Search This Blog

Saturday, December 19, 2020

വായനക്കാർ എഴുതുന്നു - ശേഷാദ്രി മാഷ്

പ്രസിദ്ധ ഡോക്യുമെന്ററി സംവിധായകനായ ശ്രീ എം. എ റഹ്മാന്റെ 'ശേഷാദ്രിമാഷ്' എന്ന 'എൻ ഗുരു' സ്മരണയെപ്പോലെ ( 98:39 )ഇത്രയും ഹൃദയസ്പർശിയായ ഒരു ഓർമ്മക്കുറിപ്പ് ഈ പംക്തിയിൽ മുമ്പ് വന്നിട്ടുണ്ടോ എന്ന് സംശയമാണ്. ഒരേ സമയം വിഷാദാത്മകവും ഭീതിദവും ഒടുവിൽ ശുഭപര്യാവസായിയുമായ ആ അനുഭവകഥനം ഒരു സിനിമാക്കഥ പോലെ വിചിത്രവും അവിശ്വസനീയവുമായി തോന്നാം. നിയമപാലനം വളരെ പ്രാകൃതാവസ്ഥയിലായിരുന്ന 70കളിൽ ഇത്തരമൊരു നിർഭാഗ്യാവസ്ഥയിൽ പെട്ടു പോയാലത്തെ സ്ഥിതി വിവരണാതീതമാണ്. വിധി വൈപരീത്യത്തിന്റെ പടുകുഴിയിൽ വീണ് രക്ഷപ്പെടാൻ ഒരു സാദ്ധ്യതയുമില്ലാത്ത നിസ്സഹായാവസ്ഥയിൽ ഉത്തമവിശ്വാസത്തോടെ, സ്വന്തം രക്ഷയെപ്പറ്റി ആലോചിക്കാതെ താങ്ങും തണലുമായി നിന്ന് ഒരു ഭാവിപ്രതിഭയെ അതിൽനിന്നും കരകയറ്റിയ ശേഷാദ്രി മാഷെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല. ലേഖകനെപ്പോലെ എത്രയെത്ര ഹതഭാഗ്യർ വിധിവൈപരീത്യത്തിന്റെ കാലടികൾക്കടിയിൽ ഞെരിഞമർന്നിരിക്കാമെന്ന ചിന്ത കിടിലം കൊള്ളിക്കുന്നതാണ്. ദുരന്തപര്യാവസാനിയാകുമായിരുന്ന ഒരു ജീവിതത്തോട് ഒടുവിൽ വിധി കരുണ കാണിക്കുകയും ജീവിതസൗഭാഗ്യങ്ങൾ നല്കി കടം വീട്ടുകയും ചെയ്തു എന്നതു മാത്രമാണ് ഇവിടെ ആശ്വാസകരമായ വസ്തുത.  ദശാബ്ദങ്ങൾക്കുശേഷം ഇപ്പോഴും സജീവമായി നില്ക്കുന്ന ISRO ചാരക്കേസിന്റെ പശ്ചാത്തലത്തിൽ ഈ ഓർമ്മക്കുറിപ്പ് വളരെയേറെ പ്രസക്തമാണ്. 
10 ജനവരി 2021 ആഴ്ചപ്പതിപ്പിൽ (98 : 43 ) പ്രസിദ്ധീകരിച്ചു.