് ജാതിയും മതവും പ്രാദേശികതയുമെല്ലാം കുത്തിച്ചെലുത്തി സായിപ്പിന്റെ തന്ത്രം പയറ്റാൻ നമുക്ക് ഒരു ഉളുപ്പുമില്ല. എന്തൊക്കെയായാലും, ഭാഷയിലും, പാരമ്പര്യത്തിലും, ജീവിതരീതിയിലുമെല്ലാം ഇത്രയേറെ വൈവിദ്ധ്യമുള്ള ഒരു രാജ്യം ഇങ്ങനെയെങ്കിലും ഒന്നിച്ചു നില്ക്കുന്നു എന്നത് നിസ്സാര കാര്യമല്ല. മറിച്ച്, നൂറ്റാണ്ടുകളോളം ജനാധിപത്യം നിലനില്ക്കുന്ന പ്രബുദ്ധരെന്നു നാം കരുതുന്ന രാജ്യങ്ങളിലെ അവസ്ഥയെന്താണ്? എവിടെയെങ്കിലും ഇവിടത്തെപ്പോലെ ഇത്രയധികം കക്ഷികളുള്ള ഒരു സംവിധാനമുണ്ടോ? എല്ലായിടത്തും മുഖ്യമായി രണ്ടു കക്ഷികൾ മാത്രം. പിന്നെ, ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളിലെ അവസ്ഥയെന്താണ്? ഒരുപാട്, ഒരുപാട് പരിമിതികൾക്കുള്ളിലും ഇന്ത്യ എല്ലാ മേഖലകളിലും വൻ മുന്നേറ്റം നടത്തി എന്നത് അനിഷേധ്യമായ വസ്തുതയാണ്.

Friday, March 25, 2022

സിനിമാ, സിനിമാ സർവ്വത്ര!

തിരുവനന്തപുരത്ത് സിനിമാപ്പൂരം കഴിഞ്ഞ് ഒന്നു വിശ്രമിക്കാമെന്നു വിചാരിച്ചപ്പോളിതാ തൃശ്ശൂരിൽ മറ്റൊരു സിനിമാപ്പൂരം! എന്നും നമ്മളെ ഇരുട്ടിലിരുത്താനാണോ പരിപാടി?😃

Wednesday, March 23, 2022

പ്രൊഫ. പ്രഭാകരമേനോൻ


ദശാബ്ദങ്ങൾക്കു ശേഷം, അവധിയിൽ നാട്ടിൽ വരുമ്പോൾ തൃശ്ശൂർ ടൗണിൽവെച്ച് പലപ്പോഴും യാദൃച്ഛികമായി കണ്ടുമുട്ടാറുണ്ടായിരുന്നു. റോഡിൽ വെച്ചാണെങ്കിൽ, നിന്നനിൽപ്പിൽ കുറെ നേരം വർത്തമാനം പറയുക പതിവായിരുന്നു. അടുത്ത തവണ അദ്ദേഹത്തിന്റെ വീട്ടിൽപ്പോയി എന്റെ ഒരു പുസ്തകം ഗുരുദക്ഷിണയായി കൊടുക്കണം എന്നു വിചാരിച്ചിരുന്നു. പക്ഷേ, പിന്നീടൊരിക്കലും കണ്ടില്ല. കുറേക്കാലമായി അദ്ദേഹത്തെ കാണാറില്ലല്ലോ എന്നു വിചാരിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് മരണവാർത്ത കണ്ടത്. സംസ്കാരത്തിനു പോയി. എന്നാൽ, 5 മിനിട്ടു വൈകി. അപ്പോഴേയ്ക്കും ശവദാഹം തുടങ്ങിയിരുന്നു. എന്നെപ്പോലെ അല്പം വൈകി പണ്ട് ലൈബ്രറിയിലുണ്ടായിരുന്ന പി കെ കെ രാജയും എത്തി. എന്റെ കാറിൽ അദ്ദേഹത്തേയും കൂട്ടി തിരിച്ചുപോന്നു.

Thursday, February 17, 2022

പർദ്ദ കേരളത്തിൽ



1980കൾ വരെ യാഥാസ്ഥിതിക മുസ്ലിംഭൂരിപക്ഷപ്രദേശമായ മലപ്പുറത്തുപോലും പർദ്ദയുണ്ടായിരുന്നില്ല. തട്ടവും കാച്ചിയുമായിരുന്നു വേഷം. സ്ത്രീകൾ പുരുഷന്മാരോടൊപ്പം പാടത്തും പറമ്പിലും എല്ലാ ജോലികളും ചെയ്തിരുന്നു. പ്രത്യേകിച്ച് ഒരു വിവേചനവും ഉണ്ടായിരുന്നില്ല. ഗൾഫ് യുഗം തുടങ്ങിയപ്പോഴാണ് എല്ലാം മാറിമറിഞ്ഞത്. ഇത് നേർസാക്ഷ്യം. ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽപ്പോലുമില്ലാത്തവിധം ഇവിടെ പർദ്ദ അരങ്ങു വാഴുന്നു.
ഫോട്ടോ: വിക്കിമീഡിയ കോമൺസ്  




Wednesday, February 16, 2022

ഇന്ത്യൻ ചരിത്രബോധം

പണ്ടുള്ളവർക്ക് ചരിത്രബോധമുണ്ടായിരുന്നില്ല, അതിനാൽ, നമുക്ക് കൃത്യമായ ലിഖിതചരിത്രമില്ല എന്ന് എല്ലാവരും ആരോപിക്കാറുണ്ട്. എന്നാൽ, ഈ 21 ആം നൂറ്റാണ്ടിലും നമ്മൾ ഇന്ത്യക്കാർക്ക് ചരിത്രബോധം തെളിഞ്ഞിട്ടില്ല. കാരണം, എണ്ണമറ്റ അമൂല്യ ചരിത്രസ്മാരകങ്ങളാണ് ആരാലും ശ്രദ്ധിക്കപ്പെടാതെ ജീർണ്ണാവസ്ഥയിൽ ഇന്ത്യയുടെ പല ഭാഗത്തും ചിതറിക്കിടക്കുന്നത്. അതെല്ലാം, പുനരുദ്ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ആരും ബോധവാന്മാരല്ല എന്നത് ഇന്ത്യയുടെ ദുരന്തം തന്നെ. കാരണം, ഇതൊന്നും വെറുതെയല്ല, മറിച്ച്, വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പുണ്ടാക്കാനും കോടിക്കണക്കിന് രൂപയുടെ വരുമാനമുണ്ടാക്കാനും അവക്ക് കഴിയുമെന്ന സാമാന്യബോധവും നിർഭാഗ്യവശാൽ നമുക്കില്ലാതെ പോയി.

Saturday, February 5, 2022

ഇന്ത്യൻ രാഷ്ട്രീയം

രാഷ്ട്രീയം എന്നു പറഞ്ഞാൽ കട്ടുമുടിക്കാനും ചുറ്റും കുറെ ആളുകളെ നിർത്തി മേനിക്കണ്ടപ്പനായി വിലസാനുമുള്ള ഒരു വേദിയാണെന്ന അവസ്ഥയുള്ളിടത്തോളം കാലം കോൺഗ്രസ്സോ മറ്റേതൊരു പാർട്ടിയോ നന്നാവില്ല എന്നത് മൂന്നു തരം. എത്ര കൊട്ടുകിട്ടിയാലും മനസ്സിലാവാത്ത ദുരന്തങ്ങളാണ് ഇന്ന് രാഷ്ട്രീയവേദി കയ്യടക്കിയിരിക്കുന്നത്. ആം ആദ്മി ചെറിയൊരു പ്രതീക്ഷ നല്കി. പക്ഷേ, അതു മുളയിലേ കരിഞ്ഞു. കോൺഗ്രസ്സാണെങ്കിൽ, എന്നെ തല്ലണ്ടമ്മാമാ, ഞാൻ നേരെയാവില്ല എന്ന മട്ടിലും. കാരണം, ആർക്കും നന്നാവണെമെന്നില്ല. പൊതുജനത്തിന്റെ പണംകൊണ്ട് തിന്നും കുടിച്ചും വിലസണമെന്നുമാത്രമേയുള്ളു. അങ്ങനെയുള്ളവരെ മാത്രമേ രാഷ്ട്രീയം ആകർഷിക്കുന്നുള്ളു. അതിനാൽ, ഇവിടെ പ്രതീക്ഷക്ക് ഒരു വകയും കാണുന്നില്ല.

Sunday, January 30, 2022

വരും തലമുറകൾക്ക് ഒരു വിദ്യാഭ്യാസസ്ഥാപനം

IIT, IISc,TIFR പോലെയുള്ള ഇന്ത്യയിൽത്തന്നെ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന മാതൃകാപരമായ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരേയും കാത്തുനില്ക്കാതെ, ആരേയും ആശ്രയിക്കാതെ, ഈ കേരളത്തിൽ സ്ഥാപിക്കാൻ കഴിയുമോ? അതിവേഗ റയിൽപ്പാത, മുട്ടിനു മുട്ടിനു വിമാനത്താവളങ്ങൾ എന്നിവയേക്കാളെല്ലാം വരുംതലമുറകൾക്ക്  നമുക്ക് നല്കാൻ കഴിയുന്ന ഏറ്റവും ഉത്തമമായ സംഭാവന അതായിരിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു.

Sunday, January 23, 2022

Modi and Opposition



മുമ്പേ ഗമിക്കുന്നൊരു ഗോവുതന്റെ
പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം

This is the style here. Everything is prejudiced and politicized to an absurd level. Any independent opinion is branded and shouted down. Fans on both sides blindly support or oppose on political lines. Very silly things as in Modi's case are blown up to shameless proportions while the glaring silly mistakes on one's own side are justified with shameless loyalty. In Modi's case, these silly deprecations made him only stronger and he just ignored them. One among those who realized this early is none other than Aravind Kejriwal who started a shouting campaign like a satellite moving around Modi. Now he is totally silent. Another much-celebrated personality is young firebrand Kanayya Kumar who is no more heard of these days. The social media shaming campaign has also subsided to a great extent. Meanwhile, Modi also has changed a lot scaling down his bombastic talks and has succeeded in putting a stop to loose talks of leaders like Saakshi, Mohan Bhagat, Swami Adithya Nath, and so on. Also, incidents of mass atrocities that were rampant in his first term are no more heard of. The tragedy is that even after all this, there is virtually no opposition at all. Actually, what they have to do is to learn their lesson and build up their influence among the masses to rise up to the challenges of tomorrow instead of going after Modi.

Monday, January 10, 2022

കലാലയങ്ങളിലെ രാഷ്ട്രീയകൊലപാതകങ്ങൾ

കലാലയങ്ങൾ 60കളിലേക്ക് കൂപ്പുകുത്തുകയാണോ?
മാറിമാറി വരുന്ന സർക്കാരുകൾ ഇതിനെതിരായി ശക്തമായ നിലപാടെടുത്തിട്ടുണ്ടോ? ഓരോ സംഭവവും നടക്കുമ്പോൾ രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും ഏതാനും ദിവസം ഒച്ചയും ബഹളവും വെക്കുന്നു. അതിനുശേഷം എല്ലാം കെട്ടടങ്ങുന്നു. രക്തസാക്ഷികളുടെ പട്ടികയിലേക്ക് ഒരു പേരു കൂടി ചേർക്കപ്പെടുന്നു. അടുത്ത സംഭവം വരെ എല്ലാം സൗകര്യപൂർവ്വം മറക്കപ്പെടുന്നു. കാരണം, ഇരകളെല്ലാം വെറും സാധാരണക്കാർ. നേതാക്കന്മാരുടെ മക്കളെല്ലാം സുരക്ഷിതമായി മറ്റെവിടെയെങ്കിലും പഠിക്കുന്നു, സുഖസമൃദ്ധമായ ജീവിതം കെട്ടിപ്പടുക്കുന്നു. പോയവർക്കു പോയി.
വേണ്ടത്, എല്ലാ രാഷ്ട്രീയ കക്ഷികളും ചേർന്ന് ഇതിനെതിരായി ശക്തമായ നിലപാടെടുക്കണം. കലാലയ രാഷ്ട്രീയത്തിന് കൃത്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കണം. അതു കർശനമായി നടപ്പാക്കണം. മൊത്തം രാഷ്ട്രീയമേഖല അതിനു വേണ്ട ഇച്ഛാശക്തി പ്രകടിപ്പിക്കുമോ? അതിനുവേണ്ട നേതൃത്വം നൽകേണ്ടത് സർക്കാരാണ്.