Search This Blog

Friday, September 22, 2017

ഭാഷയും വ്യാകരണവും

ആത്യന്തികമായി, ഭാഷ നിയമത്തിൽ നിന്നുള്ള കീഴ്‌വഴക്കമല്ല, കീഴ്‌വഴക്കത്തിൽനിന്നുള്ള നിയമമാണ്.

Wednesday, September 20, 2017

ദേവസ്വം മന്ത്രിയുടെ ക്ഷേത്രപ്രവേശം

ഇതെല്ലാം ചർച്ചയാവാൻ തക്കവണ്ണം ഒരു തനിത്തങ്ക കമ്മ്യുണിസം ഇപ്പോൾ നിലവിലുണ്ടോ? അങ്ങനെയെങ്കിൽ, കമ്മ്യുണിസ്റ്റ് സർക്കാരിന്റെ കീഴിൽ ക്ഷേത്രഭരണം നടത്തുന്ന ദേവസ്വം മന്ത്രി എന്ന പദവി തന്നെ ഒരു വിരോധാഭാസമല്ലേ?
കാലം എത്രയോ മാറി. മഹാ കമ്മ്യുണിസ്റ്റു രാജ്യമായ ചൈന ദശാബ്ദങ്ങളായി മുതലാളിത്തത്തിന്റെ അടിമപ്പണി ചെയ്ത് അമേരിക്കൻ കമ്പനികളെ വളർത്തുകയും സ്വയം വളരുകയും ചെയ്തുകൊണ്ടിരിക്കുന്നു. മറ്റു ഏതെങ്കിലും കമ്മ്യുണിസ്റ്റ് രാഷ്ട്രങ്ങൾ ഇതു ചെയ്യുമോ? ഇതിനെതിരായി അവർ ക മ എന്നൊരക്ഷരം മിണ്ടിയോ? മാത്രമല്ല, റഷ്യയുടെ പതനത്തോടുകൂടി ആ രാഷ്ട്രങ്ങളെല്ലാം ഗതികേടുകൊണ്ട് മെല്ലെ മറു ചേരിയിലേക്കു മാറിയ കാഴ്ചയാണ് കാണുന്നത്. ഇവിടെത്തന്നെ ഇഫ്ത്താർ വിരുന്നുകളിൽ മന്ത്രിമാർ പങ്കെടുക്കുന്നില്ലേ? തോമസ് ഐസക്ക് പുതിയ പോപ്പിന്റെ തികച്ചും മതപരമായ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ പോയില്ലേ? സർക്കാരിന്റെ നയപരിപാടികൾ തന്നെ ശുദ്ധമായ കമ്മ്യൂണിസ്റ്റ് സിദ്ധാന്തപ്രകാരമാണോ? തികച്ചും നിയമവിരുദ്ധമായി ഭൂമി കയ്യേറാ‍ാൻ വേണ്ടി നാട്ടിയ നിസ്സാരമായ ഒരു കുരിശിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചത്? മറ്റു കയ്യേറ്റങ്ങളുടെ കാര്യത്തിലും കമ്മ്യുണിസ്റ്റ് സർക്കാർ അന്തസ്സ് പണയം വെച്ച് മുട്ടുമടക്കി കള്ളമുതലാളിമാരോടൊപ്പം നിൽക്കുന്നു. കമ്മ്യുണിസത്തിന്റെ തലനാരിഴ കീറി പരിശോധിക്കാനുള്ള സാഹചര്യം ഇപ്പോഴുണ്ടോ?

യേശുദാസിനു പത്മനാഭസ്വാമി ക്ഷേത്രപ്രവേശനാനുമതി

സ്വാഗതാർഹം! ക്ഷേത്രമര്യാദകൾ പാലിക്കുന്ന ആർക്കും പ്രവേശനം നൽകുന്ന സ്ഥിതിവിശേഷം തന്നെയാണ് കാലം ആവശ്യപ്പെടുന്നത്.
http://www.reporterlive.com/2017/09/18/423868.html

രവി മേനോന്റെ പാട്ടെഴുത്ത്

മാതൃഭൂമി ഓണപ്പതിപ്പിൽ രവി മേനോന്റെ മറ്റൊരു അവിസ്മരണീയമായ പാട്ടെഴുത്ത്-‘ഈ നിത്യഹരിതമാം ഭൂമിയിലല്ലാതെ’- വയലാറും ദേവരാജനും തമ്മിലുള്ള അനന്യമായ സുഹൃദ്ബന്ധത്തിന്റെ കഥയും മറ്റു നിരവധി അനുബന്ധ അനുഭവകഥകളും വിവരിക്കുന്നു. കുഞ്ചാക്കോ, പി ലീല, യേശുദാസ്, എം എൽ വസന്തകുമാരി, ശരച്ചന്ദ്രവർമ്മ തുടങ്ങിയവരെല്ലാം ഇവിടെ അണിനിരക്കുന്നു. ഇതെല്ലാം രവി മേനോനെപ്പോലെ ഒരാൾ മനസ്സിൽ തട്ടും വിധം രേഖപ്പെടുത്തി വെച്ചിരുന്നില്ലെങ്കിൽ വരും തലമുറകൾക്ക് നഷ്ടപ്പെടുമായിരുന്ന
അനുഭവങ്ങളുടെ രത്നഖനിയെപ്പറ്റി ഒരു നിമിഷം ആലോചിച്ചുപോയി.
വാസ്തവത്തിൽ, ഇക്കാലത്തെ മഹാപ്രതിഭകളുടേയും അല്ലാത്തവരുടേയും വ്യത്യസ്തമായ അനുഭവങ്ങളുടെ ഒരു മഹാശേഖരം വരും തലമുറകൾക്കായി ഒരുക്കി വെക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഈ ഡിജിറ്റൽ കാലത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിനു വ്യക്തികൾ ഒത്തുകൂടുന്ന മുഖപുസ്തകം പോലെയുള്ള ഒരു സാമൂഹ്യമാദ്ധ്യമം ഇതിനു നിഷ്പ്രയാസം പ്രയോജനപ്പെടുത്താവുന്നതേയുള്ളു.