Search This Blog

Saturday, July 12, 2014

ആരും കേണലിന് എഴുതുന്നില്ല പരിഭാഷ

ആരും കേണലിന് എഴുതുന്നില്ല. ഇതില്‍ മാജിക്കില്ല, പ്രണയമില്ല, പച്ചയായ ജീവിതം മാത്രം . എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാര്‍ക്കേസ് കൃതി. എന്റെ പരിഭാഷ പുഴ.കോമില്‍ ഖണ്ഡശ: പ്രസിദ്ധീകരിക്കുന്നു.
ഒന്നാം ലക്കം:
http://www.puzha.com/puzha/magazine/html/aarum1.html

രണ്ടാം ലക്കം :
http://www.puzha.com/puzha/magazine/html/aarum2.html

മൂന്നാം ലക്കം :
http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum3.xml&work_type=serialize

നാലാം ലക്കം:
http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum4.xml&work_type=serialize

അഞ്ചാം ലക്കം:
http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum5.xml&work_type=serialize

 ആറാം ലക്കം :
http://www.puzha.com/puzha/magazine/html/aarum6.html

ഏഴാം ലക്കം:
http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum7.xml&work_type=serialize

എട്ടാം ലക്കം:
http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum8.xml&work_type=serialize

ഒമ്പതാം ലക്കം:
www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=aarum9.xml&work_type=serialize

പത്താം ലക്കം:
www.puzha.com/puzha/magazine/html/aarum10.html

പതിനൊന്നാം ലക്കം:
http://www.puzha.com/puzha/magazine/html/aarum11.html

പന്ത്രണ്ടാം ലക്കം:
http://www.puzha.com/puzha/magazine/html/aarum12.html

കേണലിനാരും എഴുതുന്നില്ല

പരമേശ്വരന്‍

വിപ്ലവം, യുദ്ധം എന്നിവ പോലെയുള്ള പ്രത്യേക ദശാസന്ധികള്‍ പിന്നിട്ട് കാലം മുന്നോട്ടു കുതിക്കുമ്പോള്‍ പിന്തള്ളപ്പെടുകയും മാറിയ മൂല്യവ്യവസ്ഥയുമായി പൊരുത്തപ്പെടാനാവാതെ ഭൂതകാലത്തില്‍ തളച്ചിടപ്പെടുകയും ചെയ്യുന്ന ദുരന്ത കഥാപാത്രങ്ങള്‍ സാര്‍വ്വലൗകിക പ്രതിഭാസമാണ്. അതുകൊണ്ടു തന്നെ 'കേണലിനാരും എഴുതുന്നില്ല'(No one Writes to the Colonel) എന്ന ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ നോവലിലെ കേണലിനെ ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും.  മാത്രമല്ല, സ്വാതന്ത്ര്യാനന്തരഭാരതത്തിലെ ജീവിതാവസ്ഥയുമായി ചില സമാന്തരങ്ങള്‍ വായിച്ചെടുക്കാനും ഒട്ടും പ്രയാസമുണ്ടാവില്ല
മാര്‍ക്കേസിന്റെ അതിപ്രശസ്തമായ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' എന്ന ബൃഹത്കൃതിയില്‍ മിന്നിമറയുന്ന ഒരു കഥാപാത്രമായ കേണലിന്റെ പില്‍ക്കാല ജീവിതം പിന്തുടരുന്ന രീതിയിലാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. സായുധവിപ്ലവം പരാജയപ്പെടുകയും വിപ്ല വകാരികളെല്ലാം  ആയുധം വെച്ചു കീഴടങ്ങുകയും ചെയ്ത ഉടന്‍ തന്നെ ഒത്തുതീര്‍പ്പുവ്യവസ്ഥകളെല്ലാം കാറ്റില്‍ പറത്തപ്പെടുന്നു. ആറു ദശാബ്ദങ്ങള്‍ക്കു ശേഷവും കേണല്‍ തന്റെ പെന്‍ഷനു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്.
പെന്‍സില്‍ സ്‌കെച്ചു പോലെ കൊച്ചു കൊച്ചു വാങ്മയചിത്രങ്ങളിലൂടെ മുഖ്യകഥാപാത്രമായ കേണലിന്റെ കുടുംബജീവിതത്തോടൊപ്പം അവര്‍ വസിക്കുന്ന ചെറു പട്ടണത്തിലെ ജീവിതസാഹചര്യങ്ങളും തന്മയത്വത്തോടുകൂടി വരച്ചുകാട്ടുന്നു ഈ കൃതി. പട്ടാളനിയമത്തിന്റെ തണലില്‍ അടിമുടി അഴിമതിയില്‍ മുങ്ങിയ ജീര്‍ണ്ണിച്ച ഭരണവ്യവസ്ഥയ്‌ക്കെതിരെ, കൊടിയ ദാരിദ്ര്യത്തിന്റേയും നിരാശ്രയത്വത്തിന്റേയും വാര്‍ദ്ധക്യസഹജമായ അനാരോഗ്യത്തിന്റേയുമെല്ലാമായ ഇരുളടഞ്ഞ സാഹചര്യത്തിലും നിസ്സംഗമായി, നിശ്ശബ്ദമായി പ്രതിരോധമുയര്‍ത്തുന്ന കേണല്‍ വിശ്വസാഹിത്യത്തില്‍ തന്നെ വേറിട്ടു നില്‍ക്കുന്ന ഒരു കഥാപാത്രമാണ്. 
പട്ടാളനിയമത്തിന്റെ ഉരുക്കുമുഷ്ടിക്കു കീഴിലും ഭരണത്തിനെതിരായ രഹസ്യനീക്കങ്ങള്‍ നടക്കുന്നുണ്ട്. കോഴിപ്പോര്‍ ഭ്രാന്തനായ മകന്‍ അഗസ്റ്റിന്‍ കോഴിപ്പോരിനിടയില്‍ വെടിയേറ്റു മരിക്കുന്നു. കഠിനമായ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും മകന്റെ ബാക്കിപത്രമായ അങ്കക്കോഴിയെ വില്‍ക്കാന്‍ കൂട്ടാക്കാതെ, തന്റെ പെന്‍ഷന്‍ ഇന്നല്ലെങ്കില്‍ നാളെ വരുമെന്നും അതോടെ എല്ലാം ശരിയാവുമെന്നുമുള്ള പ്രത്യാശ കൈവിടാതെ കേണല്‍ ഓരോ നിമിഷവും ജീവിച്ചുതീര്‍ക്കുന്നു. 
കേണലില്‍ നിന്നും വ്യത്യസ്തമായി പ്രായോഗികമതിയും ദൃഢചിത്തയുമായ ഭാര്യയും ദുസ്സഹമായ ജീവിതസാഹചര്യങ്ങള്‍ക്കെതിരെ തന്റേതായ രീതിയില്‍ ശക്തമായ പ്രതിരോധമുയര്‍ത്തുന്നു. മകന്റെ ദാരുണമായ അന്ത്യത്തിലും അവര്‍ തളരുന്നില്ല . എന്നാല്‍, ഭര്‍ത്താവിന്റെ നിസ്സംഗതയിലും യുക്തിക്കു കീഴടങ്ങാത്ത നിലപാടിലും അവര്‍ ഒരവസരത്തില്‍ തളര്‍ന്നുപോകുന്നു, എല്ലാ നിയന്ത്രണങ്ങളും വിട്ട് ഭര്‍ത്താവിനു നേരെ പൊട്ടിത്തെറിക്കുന്നു. 
വീട്ടുസാധനങ്ങള്‍ ഓരോന്നായി വിറ്റിട്ടാണ് കേണലും കുടുംബവും ഓരോ ദിവസവും തള്ളിനീക്കുന്നത്. കൂട്ടത്തില്‍ കോഴിക്കുള്ള ഭക്ഷണവും കരുതണം. അപലക്ഷണമായ കോഴിയെ വിറ്റൊഴിവാക്കുകയാണ് നല്ലത് എന്നാണ് ഭാര്യയുടെ അഭിപ്രായം. അഗസ്റ്റിന്‍ വെടിയേറ്റു മരിച്ച ദിവസം കോഴിപ്പോരിന് പോകേണ്ടെന്ന് അവര്‍ നിര്‍ബ്ബന്ധിച്ചതായിരുന്നു. എന്നാല്‍ അവന്‍ അതനുസരിച്ചില്ല. രാത്രി കോഴിയുടെ വിജയമാഘോഷിക്കാമെന്നു പറഞ്ഞാണ് അവന്‍ പോയത്. 
അതേ സമയം, അഗസ്റ്റിന്റെ സുഹൃത്തുക്കള്‍ കോഴിയില്‍ വലിയ പ്രതീക്ഷ വെച്ചു പുലര്‍ത്തുകയും കോഴിയുടെ പേരില്‍ വാതുവെക്കാന്‍ പണം ശേരിച്ചുവെക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒഴിവു കിട്ടുമ്പോഴെല്ലാം അവര്‍ കോഴിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുകയും പതിവാണ്. ഇതെല്ലാം മരിച്ചുപോയ മകന്റെ നീക്കിയിരിപ്പായ കോഴിയെ വില്‍ക്കാതെ സംരക്ഷിക്കുന്നതിനു ന്യായീകരണമായി കേണല്‍ ചൂണ്ടിക്കാട്ടുന്നു. 
പതിനഞ്ചു വര്‍ഷം മുമ്പ് പെന്‍ഷന് അര്‍ഹരായവരുടെ പട്ടികയില്‍ പേരു ചേര്‍ത്ത വിവരത്തിന് ലഭിച്ച ഒരു എഴുത്തു മാത്രമാണ് ഇക്കാര്യത്തില്‍ കേണലിനു ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. എങ്കിലും എല്ലാ വെള്ളിയാഴ്ചയും തപാല്‍ ബോട്ട് വരുന്ന സമയം കേണലും കുടുംബസുഹൃത്തായ ഡോക്ടറും നദീതീരത്തുള്ള തുറമുത്തെത്തുന്നു. ഡോക്ടര്‍ക്ക് പത്രങ്ങളും വൈദ്യസംബന്ധമായ ലഘുലേകളും ലഭിക്കുമ്പോള്‍ കേണല്‍ എല്ലായ്‌പ്പോഴും വെറുംകയ്യോടെ മടങ്ങുന്നു. ഡോക്ടറും കേണലിനെപ്പോലെ സെന്‍സര്‍ ചെയ്യാത്ത രഹസ്യ ലഘുലേകള്‍ വിതരണം ചെയ്യുന്ന ശൃംഖലയിലെ ഒരു കണ്ണിയാണ്. മാത്രമല്ല, കേണലിന്റെ കുടുംബഡോക്ടര്‍ കൂടിയാണ് അദ്ദേഹം. കേണലിന്റെ ആസ്ത്മാരോഗിയായ ഭാര്യയെ അദ്ദേഹം പരിശോധിക്കുകയും മരുന്നുകള്‍ സൗജന്യമായി നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഒരിക്കലും പ്രതിഫലം വാങ്ങാറില്ല. അഭിമാനിയായ കേണല്‍ തന്റെ ദുരവസ്ഥ വെളിപ്പെടുത്താറില്ലെങ്കിലും ഡോക്ടര്‍ അതറിഞ്ഞു പെരുമാറുന്നു. 
മറ്റൊരു കുടുംബസുഹൃത്താണ് കേണലിന്റെ മകന്റെ തലതൊട്ടപ്പനായ സബാസ്. കേണലിന്റെ പ്രകൃതത്തിനു നേര്‍ വിപരീതമായി കാലത്തിനൊത്തു മാറുകയും സാഹചര്യങ്ങള്‍ മുതലെടുത്തുകൊണ്ട് സമ്പന്നനായ വ്യക്തിയാണ് അയാള്‍. ഭരണവിരുദ്ധപാര്‍ട്ടി അംഗമാണെങ്കിലും അതു മൂലമുള്ള പീഡനങ്ങളില്‍ നിന്നും അയാള്‍ മാത്രം സമര്‍ത്ഥമായി രക്ഷപ്പെടുന്നു. പ്രമേഹം മുതലായ സമ്പന്നരുടെ അസുഖങ്ങളുള്ള അദ്ദേഹത്തെ ചികിത്സിക്കുന്നതും നമ്മുടെ ഡോക്ടര്‍ തന്നെയാണ്. സബാസിന്റെ കാപട്യം കൃത്യമായി അറിയുന്ന ഡോക്ടറുടെ മുനവെച്ച സംഭാഷണം രസകരമാണ്. അതേ സമയം ശുദ്ധനായ കേണല്‍ സബാസിനെ ഒരു നല്ല സുഹൃത്തായി കണക്കാക്കുന്നു. എന്നാല്‍ ദുരഭിമാനിയായ കേണല്‍ അയാളോട് എന്തെങ്കിലും ധനസഹായം ആവശ്യപ്പെടുകയോ, ലുബ്ധനായ സബാസ് അറിഞ്ഞു സഹായിക്കുകയോ ചെയ്യുന്നില്ല. 
ആസ്ത്മയുടെ ആക്രമണങ്ങള്‍ക്കിടയിലെ ഇടവേളകളില്‍ കേണലിന്റെ ഭാര്യ അതീവ ഊര്‍ജജ്വസ്വലത കൈവരിക്കുകയും നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാനെന്നവണ്ണം പ്രവര്‍ത്തനനിരതയാവുകയും ചെയ്യുന്നു. വീടെല്ലാം അടുക്കിയൊതുക്കി വൃത്തിയാക്കുകയും പഴയ വസ്ത്രങ്ങള്‍ തുന്നി കേടുപോക്കുകയും ചെയ്യുന്നു. കേണലറിയാതെ അന്നന്നത്തെ ഭക്ഷണത്തിനുവേണ്ടി വീട്ടുസാധനങ്ങള്‍ വില്‍ക്കാനും പണം കടം വാങ്ങാനും ശ്രമിക്കുന്നു. പലപ്പോഴും അവര്‍ പരാജയപ്പെട്ടു. വീട്ടിലെ പഴഞ്ചന്‍ ക്‌ളോക്ക് വില്‍ക്കാന്‍ അവര്‍ തുര്‍ക്കികളുടെ കടകളുള്ള സ്ഥലം വരെ പോയി. എന്നാല്‍, രാത്രിയില്‍ തിളങ്ങുന്ന അക്കങ്ങളോടുകൂടിയ പുതിയ ക്‌ളോക്കുകള്‍ വളരെ കുറഞ്ഞ വിലയ്ക്ക് കിട്ടാനുള്ളതിനാല്‍ അതാര്‍ക്കും വേണ്ട. 
പള്ളീലച്ചനെ കണ്ട് വിവാഹമോതിരത്തിന്റെ ഈടില്‍ പണം കടം ചോദിച്ചുവെങ്കിലും പവിത്രമായ വസ്തുക്കള്‍ പണയം വെക്കരുത് എന്നായിരുന്നു അച്ചന്റെ ഉപദേശം. ഇതറിഞ്ഞ കേണല്‍ കോപാകുലനായി. 'നാം പട്ടിണികിടക്കുകയാണെന്ന് ഇപ്പോള്‍ എല്ലാവരും അറിഞ്ഞു' എന്നായിരുന്നു കേണലിന്റെ പ്രതികരണം. 
നിത്യവൃത്തിക്കുവേണ്ടി സ്വയം മല്ലിടുമ്പോള്‍ തന്നെ അവര്‍ ഭര്‍ത്താവിനേയും നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. സമീപത്തുള്ള തയ്യല്‍ക്കടക്കാരന് പഴയ ക്‌ളോക്ക് വില്‍ക്കാനായി അവര്‍ കേണലിനെ പറഞ്ഞയയ്ക്കുന്നു. എന്നാല്‍ അന്തര്‍മുഖനും ദുരഭിമാനിയുമായ കേണല്‍ തന്റെ ദുരവസ്ഥ വെളിപ്പെടുമെന്നു ഭയന്ന്  അവിടെ കൂടിയിരുന്നവരോട് ക്‌ളോക്ക് നന്നാക്കാന്‍ കൊണ്ടുപോവുകയാണെന്നു കള്ളം പറയുന്നു. അഗസ്റ്റിന്റെ കൂട്ടുകാരിലൊരാള്‍ ക്‌ളോക്ക് പരിശോധിച്ച് അതിനു കേടൊന്നുമില്ലെന്നു പറഞ്ഞ് കേണലിനെ തിരിച്ചയയ്ക്കുന്നു. 
മറ്റൊരു സന്ദര്‍ഭത്തില്‍ ഭാര്യയുടെ നിര്‍ബ്ബന്ധപ്രകാരം കോഴിയെ അഗസ്റ്റിന്റെ കൂട്ടുകാര്‍ക്കു വില്‍ക്കാനായി കേണല്‍ പുറപ്പെടുന്നു. തനിക്ക് ഈ വയസ്സുകാലത്ത് കോഴിയെ നോക്കാനൊന്നും വയ്യ എന്നു പറഞ്ഞായിരുന്നു കേണലിന്റെ ശ്രമം. 'അതു പറ്റില്ല, കേണല്‍ തന്നെയായിരിക്കണം കോഴിയെ കളത്തിലിറക്കേണ്ടത് എന്നായി അവര്‍. കോഴി അതുവരെ ജീവിച്ചിരിക്കുമോ എന്ന് കേണല്‍ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ കൂട്ടുകാരിലൊരാള്‍ക്ക് കാര്യം പിടികിട്ടുകയും കോഴിയുടെ തീറ്റയുടെ കാര്യം അവരേറ്റു എന്ന് കേണലിനെ സമാധാനിപ്പിച്ചയയ്ക്കുന്നു. തുടര്‍ന്ന് അവര്‍ കോഴിക്കായി നല്‍കുന്ന ധാന്യത്തില്‍ നിന്നും പങ്കുപറ്റിക്കൊണ്ടാണ് കേണലും ഭാര്യയും വിശപ്പടക്കുന്നത്.
'പയ്യന്മാര്‍ വളരെയേറെ ധാന്യം കൊണ്ടുവന്നിരുന്നതിനാല്‍ അവന്‍ അത് നമുക്കു കൂടി പങ്കുവെക്കാമെന്ന് തീരുമാനിച്ചു. ഇതാണ് ജീവിതം.'
'അതു ശരിയാണ്,' കേണല്‍ നെടുവീര്‍പ്പിട്ടു. 'കണ്ടുപിടിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും നല്ല വസ്തു ജീവിതമാണ്.'
അന്തമില്ലാതെ നീളുന്ന പെന്‍ഷനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ കാര്യത്തിലും നടപടിയെടുക്കാന്‍ മുന്‍കൈയെടുക്കുന്നതും ഭാര്യയാണ്. നിഷ്‌ക്രിയനായ വക്കീലിനെ മാറ്റി പുതിയ വക്കീലിനെ കേസേല്‍പ്പിക്കണമെന്നും  പെന്‍ഷന്‍ കിട്ടുമ്പോള്‍ അതില്‍ നിന്നും വക്കീല്‍ ഫീസ് ഈടാക്കാന്‍ വ്യ്വസ്ഥ ചെയ്യണമെന്നും നിര്‍ബ്ബന്ധിക്കുന്നത് അവരാണ്. അതുപ്രകാരം കേണല്‍ വക്കീലിനെ കണ്ട് കേസൊഴിവാക്കുന്നു. വക്കീലിന്റെ വാക്കുകള്‍  കേണല്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പെന്‍ഷന്റെ യഥാര്‍ത്ഥസ്ഥിതിയും നാട്ടിലെ ഭരണസാഹചര്യങ്ങളും വെളിവാക്കുന്നു.
അഗസ്റ്റിന്റെ കൂട്ടുകാരനൊപ്പം വെറുതെ ചൂതാട്ടകേന്ദ്രത്തില്‍ പോയ കേണല്‍ പെട്ടെന്നുണ്ടായ പോലീസ് റെയ്ഡില്‍ പിടിക്കപ്പെടുന്നു. മറ്റുള്ളവരെല്ലാം ഓടി രക്ഷപ്പെട്ടു. തന്റെ നേരെ ചൂണ്ടിയ തോക്കിനു മുമ്പില്‍ കേണല്‍ നിര്‍ന്നിമേഷനായി നിന്നു. തന്റെ മകനെ വെടിവെച്ചു കൊന്ന ആള്‍ തന്നെയാണ് ഇത് എന്ന് കേണല്‍ തിരിച്ചറിയുന്നു. മാത്രമല്ല, തന്റെ പോക്കറ്റില്‍ നിരോധിക്കപ്പെട്ട ലഘുലേയുണ്ടെന്ന് അദ്ദേഹം ഞെട്ടലോടെ ഓര്‍ക്കുന്നു. താന്‍ ദഹിക്കപ്പെടുന്നപോലെ തോന്നിയ ഏതാനും നിമിഷങ്ങള്‍ക്കു ശേഷം 'ക്ഷമിക്കുക' എന്നു പറഞ്ഞ് തോക്ക് മെല്ലെ തന്നില്‍ നിന്നും അകറ്റി. 
'കേണല്‍ പൊയ്‌ക്കോളൂ' അയാള്‍ കേണലിനെ വെറുതെ വിട്ടു. 
ഒരു തവണ തപാലിനു പോകും വഴി കോരിച്ചൊരിയുന്ന മഴയില്‍ നിന്നും രക്ഷയ്ക്കായി സബാസിന്റെ വീട്ടില്‍ കയറുന്നു. കോഴിയെപ്പറ്റിയുള്ള സംഭാഷണത്തിനിടയില്‍ അതിനെ വിറ്റ് തൊള്ളായിരം പെസൊ സമ്പാദിക്കാനും തലവേദന ഒഴിവാക്കാനും അയാള്‍ കേണലിനെ ഉപദേശിക്കുന്നു. കോഴിയുടെ വില കേട്ട് കേണല്‍ അന്തിച്ചുനിന്നു. കോഴിക്ക് ഇത്രയും വിലയുണ്ടാവുമെന്ന് കേണല്‍ സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ല. 
പിന്നീട് കോഴിയെ വില്‍ക്കാനുറപ്പിച്ച് സബാസിനെ സമീപിക്കുമ്പോള്‍ കോഴി വേറെ സുഹൃത്തിനു വേണ്ടിയാണെന്നും നാനൂറു പെസൊ തരാമെന്നും മാറ്റിപ്പറയുന്നു. കേണല്‍ സമ്മതിക്കുകയും അറുപത് പെസൊ മുന്‍കൂര്‍ വാങ്ങുകയും ചെയ്തു. 
എന്നാല്‍ പിന്നീട് ഒരു പരിശീലനക്കളത്തില്‍ കോഴിയുടെ നില കണ്ട് മനസ്സലിഞ്ഞ കേണല്‍ ഒരു കാരണവശാലും കോഴിയെ വില്‍ക്കുന്നില്ലെന്ന് ഉറപ്പിക്കുന്നു. അടുത്ത പോര് വരെ എങ്ങനെയെങ്കിലും ജീവിതം തള്ളിനീക്കണമെന്ന് നിശ്ചയിക്കുന്നു. ക്ഷമ നശിച്ച ഭാര്യ പൊട്ടിത്തെറിക്കുന്നു. അതുവരെ എന്തു ഭക്ഷിക്കും എന്ന ചോദ്യത്തിന് 'തീട്ടം' എന്ന മറുപടിയോടെ നോവല്‍ അവസാനിക്കുന്നു. 
മാര്‍ക്കേസിന്റെ മറ്റു കൃതികളിലെന്നപോലെ ഇതില്‍ പ്രണയമോ മാജിക്കോ ഇല്ല, പച്ചയായ ജീവിതം മാത്രം. ഇതിലെ കേന്ദ്ര കഥാപാത്രമായ കേണല്‍ സംഘര്‍ഷങ്ങളുടെ ചക്രവ്യൂഹത്തിന്റെ മദ്ധ്യത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഒരേ സമയം അദ്ദേഹം തന്റെ ഭൂതകാലവുമായും സഹധര്‍മ്മിണിയുടെ പ്രായോഗിക യുക്തിബോധവുമായും മിണ്ടാപ്രാണിയായ കോഴിയും അതുവഴി മരിച്ചുപോയ മകന്റെ ഓര്‍മ്മയുമായും, പട്ടാളനിയമവുമായും, തന്റെ പെന്‍ഷന്‍ അനന്തമായി വൈകിക്കുന്ന ഭരണവ്യവസ്ഥയുമായും, അതിന്റെ പേരില്‍ തന്റെ സകലതും കവര്‍ന്നെടുക്കുന്ന വക്കീലുമായും. അഭിമാനത്തിന്റെ പേരില്‍ സൗമ്യമായെങ്കിലും തന്നെ സഹായിക്കുന്ന ഡോക്ടറുമായും, തന്നെപ്പോലെ ദരിദ്ര്യനായിട്ടും കാലം ആവശ്യപ്പെടുന്ന കാപട്യവും കുടിലതന്ത്രവും കൊണ്ട് സമ്പന്നനായ സുഹൃത്ത് സബാസുമായും സംഘര്‍ഷത്തിലാണ്. ഏകാകിയായും നിസ്സഹായനുമായ കേണല്‍ ഇവയെല്ലാം നേരിടുന്നത് നിശ്ശബ്ദവും നിസ്സംഗവുമായ നിശ്ചയദാര്‍ഢ്യവും തന്റെ പെന്‍ഷന്‍ താമസിയാതെ വരും എന്ന ശുഭപ്രതീക്ഷയും  കൊണ്ടു മാത്രമാണ്. പ്രത്യാശയ്ക്ക് യാതൊരു വകയുമില്ലാത്ത, തികച്ചും ഇരുളടഞ്ഞ തന്റെ ചുറ്റുപാടുകള്‍ക്കെതിരായി് ഏകനായ ഒരു വ്യക്തി നയിക്കുന്ന സന്ധിയില്ലാത്ത ചെറുത്തുനില്‍പ്പു തന്നെയാണ് ഈ കൃതിയെ മഹത്തരമാക്കുന്നത്.


No comments: