Search This Blog

Friday, July 10, 2015

വീണപൂവ് -മുഖപുസ്തക ചർച്ചയിൽ നിന്ന്



ആശാന്റെ വീണ പൂവിനെപ്പറ്റി ഒരു ചര്‍ച്ചയായാലോ? ഒരോ ദിവസവും ഓരോ ശ്ലോകമെടുത്ത് അതിന്റെ വിവിധ വശങ്ങള്‍ കൂലംകഷമായി ചര്‍ച്ച ചെയ്യുക. എല്ലാവരുടേയും സജീവമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. ക്ലച്ച് പിടിക്കുന്നില്ലെങ്കില്‍ ഉടന്‍ നിര്‍ത്തുന്നതാണ്.
കൃതിയുടെ പേരില്‍ തന്നെ സംശയമുണ്ട്. വീണപൂവ് എന്ന് ഒറ്റവാക്കിലാണ്‌ പറയുന്നതും അച്ചടിയില്‍ കാണുന്നതും . എന്നാല്‍ ഇതു വാസ്തവത്തില്‍ രണ്ടു വാക്കല്ലേ?

1
 ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?

ആശാന്റെ എല്ലാ കൃതികളിലും അന്തര്‍ധാരയായി വര്‍ത്തിക്കുന്ന വിഷാദഭാവം അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്നത് ഒരു പക്ഷേ, വീണ പൂവിലായിരിക്കും . ഇവിടെ ആദ്യശ്ലോകത്തില്‍ തന്നെ വിഷാദഭാവത്തിലേക്ക് പ്രവേശിക്കുന്നു. വര്‍ത്തമാനകാലത്തെ ദുരവസ്ഥയില്‍ നിന്നും ഒരു നല്ല കാലത്തെപ്പറ്റിയുള്ള ഗൃഹാതുരസ്മരണയിലേക്കും അതിനു സ്വാന്തനം തേടിക്കൊണ്ട് തത്വചിന്തയിലേക്കും നയിക്കുന്നു. ഇതെല്ലാം തന്നെ വായനക്കാരെ ശക്തമായി സ്വാധീനിക്കുന്നു.
Like · CommentLal Ranjan, Sindhu Kv, Sreekumar Kariyad and 97 others like this.

2
ലാളിച്ചു പെറ്റ ലതയൻപൊടു ശൈശവത്തിൽ
പാലിച്ചു പല്ലവപുടങ്ങളിൽ വെച്ചു നിന്നെ;
ആലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാർന്നു മലരേ, ദലമർമ്മരങ്ങൾ

ഉചിതമായ വാങ്ങ്മയചിത്രത്തിലൂടെ വരച്ചുകാട്ടുന്ന മനോഹരമായ ശൈശവസ്മരണ! പൂവിനെ പല്ലവപുടങ്ങളിൽ വെച്ചു പരിപാലിക്കുന്നു; ഇളംകാറ്റ് ചെറിയ തൊട്ടിലാട്ടുന്നു, ദലമർമ്മരങ്ങൾ താരാട്ടു പാടുന്നു.

'ആലോലവായു' എന്നത് അല്പം അരോചകമായി തോന്നുന്നു. 'മലരേ,' എന്ന സംബോധനയും സ്ഥാനം തെറ്റിയല്ലേ വന്നത് എന്ന് ഒരു സംശയം.

3
 പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തിൽ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേർന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളിൽ നാളിൽ .

പൂവിന്റെ ഒരു ലഘു ജീവചരിത്രം ഇതള്‍വിരിയുകയാണിവിടെ. ശൈശവം കഴിഞ്ഞ് ബാല്യത്തിലേക്ക്. പുതുനിലാവില്‍ കുളി, ബാല്യത്തിന്റെ ചൂടില്‍ ദു:ഖമെന്തെന്നറിയാതെ ഇളം മൊട്ടുകളോടു ചേര്‍ന്ന് ആഘോഷം . അങ്ങനെ ഉല്ലാസഭരിതമായ ദിനങ്ങള്‍ !

4
 ശീലിച്ചു ഗാനമിടചേർന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ് നീ
ഈ ലോകതത്വവുമയേ, തെളിവാർന്ന താരാ-
ജാലത്തൊടുന്മുഖതയാർന്നു പഠിച്ചു രാവിൽ

സര്‍വ്വസ്വതന്ത്ര ബാല്യത്തിനു ശേഷം പഠനകാലം . പകല്‍ പക്ഷികളുടെ ഗാനം ശ്രദ്ധിച്ച് തലയാട്ടി സംഗീതവും രാത്രി നക്ഷത്രങ്ങളെ നോക്കി ലോകതത്വവും പഠിക്കല്‍ . രാത്രി പ്രത്യക്ഷപ്പെടുകയും പകല്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്ന താരകളെ നോക്കി പഠിക്കുന്നത് ഒന്നാം ശ്ലോകത്തില്‍ പറഞ്ഞ 'ശ്രീ ഭൂവിലസ്ഥിര' എന്ന തത്വം തന്നെയായിരിക്കണം . അതിനാല്‍, തന്നെ കാത്തിരിക്കുന്ന ദുരന്തത്തെ മുന്‍കൂട്ടിക്കാണാനും സമചിത്തതയോടെ സ്വീകരിക്കാനും പൂവിന്‌ കഴിഞ്ഞിരിക്കണം.

5
 ഈവണ്ണമൻപൊടു വളർന്നഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികൾ മോഹനങ്ങൾ
ഭാവം പകർന്നു വദനം, കവിൾ കാന്തിയാർന്നു,
പൂവേ, അതിൽ പുതിയ പുഞ്ചിരി സഞ്ചരിച്ചു

യൌവനത്തിന്റെ തിരനോട്ടം .ഇവിടേയും വൃത്തത്തിനും പ്രാസത്തിനും വേണ്ടിയുള്ള 'പൂവേ' വിളി അധികപ്പറ്റായി തോന്നുന്നു.
1 June at 00:07 · Like · 4

6
 ആരോമലാമഴക്, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന, സുകുമാരഗുണത്തിനെല്ലാം
പാരിങ്കലേതുപമ; ആ മൃദുമെയ്യിൽ നവ്യ-
താരുണ്യമേന്തിയൊരു നിൻ നില കാണണം താൻ.
1 June at 22:36 · Like · 5

7
 വൈരാഗ്യമേറിയൊരു വൈദികനാട്ടെ,യേറ്റ-
വൈരിയ്ക്കു മുൻപുഴറിയോടിയ ഭീരുവാട്ടെ,
നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി-
യാരാകിലെന്തു, മിഴിയുള്ളവർ നിന്നിരിക്കാം.

വൈരാഗ്യമേറിയവൻ സന്യസിയാവാം, വൈദികൻ ആവുമോ? അതു മാറ്റി നിർത്തിയാൽ ജീവിതത്തിൽ നിന്നും ഓടിപ്പോകുന്നവനും ജീവനുവേണ്ടി ഓടുന്നവനും പൂവിന്റെ ഭംഗി നോക്കി നിന്നുപോകും എന്ന നിരീക്ഷണം മനോഹരമായിരിക്കുന്നു!
2 June at 23:04 · Like · 3

8
 മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാർത്ഥികൾ; ചിത്രമല്ല-
തില്ലാർക്കുമീഗുണവു, മേവമകത്തു തേനും

'തെല്ലോ' എന്ന രൂപം അത്ര വ്യക്തമല്ല. കൊതിച്ചു അനുഭവാർത്ഥികൾ എന്നാണോ മനസ്സിലാക്കേണ്ടത്? ചിത്രമല്ലത് എന്നാൽ?
3 June at 21:59 · Edited · Like · 3

9
 ചേതോഹരങ്ങൾ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കു വേദ്യ-
മേതോ വിശേഷസുഭഗത്വവുമാർന്നിരിക്കാം

ഈ ശ്ലോകം മുതൽ സാമാന്യത്തിൽ നിന്നും സവിശേഷത്തിലേക്കു പ്രവേശിച്ചിരിക്കുന്നുവെന്നു തോന്നുന്നു. ഇതുവരെ ഏതു പൂവിനും ബാധകമായ കാര്യങ്ങളാണ് പറഞ്ഞിരുന്നതെങ്കിൽ ഇവിടെ ജാതാനുരാഗമൊരുവനുണ്ട്, വിശേഷസുഭഗത്വമുണ്ട്, അങ്ങനെ അല്പം നാടകീയത രംഗപ്രവേശം ചെയ്യുന്നു.
5 June at 08:19 · Edited · Like · 4

10
 "കാലം കുറഞ്ഞ ദിനമെങ്കിലുമർത്ഥദീർഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന"മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.

ഭൂതകാലത്തിൽ ലയിച്ച വായനക്കാരനെ ഒന്നു കുലുക്കിയുണർത്തുന്നതുപോലെ ഈ ശ്ലോകത്തിൽ കവി പൂവിന്റെ വർത്തമാന യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവരുന്നു. ഹൃസ്വമെങ്കിലും അർത്ഥപൂർണ്ണവും, ദു:ഖപൂർണ്ണമെങ്കിലും സുന്ദരവുമായ യൌവനം അവസാനിച്ചുവെന്ന് പൂവ് പറയുന്നതുപോലെ കവിക്ക് തോന്നുന്നു. അർത്ഥദീർഘം എന്ന പ്രയോഗം ആസ്വാദ്യമായിരിക്കുന്നു.
5 June at 23:44 · Like · 2

11
 അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോർത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം;
എന്നല്ല, ദൂരമതിൽനിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജൻ

വീണ്ടും ഫ്ലാഷ് ബാക്ക്. പണ്ടത്തെ സ്വയംവരകഥകളെ ഓർമ്മിപ്പിക്കും വിധം സുന്ദരിയും സംഗീതം, ദർശനം എന്നിവയിൽ വിജ്ഞാനമുള്ളവളുമായ രാജകുമാരിയെപ്പറ്റി കേട്ടറിഞ്ഞ് പല ദിക്കുകളിൽ നിന്നും ഭൈമീകാമുകന്മാരായി ചിത്രശലഭങ്ങൾ വന്നിരിക്കാം, കൂട്ടത്തിൽ ദൂരെ നിന്നും അനുരാഗലോലനായി ഒരു ഭൃംഗരാജനും.
ഇവിടെ ഒരു വ്യത്യാസമുള്ളത് കഥാകാരന്മാരെപ്പോലെ കഥ ഉറപ്പിച്ചു പറയുന്നില്ല എന്നതാണ്. കവി ഭാവനാപരമായ അനുമാനത്തിൽ മാറിനിൽക്കുകയാണ്. ‘അണഞ്ഞിരിക്കാം‘, ‘വന്നെന്നുമാം ‘ എന്നേ പറയുന്നുള്ളു. മറ്റൊന്നുള്ളത് ഒരു ഭൃംഗരാജൻ മാത്രമാ‍ണ് വന്നത് എന്നത് അല്പം വിചിത്രമായി തോന്നാം.
6 June at 22:14 · Edited · Like · 3

12
കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കിൽ നിന്നരികിൽ വന്നിഹ വട്ടമിട്ടു
വല്ലാതിവൻ നിലവിളിക്കുകയില്ലിദാനീം
7 June at 22:22 · Like · 3
ഇവിടെ വീണ്ടും വർത്തമാനകാലത്തിലേക്കു വരുന്നു എന്ന് മാത്രമല്ല, തികച്ചും നാടകീയമായി അനുഭവസാക്ഷിയായ വണ്ട് പ്രത്യക്ഷപ്പെടുന്നു. പൂവ് ശലഭത്തെ തിരസ്കരിച്ച് വണ്ടിനെ സ്വീകരിക്കുകയാണുണ്ടായതെന്ന് കവിയുടെ ഭാവന. മനുഷ്യകഥാരൂപം പിന്തുടരുന്ന കവി തികച്ചും ആധുനിക ആഖ്യാനശൈലിയാണു സ്വീകരിക്കുന്നത് എന്ന് കാണാൻ കഴിയും. അതേസമയം പദപ്രയോഗത്തിൽ പലപ്പോഴും മണിപ്രവാളത്തെ ആശ്രയിക്കുന്നു. കില്ല്, ഇദാനിം, ഇഹ എന്നീ വാക്കുകൾ മലയാള നിഖണ്ടുവിൽ കാണാൻ കഴിയുമെങ്കിലും ഇവയ്ക്ക് പൂര്ണ്ണമായും മലയാളിത്വം കല്പിച്ചു നല്കാൻ കഴിയുമോ? എന്നാൽ കൃതി രചിക്കപ്പെട്ടത് 1907ൽ ആണെന്ന വസ്തുത പരിഗണിക്കുമ്പോൾ ഇതൊരു പോരായ്മയായി കണക്കാക്കാനാവില്ല.
8 June at 07:25 · Like · 5

13
“എന്നംഗമേകനിഹ തീറുകൊടുത്തുപോയ് ഞാൻ
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ”
എന്നൊക്കെയല്ലി ബത! വണ്ടു പുലമ്പിടുന്നു?

വളരെ ഉയർന്ന, ചിന്താപരമായ ഒരു നിലയിൽ നിന്നും ആരംഭിച്ച കൃതി ഇത്തരം നാടകീയതയിൽ അഭിരമിക്കുമ്പോൾ അതിന്റെ ഗൌരവവും ആഴവും നഷ്ടപെടുന്നില്ലേ എന്നൊരു സംശയം.
8 June at 23:01 · Like · 4

14
 ഹാ! കഷ്ട,മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനാ,യനുഭവിച്ചൊരു ധന്യനീയാൾ
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാർത്തനായിനിയിരിപ്പതു നിഷ്ഫലംതാൻ.

ഇതു കവിയുടെ വിചാരമല്ലേ? ഉദ്ധരണി കാണുന്നില്ല. വണ്ട് മരിച്ചു പോട്ടെ എന്നു കവി വിചാരിക്കുന്നതിൽ അല്പം അഭംഗിയില്ലേ?
9 June at 22:23 · Edited · Like · 4

15
 ചത്തീടുമിപ്പോഴിവനല്പവികല്പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാൽ
അത്യുഗ്രമാം തരുവിലും ബത! കല്ലിലും പോയ്
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നൻ?

വ്യസനവും കുണ്ഠിതവും ഒന്നു തന്നെയല്ലേ ? അപ്പോൾ വ്യസനകുണ്ഠിതം ഒരു വിചിത്ര പ്രയോഗമായില്ലേ? വിക്കിപ്പിഡിയയിൽ നിന്നുമെടുത്ത ഈ പാഠത്തിലെ പിശകായിരിക്കുമോ ? പകരം കഠിനകുണ്ഠിതമായിരുന്നെങ്കിൽ നന്നായിരുന്നു എന്നു തോന്നുന്നു.
അത്യുഗ്രമാം എന്ന വിശേഷണം തരുവിന് യോജിക്കുന്നുണ്ടോ ?
20 hrs · Edited · Like · 3

16
 ഒന്നോർക്കിലിങ്ങിവ വളർന്നു ദൃഢാനുരാഗ-
മന്യോന്യമാർന്നുപയമത്തിനു കാത്തിരുന്നു
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനൻ
ക്രന്ദിക്കയാം; കഠിന താൻ ഭവിതവ്യതേ നീ!

ഇവിടെ കാല്പനികതയെല്ലാം കളഞ്ഞുകുളിച്ച് ഒരു തരം പഴഞ്ചൻ താലികെട്ടിന്റെ അവസ്ഥയായില്ലേ എന്നൊരു സംശയം.
ഒന്നോർക്കിൽ എന്ന വാക്ക് ഇവിടെ അധികപ്പറ്റല്ലേ ?
കഴിഞ്ഞ ശ്ലോകവുമായി ഇതിന് ഒരു ബന്ധമില്ലാത്തതുപോലെ.
11 June at 21:58 · Like · 1

17
 ഇന്നല്ലയെങ്കിലയി, നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
“എന്നെച്ചതിച്ചു ശഠ”നെന്നതു കണ്ടു നീണ്ടു
വന്നേറുമാധിയതു നിന്നെ ഹനിച്ചു പൂവേ!

ഇതുവരെ വണ്ടിനോടൊപ്പം നിന്ന കവി പൂവിന്റെ വീക്ഷണത്തിലേക്കു മാറി മറ്റൊരു സാദ്ധ്യത തേടുന്നു. 'ഭാഗ്യഹീനനായ വണ്ട് ഇവിടെ ശഠനായി മാറുന്നു. മാത്രമല്ല, പൂവിന്റെ അകാലമൃത്യുവിന്റെ കാരണക്കാരനും കൂടി ആവാമെന്നാണ് സൂചന.
'കുസുമാന്തരലോലൻ' എന്ന പ്രയോഗം രസാവഹമായിരിക്കുന്നു, ഇപ്പോഴത്തെ പത്രഭാഷയിൽ രാജ്യാന്തര കുറ്റവാളി എന്നെല്ലാം പറയുന്നപോലെ.
15 June at 13:40 · Edited · Like · 4

18
 ഹാ! പാർക്കിലീ നിഗമനം പരമാർത്ഥമെങ്കിൽ
പാപം നിനക്കു ഫലമായഴൽ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോർക്കുക മുമ്പു; പശ്ചാ-
ത്താപങ്ങൾ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.

ആശാന്റെ കൃതികളിൽ പൊതുവെ വിരളമായ നർമ്മരസം തുളുമ്പുന്ന ഒരു ശ്ലോകം.
പ്രണയം 'ആപത്തെഴുന്ന തൊഴിലായി‘ കവി ചിത്രീകരിച്ചിരിക്കുന്നു. ഇത്തരം തൊഴിലിൽ ഏർപ്പെടുന്നവർ എടുത്തുചാടുന്നതിനുമുമ്പ് നല്ലവണ്ണം ആലോചിക്കണം അല്ലെങ്കിൽ ഇതുപോലെ പലപ്പോഴും പശ്ചാത്തപി ക്കേണ്ടിവരും എന്ന് കവി വണ്ടിനെ സരസമായി ഉപദേശിക്കുന്നു.
ഇതിലെ, വിശേഷത്തിൽ നിന്നു സാമാന്യത്തിലേക്കു നയിക്കുന്ന അലങ്കാരത്തിന്റെ പേർ മറന്നുപോയി. ആരെങ്കിലും പറയുമല്ലോ.
13 June at 22:54 · Edited · Like · 4

19. പോകട്ടതൊക്കെ,യഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരിൽ
ഏകുന്നു വാൿപടുവിനാർത്തി വൃഥാപവാദം,
മൂകങ്ങൾ പിന്നിവ - പഴിക്കുകിൽ ദോഷമല്ലേ?

ഇവിടെ കവി കൃതിയിൽ നിന്നും മാറിനിന്ന് സ്വയം എഡിറ്ററുടെ വേഷമണിയുന്നതുപോലെ തോന്നുന്നു. മൂകങ്ങളായ കാര്യങ്ങളെപ്പറ്റി പറയുന്നത് ശരിയല്ല എന്ന സന്ദേഹത്താൽ പറഞ്ഞതെല്ലാം വെട്ടിക്കളയുന്നപോലെ.
14 June at 22:17 · Like · 2

20
 പോകുന്നിതാ വിരവിൽ വണ്ടിവിടം വെടിഞ്ഞു
സാകൂതമാംപടി പറന്നു നഭസ്ഥലത്തിൽ
ശോകാന്ധനായ് കുസുമചേതന പോയ മാർഗ്ഗ-
മേകാന്തഗന്ധമിതു പിൻതുടരുന്നതല്ലീ?

പൂവിന്റെ ചൈതന്യം വഴിനീളെ സൌരഭ്യം പരത്തിക്കൊണ്ട് പോയ്മറഞ്ഞുവെന്നും ശോകാന്ധനായ വണ്ട് ആ ഗന്ധം നുകർന്നുകൊണ്ട് പിന്തുടർന്നുവെന്നുമുള്ള കല്പന മനോഹരം തന്നെ.
15 June at 22:14 · Edited · Like · 2

21
 ഹാ! പാപമോമൽമലരേ ബത! നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തൻ
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നു, കപോതമെന്നും?

വണ്ടു പോകുന്നതോടുകൂടി കൃതിയുടെ തുടക്കത്തിലെ ഭാവതീവ്രത തിരിച്ചെത്തുന്നു . പത്താമത്തെ ശ്ലോകത്തിന്റെ തുടര്‍ച്ചയായി ഇനിയുള്ള ഭാഗം ചേര്‍ത്തുവെച്ച് വായിച്ചു നോക്കാവുന്നതാണ്‌. ഭാവഗരിമയുടെ ഐകരൂപ്യം നമുക്ക് തിരിച്ചറിയാന്‍ കഴിയും . അതിനിടയിലുള്ള വണ്ടിന്റെ വരവും സംഭാഷണവുമെല്ലാമടങ്ങിയ നാടകീയത കൃതിയുടെ അടിസ്ഥാനഭാവവുമായി ഒത്തുപോകുന്നില്ല എന്നു തോന്നുന്നു. വാസ്തവത്തില്‍ ഇവിടെ വീണു കിടക്കുന്ന പൂവും കവിയും മാത്രമേയുള്ളു. ആ ഏകാന്തതയാണ്‌(solitude) കൃതിയുടെ സത്ത. അതില്‍ നിന്നാണ്‌ കവിത ജനിക്കുന്നത്. ചിത്രശലഭങ്ങളെപ്പറ്റിയും വണ്ടിനേപ്പറ്റിയും ഭൂതകാലസ്മരണയില്‍ ഒന്നു സൂചിപ്പിക്കുക മാത്രമേ വേണ്ടതുള്ളു എന്നു തോന്നുന്നു.
അർത്ഥാന്തരന്യാസ അലങ്കാരം.
16 June at 22:07 · Edited · Like · 7


22
തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ-
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി.

തെറ്റെന്നു-പെട്ടെന്ന്. ഈ അർത്ഥത്തിലുള്ള പ്രയോഗം ഇപ്പോൾ നിലവിലുണ്ടോ?
നവദീപമെണ്ണ-
വറ്റിപ്പുകഞ്ഞഹഹ
ഇതിലെ അലങ്കാരമേതാണ്?
17 June at 21:54 · Like · 2


Chandra Babu അലങ്കാരം രൂപകാതിശയോക്തി.

23.
ഞെട്ടറ്റു നീ മുകളിൽനിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണർന്നവർ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ?

വെളുപ്പാൻ കാലത്തെ കാറ്റു തട്ടി പൂവ് വീഴുന്നതു കേട്ടുണർന്നവർ താരമാണെന്നു കരുതിയത് നല്ല കാവ്യഭാവനയായി കണക്കാക്കാം. (രാത്രി കഴിയുമ്പോൾ അപ്രത്യക്ഷമാവുന്ന താരവും ഒരു ദിവസം കഴിഞ്ഞ് വാടിപ്പോകുന്ന പൂവും ഉചിതമായ താരതമ്യം തന്നെ) എന്നാൽ, ദിവ്യഭോഗം വിട്ട് ഭൂവിലടിയുന്ന ജീവനാണെന്നു കരുതാൻ പ്രത്യേക കണ്ണുകൾ തന്നെ വേണം.
ദിവ്യഭോഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ലൌകികജീവിതസുഖം ആയിരിക്കുമെന്നു കരുതുന്നു.
തിട്ടം നിനച്ചു എന്നാൽ ഉറപ്പിച്ചു എന്നല്ലേ മനസ്സിലാക്കേണ്ടത്? അങ്ങനെയാവുമ്പോൾ ഒരു വസ്തുവല്ലേ പാടുള്ളു? ഇവിടെ രണ്ടിലേതാണ് എന്ന് സംശയം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.
അലങ്കാരം ഉല്പ്രേക്ഷയാവുമോ? (അതു താനല്ലയോ ഇത് എന്നു വർണ്ണ്യത്തിലാശങ്ക, ഉല്പ്രേക്ഷാഖ്യയലൊകൃതി)
18 June at 22:22 · Like · 3

24.
അത്യന്തകോമളതയാർന്നൊരു നിന്റെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യഃസ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങൾ.

വിലാപകാവ്യത്തിന്റെ അവിഭാജ്യഘടകമായ, ദുഃഖത്തിൽ പങ്കുചേരുന്ന പ്രകൃതിയുടെ വർണ്ണനയാണു ഇനി വരുന്നത്. അനുയോജ്യമായ രൂപകങ്ങളിലൂടെ, ഹൃദ്യമായ വാങ്ങ്മയചിത്രങ്ങളിലൂടെ വളരെ അനായാസമായാണ് ആശാൻ അത് നിർവഹിക്കുന്നത്
പൂവിന്റെ വീഴ്ച്ച കണ്ട് ഭൂമി തന്നെ തളർന്നുപോയി (അതിശയോക്തി). അടുത്തുള്ള പുൽനാമ്പുകൾ ഉദ്വേഗഭരിതരായി.
ഇയന്നു, പൂണ്ട്- രണ്ടും ഒന്നല്ലേ?
19 June at 21:50 · Like · 5

25. 
അന്യൂനമാം മഹിമ തിങ്ങിയൊരാത്മസത്വ-
മെന്യേ നിലത്തു ഗതമൗക്തികശുക്തിപോൽ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിൻ പരിധിയിപ്പൊഴുമെന്നു തോന്നും

ഗതമൌക്തികശുക്തി-മുത്തു നഷ്ടപ്പെട്ട ചിപ്പി( ആദ്യം വായിച്ചപ്പോൾ ഇതെന്താ സാധനം എന്നൊന്നന്ധാളിച്ചു. നിഖണ്ഡു തന്നെ ശരണം.) സന്നാഭം- കാന്തി നഷ്ടപ്പെട്ട്
ഇവിടെ ആത്മതത്വത്തിന് ഒരു വിശദീകരണം ആവശ്യമുണ്ട്.
കുറിപ്പ്: Jyothibai Pariyadath ന്റെ അഭിപ്രായപ്രകാരം (താഴെ കാണുക) ആത്മതത്വമെന്നത് ആത്മസത്വമായി തിരുത്തിയിരിക്കുന്നു.
22 June at 19:17 · Edited · Like · 4

26.
ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാർദ്രയായുടനുഷസ്സുമണിഞ്ഞു നിന്മേൽ
നീഹാരശീകരമനോഹരമന്ത്യഹാരം.

ഇതാ മനോഹരമായ ഒരു ശ്ലോകം! വളരെ പരിചിതമായ കാഴ്ചകൾ കാവ്യാത്മകവും വിലാപകാവ്യത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ വിഷാദാത്മകവുമായി അവതരിപ്പിച്ചിരിക്കുന്നു. മാറാല ശവക്കച്ചയായിരിക്കുന്നു. മഞ്ഞുതുള്ളികൾ മുത്തുമാലയായിരിക്കുന്നു(ഇപ്പോഴത്തെ റീത്ത്?) .ഹാ എന്ന ആർത്തനാദം ശ്ലോകത്തിലുടനീളം മറ്റൊലിക്കൊള്ളുന്നതും ശ്രദ്ധിക്കുക.
‘അണിഞ്ഞു’ എന്നത് അത്ര ശരിയായില്ലെന്നു തോന്നുന്നു. അണിയിച്ചു എന്നല്ലേ വേണ്ടത്?
22 June at 10:21 · Edited · Like · 5

27.
താരങ്ങൾ നിൻ പതനമോർത്തു തപിച്ചഹോ! ക-
ണ്ണീരായിതാ ഹിമകണങ്ങൾ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങൾ പുലമ്പിടുന്നു.

വീണ്ടും വളരെ അനുയോജ്യമായ രൂപകങ്ങളിലൂടെ...
ഹിമകണങ്ങളെ താരങ്ങളുടെ കണ്ണീരായി കല്പിച്ചിരിക്കുന്നു. ചടകങ്ങള്‍ ചവറ്റിലക്കിളികള്‍ , കരിയിലക്കിളികള്‍ എന്നൊക്കെ വിളിക്കുന്ന ഒരു തരം തവിട്ടുനിറത്തിലുള്ള കിളികളാണെന്നു കരുതുന്നു. പറമ്പിലെല്ലാം അവ സ്ഥിരം കാഴ്ചയാണ്‌. അവ കൂടുവിട്ട് പൂവിന്റെ അരികെ വന്നു ദു:ഖാര്‍ ത്തരായിപുലമ്പുന്നു. ഹൃദ്യമായ വാങ്മയചിത്രങ്ങള്‍ !
നേരായി എന്നതുകൊണ്ട് ശരിയ്ക്കും എന്നു പറയുന്നതുപോലെയായിരിക്കുമെന്നു തോന്നുന്നു.
22 June at 22:13 · Like · 2

28.
ആരോമലാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവവുമൊന്നിനു ചെയ്തിടാതെ,
പാരം പരാർത്ഥമിഹ വാണൊരു നിൻ ചരിത്ര-
മാരോർത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?

എല്ലാ സൽഗുണങ്ങളും ഇണങ്ങി, ആർക്കും ഒരു ദോഷവും ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാ‍തെ പരോപകാരം മാത്രം ചെയ്തു മാത്രം ജീവിച്ച പൂവിനെപ്പറ്റി ചിന്തിച്ച് ആരും കണ്ണീർ വാർത്തുപോകും എന്ന് ദു:ഖം പ്രകൃതിയിൽ നിന്നും മനുഷ്യനിലേക്കു വ്യാപിപ്പിച്ചിരിക്കുന്നു.
സാധാരണയായി സ്ത്രീക്കു നൽകുന്ന ആരോമൽ എന്ന വിശേഷണം ആശാൻ വ്യത്യസ്തമായാണ് (ആരോമലാമഴക്) പ്രയോഗിച്ചിരിക്കുന്നത്.
23 June at 22:08 · Like · 4

29.
കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടൽ-
കൊണ്ടാശു ദിങ്മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാർസഖൻ ഗിരിതടത്തിൽ വിവർണ്ണനായ് നി-
ന്നിണ്ടൽപ്പെടുന്നു, പവനൻ നെടുവീർപ്പിടുന്നു

ദു:ഖം സൂക്ഷ്മപ്രകൃതിയിൽ നിന്ന്, മനുഷ്യനിലൂടെ കടന്ന് സ്ഥൂലപ്രകൃതിയിലേക്കു വ്യാപിക്കുന്നു. ചക്രവാളവും സൂര്യനും വിവർണമായിരിക്കുന്നു. കാറ്റ് നെടുവീർപ്പിടുന്നു.
24 June at 21:39 · Like · 3

30.
എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേൽ?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു? ഹാ! ഗുണികളൂഴിയിൽ നീണ്ടു വാഴാ!

ഒടുവിൽ കവി സ്വന്തം ചിന്തകളിലേക്ക് തിരിച്ചെത്തുന്നു.
25 June at 22:04 · Like · 5

എന്തിന്നു ഗുണധോരണി നിന്റെ മേല്‍ ചൊരിയാനുള്ള അലിവ് കാട്ടി , അഥവാ, കനിഞ്ഞു നല്‍കി എന്നല്ലേ ഉദ്ദേശിക്കുന്നത്? ആവതെന്തുള്ളു എന്നതുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നല്ലേ വിവക്ഷിക്കുന്നത്?
26 June at 15:57 · Like · 5


31.
സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്ഠർ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ് വതിൽനിന്നു മേഘ-
ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം?

സ്വന്തം ജന്മദൌത്യം വേഗം പൂർത്തിയാക്കി ഉത്തമർ പോകട്ടെ, വഴിയാത്രക്കാരുടെ കാലടികൾ ഏറ്റുവാങ്ങിക്കൊണ്ടുള്ള പാറയുടെ ചിരകാല ജീവിതത്തിനേക്കാൾ ഭേദം മിന്നൽപ്പിണറിന്റെ ക്ഷണികജീവിതമല്ലേ എന്ന് കവി സ്വയം ആശ്വാസം കൊള്ളുന്നു.
ഈ ശ്ലോകങ്ങളിലെ നിരീക്ഷണങ്ങൾ കവിയുടെ ജീവിതത്തിലും സത്യമായി എന്നത് ദു:ഖകരമായ വസ്തുതയാണ്.
നിശി എന്ന വാക്കിന്റെ സാംഗത്യം എന്താണ്?
26 June at 21:25 · Like · 3


RamanNambisan Kesavath നിശി - ഈ ശ്ലോകത്തില്‍ സാംഗത്യം
മേഘജ്യോതിസ്സു നിശയിലാണ് കൂടുതല്‍ തെളിയുന്നത്. പാന്ഥനു വെളിച്ചം ആവശ്യമായതും രാത്രി തന്നെ . രൂക്ഷശില പാന്ഥസഞ്ചാരത്തിന്നു തടസ്സം നില്‍ക്കുന്നതാണ് . (ആശാന്‍ ഒരു വാക്കു പോലും എവിടെയും വെറുതെ ചേര്‍ക്കുന്നില്ല.)
बाध bAdha obstacle
27 June at 05:18 · Edited · Unlike · 7

32.
എന്നാലുമുണ്ടഴലെനിക്കു വിയോഗമോർത്തും
ഇന്നത്ര നിൻ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം?

സർവ്വ ചരാചരങ്ങളേയും സൃഷ്ടിച്ചത് ഒരേ പ്രപഞ്ചശക്തിയായതിനാല്‍ എല്ലാവരും സഹോദരരാണെന്ന സമഭാവന, ഒരു നൂറ്റാണ്ടിന്നു ശേഷം പരിസ്ഥിതിനാശം സര്‍വ്വനാശത്തിന്റെ വക്കോളമെത്തിനില്‍ക്കുന്ന ഇക്കാലത്ത് വളരെയേറെ പ്രസക്തമാണ്‌.
27 June at 22:53 · Edited · Like · 4

33.
ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം;
ഒന്നിന്നുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കൽ നശിക്കുമോർത്താൽ

‘ഇന്നു ഞാൻ നാളെ നീ’ എന്ന് ജി. കുന്നും ആഴിയുമെല്ലാം നശിക്കുമെന്നു പറയുമ്പോൾ ഒരു പക്ഷെ, യുഗാന്ത്യപ്രളയമായിരിക്കണം ആശാന്റെ മനസ്സിൽ. എന്നാൽ ഇന്ന് ആഗോളതാപനത്തിന്റെ ഭീതിദമായ പ്രത്യാഘാതസാദ്ധ്യതകൾക്കു മുമ്പിൽ നാം പകച്ചുനിൽക്കുകയാണ്. കുന്നുകളാവട്ടെ, ഇപ്പോള്‍ത്തന്നെ പാറമടകളായി മാറിക്കൊണ്ടിരിക്കുന്നു!
29 June at 00:37 · Edited · Like · 6


34.
അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങൾ നീട്ടി;
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂർണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.

സൂര്യൻ കരങ്ങൾ നീട്ടി പൂവിന്റെ അവശേഷിച്ച കാന്തിസമ്പത്ത് എടുക്കുന്നുവെന്നും കാറ്റ് അതിന്റെ പിതൃസ്വത്തായ സൌരഭ്യം കവരുന്നു എന്നും കാവ്യഭാവന.
സമ്പന്നനായ ഒരാൾ മരിക്കുമ്പോൾ ബന്ധുക്കൾ അയാളുടെ സ്വത്ത് തട്ടിയെടുക്കാൻ ഓടിയണയുന്ന ചിത്രം സമൂഹത്തിനു നേരെ ഒരു കണ്ണാടിയെന്നപോലെ കവി വരച്ചുകാട്ടുന്നു. അംഭോജബന്ധു, ദായഭാഗം എന്നീ വാക്കുകൾ അന്വർത്ഥമാണ്.
നേരിട്ടു സാമൂഹ്യവിമർശനം നടത്തുന്ന വീണപൂവിലെ ഏക ശ്ലോകമാണിതെന്നു തോന്നുന്നു.
രൂപകാതിശയോക്തി തന്നെയാണോ ഇതിലെ അലങ്കാരം ?
30 June at 00:26 · Like · 3


Chandra Babu രൂപകാതിശയോക്തി ഇല്ല.

35.
‘ഉത്പന്നമായതു നശിക്കു,മണുക്കൾ നിൽക്കും
ഉത്പന്നമാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്പത്തി കർമ്മഗതി പോലെ വരും ജഗത്തിൽ’
കൽപിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ.

സൃഷ്ടിക്കപ്പെടൂന്നതെല്ലാം നശിക്കും, അണുക്കൾ നിൽക്കും(അണുക്കൾ എന്നതുകൊണ്ട് ശാസ്ത്രലോകം വിവക്ഷിക്കുന്ന അർത്ഥമാണോ ഉദ്ദേശിക്കുന്നത്? അക്കാലത്ത് ഈ വിജ്ഞാനം അത്ര സാധാരണമായിരുന്നോ?) പിന്നെ കർമ്മഫലം പോലെ പുതിയ ജന്മം സംഭവിക്കുമെന്ന് ആഗമങ്ങളുടെ വെളിച്ചത്തിൽ കവി ഉറപ്പിക്കുന്നു. നിർമ്മലമായ ജീവിതം നയിച്ച പൂവിന് ശോഭനമായ ജന്മം തന്നെയായിരിക്കും ലഭിക്കുക എന്നായിരിക്കണം കവിയുടെ പ്രത്യാശ.
30 June at 22:13 · Like · 7

36.
ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോൾ;
ചൈതന്യവും ജഡവുമായ് കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വരവൈഭവത്താൽ

നമുക്കതല്ല എന്നത് എങ്ങനെ അന്വയിക്കാം ? രണ്ടാം പകുതിയിലെ വാദം ദുർബ്ബലമായി തോന്നുന്നു. ഏതെങ്കിലും വടിവിൽ എന്നേ പറയുന്നുള്ളു. കവിക്കു തന്നെ വ്യക്തതയില്ലാത്തതുപോലെ.
1 July at 22:17 · Like · 5

37.
ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്പന്നശോഭമുദയാദ്രിയിലെത്തിടുമ്പോല്‍
സത്പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.

നക്ഷത്രം അസ്തമിച്ച് പിറ്റേദിവസം ഉദയാദ്രിയില്‍ ഉദിക്കുന്നതുപോലെ പൂവ് താമസിയാതെ സ്വര്‍ഗ്ഗരാജ്യത്ത് കല്പദ്രുമത്തില്‍ കൂടുതല്‍ ശോഭയോടെ വിടര്‍ന്നെന്നുവരാം എന്ന് കവി സങ്കല്പിക്കുന്നു.
2 July at 22:45 · Like · 4

38.
സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണ്ടമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ് നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും സമധികം സുകൃതം ലഭിക്കാം.

'നിന്റെ കാന്തികണ്ട് അടുത്തുകൂടുന്ന സുന്ദരികളാല്‍ അലങ്കരിക്കപ്പെട്ട നീ സുരയുവാക്കള്‍ക്ക് ഇമ്പവും രാഗസമ്പത്തും നല്കി ഏറെ സുകൃതം നേടാം ' എന്നല്ലേ?
'സമ്പത്തെയും സമധികം' അല്പം വികലമായോ?
3 July at 22:27 · Like · 4

39.
അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്‍ഷിമാര്‍ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായി
സ്വര്‍ല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃപരമാം പദത്തില്‍ .

അതല്ലെങ്കില്‍ , അമരരായ ഋഷിമാര്‍ക്ക് പൂജാപുഷ്പമായി മാറി സ്വര്‍ല്ലോകവും മറ്റു കടമ്പകളും കടന്ന് തമസ്സില്ലാത്ത പരമപദത്തിലേക്ക് പ്രവേശിക്കാം . ഇതുതന്നെയാണ്‌ ഉചിതവും സ്വാഭാവികവും എന്നു തോന്നുന്നു. സകലസംഗമം എങ്ങനെ വിശദീകരിക്കാം ?
4 July at 22:47 · Like · 4

40
ഹാ! ശാന്തിയൗപനിഷദോക്തികള്‍തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം;
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞപോലെ വരുമൊക്കെയുമോര്‍ക്ക പൂവേ!

ദു:ഖിക്കുന്നത് ആത്മപീഡനപരവും അജ്ഞര്‍ക്ക് യോജിച്ചതുമാണെന്നും പൌരാണിക ഭാരതീയചിന്തയുടെ വെളിച്ചത്തില്‍ കവി പറയുന്നു. ശ്രുതിയില്‍ പ്രതീക്ഷയര്‍പ്പിക്കുക, പിന്നെയെല്ലാം ഈശാജ്ഞപോലെയെന്നു സമാധാനിക്കുക.
കൃതിയുടെ ആരംഭത്തിലെ 'ഹാ പുഷ്പമേ' എന്ന സംബോധന കരുണവും ബീഭത്സവുമാണെങ്കില്‍ , ഇവിടത്തെ 'പൂവേ ' എന്ന ലളിതമായ വിളി ശാന്തിയും സമഭാവനയും സ്ഫുരിക്കുന്നതാണ്‌.
ഈ ശ്ലോകങ്ങളില്‍ ആവിഷ്കരിക്കപ്പെടുന്ന ചിന്തകള്‍ പൌരാണികകൃതികള്‍ മുതല്‍ ആധുനിക കൃതികള്‍ വരെ ലോകത്തെല്ലായിടത്തും പ്രതിപാദിക്കപ്പെട്ടവയായിരിക്കാം . ചര്‍ച്ച ചെയ്യപ്പെടാതെ തന്നെ മഹാന്മാര്‍ മുതല്‍ സാധാരണക്കാരില്‍ സാധാരണക്കാര്‍ വരെ ആവര്‍ത്തിച്ചിട്ടുള്ളതായിരിക്കാം . അതിനാല്‍ , ഇവ മനുഷ്യരാശിയുടെ പൊതുപൈതൃകമായി കണക്കാക്കാം . എന്നാല്‍ ഒരു കവിയെ സം ബന്ധിച്ചിടത്തോളം അവ എങ്ങനെ സന്ദര്‍ഭോചിതമായി, മനസ്സില്‍ തട്ടും വിധത്തില്‍ ആവിഷ്ക്കരിക്കുന്നു എന്നുള്ളതാണ്‌ പ്രധാനം എന്നു തോന്നുന്നു.
5 July at 23:31 · Like · 6

41
കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോള്‍ ;
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു, കഷ്ടം!

വീണപൂവിലെ ഏറ്റവും പ്രസിദ്ധവും മനോഹരവുമായ അന്ത്യശ്ലോകം. പൂവിനെ പടിപടിയായി പരമപദത്തില്‍ വരെ എത്തിച്ചതിനുശേഷം പെട്ടെന്ന്, ഒരു ചലചിത്രകാരന്റെ ചാതുരിയോടുകൂടി 'കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ' യാഥാര്‍ത്ഥ്യത്തിലേക്ക് ദൃശ്യം കട്ടുചെയ്യുന്നു. എന്നിട്ട്, 'കണ്ണേ മടങ്ങുക' എന്ന് ദൃശ്യാനുഭവം പൂര്‍ത്തിയാക്കുന്നു. അതോടൊപ്പം 'അവനിവാഴ്വു കിനാവു കഷ്ടം' എന്ന് ലോകവീക്ഷണത്തെ സംബന്ധിച്ച ഒരു തീര്‍പ്പിലെത്തുന്നു.
അതേസമയം തൊട്ടു മുമ്പത്തെ ശ്ലോകത്തിനു കടകവിരുദ്ധമായ നിലപാടാണ്‌ ഇതെന്ന് വ്യക്തമാണ്‌. കഴിഞ്ഞ ശ്ലോകത്തോടെ കൃതി വളരെ മനോഹരമായി അവസാനിപ്പിക്കാവുന്ന ഒരു സാദ്ധ്യതയുമില്ലേ എന്നും ചിന്തിക്കാവുന്നതാണ്‌.
ഒരു വിധത്തില്‍ ആശാനിലെ അടിയുറച്ച റിയലിസ്റ്റിന്റെ ബഹിര്‍സ്ഫുരണമായി ഇതിനെ കാണാവുന്നതാണ്.
7 July at 00:07 · Like · 9

No comments: